ഭാനുമതി പയ്യന്നൂർ | Photo: youtube video screengrab
ചിരിപടർത്തുന്ന ഭാവങ്ങളും വർത്തമാനങ്ങളുമാണ് ബിഗ് സ്ക്രീനിൽ ഭാനുമതിയെ അടയാളപ്പെടുത്തുന്നതെങ്കിൽ ജീവിതത്തിന്റെ സ്‌ക്രീനിലെത്തുമ്പോൾ അത് ഉണങ്ങാത്ത മുറിവുകളും അരക്ഷിതാവസ്ഥയുമാണ്.
മകൻ മനോജ് പയ്യന്നൂരിനൊപ്പം വാടകവീട്ടിലാണ് ഭാനുമതിയുടെ ജീവിതം. ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. സ്കൂൾകാലത്ത് തുടങ്ങിയ നാടകത്തോടുള്ള അഭിനിവേശമാണ് ഭാനുമതി പയ്യന്നൂരെന്ന നടിയെ ഇതുവരെ നയിച്ചത്. ഇപ്പോൾ പ്രായം 60 കഴിഞ്ഞു. പ്രമേഹം ഉൾപ്പെടെ രോഗങ്ങൾ ശരീരത്തെയും മനസ്സിനെയും തളർത്തുമ്പോഴും പോരാടുകയാണ് ഇവർ.
നാടകത്തിന്റെ അരങ്ങിൽനിന്നാണ് കുഞ്ഞിമംഗലത്ത് താമസിക്കുന്ന ഭാനുമതി സിനിമയിലെത്തുന്നത്. വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളിലൂടെ സ്ഥിരസാന്നിധ്യമായി. ‘ന്നാ താൻ കേസ് കൊട്’, ‘തല്ലുമാല’ എന്നിങ്ങനെ അടുത്തകാലത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങളാണ് ഭാനുമതിയുടേത്. ‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ കർക്കശക്കാരിയായ നഴ്സായെത്തി ചിരി പടർത്തിയപ്പോൾ തല്ലുമാലയിൽ മലപ്പുറംകാരി ഉമ്മയുടെ വേഷത്തിലും ഭാനുമതി സ്ക്രീനിലെത്തി.
‘ജിന്ന്’ സിനിമയിലും വേറിട്ടവേഷമാണ് ഭാനുമതിയുടേത്. നിരവധി സിനിമകളുടെ ഭാഗമായെങ്കിലും ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ വേഷത്തിലൂടെയാണെന്ന് ഭാനുമതി പറയുന്നു. പലയിടത്തും ആളുകൾ ‘കാർത്യായനി’ എന്നുവിളിച്ചാണ് അടുത്തേക്ക് വരുന്നതെന്ന് പറയുമ്പോൾ സന്തോഷം വാക്കുകളിൽ മുഴങ്ങുന്നു.
ഒറ്റമുറിയെങ്കിലും മതി
‘മരിക്കാനാകുമ്പോൾ കയറിക്കിടക്കാൻ ഒറ്റമുറിയെങ്കിലും മതി, വാടകവീട്ടിൽ കിടന്ന് സ്വൈരം കിട്ടാതായി.’ സിനിമാവിശേഷങ്ങൾ ചുറുചുറുക്കോടെ പങ്കുവെക്കുന്ന ഭാനുമതിയല്ല, ജീവിതപ്രാരബ്ധം വീർപ്പുമുട്ടിക്കുന്ന ഒരു പാവം അറുപതുകാരിയാണ് ഇത് പറയുന്നത്. “30 വർഷത്തിലധികമായി വാടകവീട്ടിൽ, ഒരുപാടുപേരുടെ കാരുണ്യത്തിൽ ഇപ്പോൾ കുറച്ച് സ്ഥലം കിട്ടി. അതിലൊരു ചെറിയ വീട് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. വാട്‌സാപ്പ് കൂട്ടായ്മയായ കൂട്ടുകുടുംബം വെള്ളൂരിന്റെ സഹായത്തിലാണ് സ്ഥലം വാങ്ങിയത്. ബാലകൃഷ്ണൻ വെള്ളൂരാണ് സ്ഥലം തന്ന് സഹായിച്ചത്. വീട് ഉയരാൻ ഇനിയും കൈത്താങ്ങ് വേണം, ആരെങ്കിലുമൊക്കെ സഹായിക്കാതിരിക്കില്ല,”- വേദനയ്ക്കിടയിലും ഭാനുമതിയുടെ പ്രതീക്ഷയാണിത്.
Content Highlights: bhanumathi payyanur actress life struggle Nna Thaan Case Kodu android kunjappan thallumala fame
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..