വിനോദ് ഇല്ലംപള്ളി
ആക്ഷനും ഗ്രാഫിക്സുമുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രമല്ല, വൈകാരിക മുഹൂർത്തങ്ങളുടെ കഥപറയുന്ന കൊച്ചുചിത്രങ്ങളും പൂർണമായി ആസ്വദിക്കണമെങ്കിൽ ബിഗ് സ്‌ക്രീൻ തന്നെ വേണമെന്ന് ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ചൂണ്ടിക്കാട്ടുന്നു. കോവിഡ്കാലത്ത് മൂന്നു സിനിമകളുടെ ഛായാഗ്രാഹകനായെങ്കിലും അക്കൂട്ടത്തിലെ ആദ്യ തിയേറ്റർ റിലീസായ മേരീ ആവാസ് സുനോ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ത്രില്ലിലാണ് അദ്ദേഹം.
തിയേറ്ററാണ് താരം
ഒ.ടി.ടി.ക്കുവേണ്ടിയും തിയേറ്ററിനുവേണ്ടിയും സിനിമ ചെയ്ത വിനോദ്, തിയേറ്ററിന് വേണ്ടി സിനിമ ചെയ്യുമ്പോഴാണ് പൂര്‍ണത അനുഭവപ്പെടുന്നതെന്ന് നിസംശയം പറയുന്നു. ഛായാഗ്രാഹകന് ഒടിടി സിനിമ ചെയ്യുമ്പോള്‍ സാധ്യതകള്‍ കുറവാണ്. വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ച കനകം കാമിനി കലഹം, കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഒടിടിയില്‍ ഇറക്കുകയായിരുന്നു. മേരീ ആവാസ് സുനോയും ഒടിടിക്ക് വേണ്ടി ഗ്രേഡിങ് മാറ്റിയിരുന്നു. എന്നാല്‍ അവസാനനിമിഷം തിയേറ്ററിലിറക്കാന്‍ തീരുമാനിച്ചു. ഒടിടിയില്‍ വന്നിട്ട് കാണാമെന്ന് കുറേപ്പേര്‍ ഇപ്പോള്‍ കരുതുന്നു. എന്നാല്‍ സിനിമയുടെ ഇമോഷന്‍ കൃത്യമായി പകരാന്‍ തിയേറ്ററിനേ സാധിക്കൂ.

ജയാ, ഇത്തവണയും അവാര്‍ഡ് ഉറപ്പാടാ
വിനോദും ജയസൂര്യയും ചേരുന്ന രണ്ടാമത്തെ ചിത്രമാണ് മേരീ ആവാസ് സുനോ. സു സു സുധി വാത്മീകത്തിന്റെ സെറ്റിലെ ഒഴിവ് സമയങ്ങളില്‍, നിനക്ക് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞ് വിനോദ് ജയസൂര്യയുടെ കുറേ ഫോട്ടോകള്‍ എടുത്തിരുന്നു. തൊണ്ടയിലെ ഞെരമ്പുകള്‍ തെളിയുന്ന ക്ലോസ് ഷോട്ടുകള്‍. പറഞ്ഞപോലെ തന്നെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇത്തവണ മേരീ ആവാസ് സുനോയുടെ സെറ്റിലും ഇതേ പോലെ കുറച്ച് ഫോട്ടോകളെടുത്തിരുന്നു, ഇത്തവണയും തന്റെ നാക്കുപൊന്നാകുമെന്നാണ് വിനോദിന്റെ പ്രതീക്ഷ. മേരീ ആവാസ് സുനോയിലും അത്രയ്ക്കും മികച്ച പ്രകടനമാണ് ജയസൂര്യയുടേതെന്ന് അദ്ദേഹം പറയുന്നു.
മഞ്ജു വാര്യരുടെ പ്രണയവര്‍ണങ്ങളിലും ഇന്നലെകളില്ലാതെയിലും വിനോദ് ക്യാമറാ അസിസ്റ്റന്റായിരുന്നു. പിന്നീട് നല്ല സൗഹൃദത്തിലുമായിരുന്നു. സ്വതന്ത്ര ഛായാഗ്രാഹകനായിക്കഴിഞ്ഞും ഒന്നര പതിറ്റാണ്ടിന് ശേഷമാണ് മഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാനായത്. സംവിധായകന്‍ പ്രജേഷ് സെന്നിന് വൈകാരികത അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണെന്ന് വിനോദ് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമ ചെയ്യാനും പ്രത്യേക താത്പര്യമായിരുന്നു.
ജീവിതശൈലികള്‍ എങ്ങനെയൊക്കെ മാറിയാലും ബന്ധങ്ങളുടെ പ്രാധാന്യം കുറയില്ലെന്ന മനോഹരമായൊരു സന്ദേശമാണ് മേരീ ആവാസ് സുനോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്ന് വിനോദ് ഓര്‍മിപ്പിക്കുന്നു.

ജോലിഭാരം കൂട്ടിയ കോവിഡ്കാലം
കോവിഡ്കാലത്ത് വെറുതേയിരിക്കേണ്ടിവന്നിട്ടില്ല. മൂന്നു സിനിമകള്‍ ഇക്കാലത്ത് ചെയ്തു. എന്നാല്‍ കോവിഡിന് ശേഷം ചലച്ചിത്രമേഖലയിലെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് വേതനം കുറയ്ക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശരാശരി 45 അംഗങ്ങളുള്ള ക്രൂ 30 പേരായി ചുരുങ്ങി. ഇത് ഛായാഗ്രാഹകന്റെ ഉള്‍പ്പെടെ ജോലിഭാരവും കൂട്ടിയിട്ടുണ്ട് - വിനോദ് ചൂണ്ടിക്കാട്ടുന്നു.
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഹെവന്‍ ആണ് വിനോദിന്റെ അടുത്തതായി ഇറങ്ങുന്ന ചിത്രം.
സ്വതന്ത്ര ഛായാഗ്രാഹകനായി 16 വര്‍ഷം പൂര്‍ത്തിയായ വിനോദ് ഇല്ലംപള്ളി 39 സിനിമകളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. പത്താം നിലയിലെ തീവണ്ടി, ഹാസ്യം തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഓം ശാന്തി ഓശാന, റോമന്‍സ്, മാസ്റ്റര്‍പീസ് എന്നിങ്ങനെയുള്ള കൊമേഷ്യല്‍ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. അമൃത ഫിലിം അവാര്‍ഡ്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ നേടി.

കോട്ടയം വേളൂര്‍ സ്വദേശിയാണ്. ഭാര്യ- ശ്രീജ. മക്കള്‍- അഭിരാമി, അഭിനവ്.
Content Highlights: Vinod Illampally Movies, Meri Awas Suno Malayalam Movie, Heaven Movie, Actor Jayasurya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..