ശ്രീനിവാസൻ, ഇന്നസെന്റ് | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
മദിരാശി മഹാനഗരത്തിൽ ശ്രീനിവാസൻ എന്നൊരാൾ വന്നുകൂടിയിട്ടുണ്ട് എന്ന് പലരും പറഞ്ഞാണ് ഞാൻ അറിയുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചയാളാണ്, പി.എ. ബക്കറിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ബുദ്ധിമാനാണ് എന്നെല്ലാം അറിഞ്ഞു. എവിടത്തുകാരനാണെന്നോ എവിടെയാണ് താമസമെന്നോ അറിയില്ല.
അക്കാലത്ത് സിനിമാമോഹവുമായി മദിരാശിയിൽ വന്നുകൂടിയവരുടെയൊക്കെ അവസ്ഥ അതായിരുന്നു. അവരെല്ലാം എവിടെയാണ് താമസിക്കുന്നത് എന്നു ചോദിച്ചാൽ ആർക്കും അറിയില്ല. ചില പ്രത്യേകസ്ഥലങ്ങളിൽ, പ്രത്യേകസമയങ്ങളിൽ അവരെക്കാണാം. അതുകഴിഞ്ഞാൽ എല്ലാവരും ഏതൊക്കെയോ ഇടവഴികളിലേക്ക് മറയുന്നു. എവിടെയൊക്കെയോ വിശന്നും സഹിച്ചും സ്വപ്നം കണ്ടും കഴിയുന്നു. അവർക്കാർക്കും മേൽവിലാസമില്ലായിരുന്നു. സിനിമയിലൂടെ മേൽവിലാസം ഉണ്ടാക്കണം എന്ന അടക്കാനാവാത്ത ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുമാത്രമാണ് സമയത്തിന് ഭക്ഷണവും ശുദ്ധവായുവും കൂടിയില്ലെങ്കിലും ഏതൊക്കെയോ മാളങ്ങളിൽ അവരെ ജീവിപ്പിച്ചുനിർത്തിയത്.
ഞാനും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്ന് നിർമിച്ച് മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന സിനിമയിൽ ചില കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യാൻ ആളെ ആവശ്യമുണ്ടായിരുന്നു. ശ്രീനിവാസൻ നന്നായി ഡബ്ബ് ചെയ്യും എന്ന് അപ്പോഴാണറിഞ്ഞത്. വിളിച്ചപ്പോൾ ശ്രീനിവാസൻ വന്നു. കറുത്ത് കുറുതായ മനുഷ്യൻ. അധികം സംസാരമില്ല. ഡബ്ബിങ് കഴിഞ്ഞ് പോകുന്നതിനുമുൻപ്, 'ഇളക്ക'ങ്ങളി'ലെ എന്റെ കഥാപാത്രമായ കറവക്കാരൻ ദേവസ്യക്കുട്ടിയെക്കുറിച്ച് ശ്രീനിയോടു ചോദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലൊക്കെ പഠിച്ചുവന്ന ബുദ്ധിമാനായ ഒരാളുടെ അഭിപ്രായമറിയാനുള്ള അഭിനയമോഹിയുടെ കൊതിമാത്രം.
“നന്നായിട്ടുണ്ട്” ശ്രീനിവാസൻ പറഞ്ഞു. അത്രയേ പറഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ അതൊരു മുഖസ്തുതിയല്ല എന്ന് എനിക്കു മനസ്സിലായി. എനിക്കു സംതൃപ്തിയായി. ഞങ്ങൾ അടുത്തു. പിന്നീട് ഞങ്ങൾ നിർമിച്ച്, മോഹൻ സംവിധാനം ചെയ്ത "ഒരു കഥ ഒരു നുണക്കഥ" ശീനിവാസൻ എഴുതി. സിനിമയുടെ മർമം അറിയുന്ന നല്ല എഴുത്തുകാരനുമാണ് ഇയാൾ എന്ന് എനിക്ക് ബോധ്യമായി. ഞങ്ങൾ നല്ല ചങ്ങാതിമാരായി.
.jpg?$p=5ab4c51&&q=0.8)
ഒരു ദിവസം അപ്രതീക്ഷിതമായി ശ്രീനി എന്നോടു പറഞ്ഞു: "ഞാനൊരു കല്ല്യാണം കഴിച്ചാലോ എന്നാലോചിക്കുകയാണ്"
"നല്ല കാര്യം. പെണ്ണ് എവിടുന്നാ?" ഞാൻ ചോദിച്ചു.
"നാട്ടിൽത്തന്നെയാണ്, വിമല". ശ്രീനി പറഞ്ഞു.
"എന്നാൽപ്പിന്നെ എത്രയും പെട്ടന്ന് നോക്കിക്കോ". ഞാൻ പ്രോത്സാഹിപ്പിച്ചു.
"അത്രപെട്ടന്ന് പറ്റില്ല, ചില പ്രശ്നങ്ങളുണ്ട്". ശ്രീനി അത് പറഞ്ഞപ്പോൾത്തന്നെ സംഗതി പ്രണയമാണ് എന്നെനിക്കു പിടികിട്ടി.
"എന്താ ആ കുട്ടിക്ക് ഇഷ്ടമല്ലേ?" ഞാൻ ചോദിച്ചു.
"ഇഷ്ടമാണ്"
"നിന്റെ വീട്ടുകാർക്ക് സമ്മതമല്ലേ?"
“സമ്മതമാണ്."
"അവരുടെ വീട്ടുകാർക്കോ?" ഞാൻ ചോദ്യം തുടർന്നു.
"അവർക്കും സമ്മതമാണ്." ശ്രീനി പറഞ്ഞു.
.jpg?$p=e0ce51d&&q=0.8)
ആർക്കും എതിർപ്പില്ല, എല്ലാവർക്കും സമ്മതം. പിന്നെന്താണ് പ്രശ്നം എന്നറിയാതെ ഞാൻ അന്തംവിട്ടുനിന്നു. അപ്പോൾ ശ്രീനി വളരെ ഗൗരവത്തിൽ പറഞ്ഞു:
"ഞങ്ങൾക്ക് ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കാൻ സാധിക്കൂ!" അതുകൂടി കേട്ടപ്പോൾ എന്റെ അദ്ഭുതം ഇരട്ടിച്ചു. ഒരു പിടിയും കിട്ടുന്നില്ല. എന്റെ അവസ്ഥ കണ്ട് ശ്രീനിതന്നെ കാര്യം വിശദീകരിച്ചു.
"കല്യാണം നേരായ വഴിക്ക് നടത്തണമെങ്കിൽ സാമാന്യം നല്ല കാശ് വേണം. എന്റെ കൈയിൽ ചില്ലിക്കാശില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചാൽ സൗകര്യമാണ്. അവൻ ഒളിച്ചോടിപ്പോയി പെണ്ണുകെട്ടിയതാണ് എന്ന് വീട്ടുകാർക്ക് പറഞ്ഞുനില്ക്കുകയും ചെയ്യാം."
എന്റെ മുന്നിൽ നിൽക്കുന്ന കുറിയ മനുഷ്യൻ ചില്ലറക്കാരനല്ല എന്നെനിക്ക് മനസ്സിലായി. ചില കാര്യങ്ങളിൽ ഇയാൾ എന്റെ ഗുരു തന്നെയാണ്.
(സ്റ്റാർ ആൻഡ് സ്റ്റൈൽ 2022 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: actor innocent about actor director sreenivasan, sreenivasan's marriage story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..