-
കോവിഡ് 19 വ്യാപനം തുടരുമ്പോൾ സംസ്ഥാനത്തു മാസ്കുകളുടെ ക്ഷാമം വർദ്ധിച്ചു വരുന്നു. അത് പരിഹരിക്കാനായി മികച്ച മുന്നൊരുക്കങ്ങൾ ആണ് സർക്കാർ നടത്തിയത്. അതിൽ ഒന്നായിരുന്നു പൂജപ്പുര സെൻട്രൽ ജയിലിൽ ഉണ്ടായ മാസ്ക് നിർമാണം. പ്രിയതാരം ഇന്ദ്രൻസ് അവിടെ തൊഴിലാളികളോടൊപ്പം ചേർന്നു മാസ്കുകൾ നിർമ്മിച്ചു കൊണ്ട് മാതൃകയാവുന്നു .സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ആവശ്യപ്രകാരമായിരുന്നു ഇന്ദ്രൻസ് ഈ ഉദ്യമം ഏറ്റെടുത്തത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ വീഡിയോ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്‌തിരിക്കുന്നു. രാജ്യാന്തര പുരസ്‌കാര ജേതാവ് കൂടിയായ നടന്റെ ലാളിത്യവും എളിമയുമാണ് അദ്ദേഹത്തിനു ആരാധകരുടെ മനസ്സിൽ ഇടം നേടി കൊടുത്തത്.
ഈ ഒരു ഉദ്യമത്തെ കുറിച്ച്
കേരള സാമൂഹ്യ ക്ഷേമ വകുപ്പും ജയിൽ അധികൃതരും ചേർന്ന് ഒരുക്കിയ ബ്രേക്ക് ദി ചെയിൻ ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടാണ് ജയിലിൽ പോയത്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്ലറിങ് യൂണിറ്റിൽ തയ്യലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഫേസ് മാസ്ക് എങ്ങനെ നിർമിക്കണമെന്ന് പറഞ്ഞു കൊടുക്കുന്നതായിരുന്നു എന്റെ ദൗത്യം. അവർക്കെല്ലാം നന്നായി അറിയാം എങ്ങനെ ഉണ്ടാക്കണമെന്ന്. ഞാൻ ചെറുതായി നേതൃത്വം കൊടുത്തു എന്നെ ഉള്ളൂ. ഇന്നത്തെ ഈ അവസ്ഥയിൽ മാസ്കിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നു. പൊതു ഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന് സർക്കാരും ആരോഗ്യ വകുപ്പും ഒരുപോലെ പറയുന്നുണ്ട്. എന്നാൽ എവിടെ മാസ്കിന്റെ ദൗർലഭ്യം കണ്ടു വരുന്നതിൽ പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ മാസ്കുകൾ നിർമ്മിക്കാം. ഈ വീഡിയോ കണ്ടാൽ തന്നെ അത്യാവശ്യം തയ്യൽ അറിയാവുന്നവർക്ക് ഒരു ഐഡിയ കിട്ടും. അല്ലെങ്കിൽ സൂചിയും നൂലും കൊണ്ട് വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ചു നമ്മുക്ക് മാസ്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളൂ. അതാകുമ്പോൾ മാസ്കിനു ക്ഷാമമുണ്ടാകില്ല. കിട്ടുന്നില്ല എന്ന് പരാതി പറയേണ്ടതില്ലല്ലോ.
ജയിലിലെ തടവുകാരോടൊത്തുള്ള ആ നിമിഷങ്ങൾ
ഓരോ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു വിധി പ്രകാരം ജയിലിൽ എത്തിപ്പെട്ടൂ എന്നെ ഉള്ളൂ. അവിടെ എല്ലാവരിലും ഓരോ ഗുണങ്ങൾ ഉണ്ട്. ഓരോ കഴിവുകൾ ഉണ്ട്. ഒരിക്കലും കുറ്റവാളികൾ അല്ലെങ്കിൽ തടവുപുള്ളികൾ എന്ന കണ്ണു കൊണ്ട് അവരെ കാണേണ്ടതില്ല. ചിലപ്പോൾ ഒരു നിമിഷത്തെ പിഴവിൽ ആയിരിക്കും അവർ അവിടെ എത്തിയിട്ടുണ്ടാവുക. ഈ കൊറോണ തന്നെ നമ്മളെ പഠിപ്പിച്ചില്ലേ ആരും ഒന്നും അല്ല എന്ന്. അതുകൊണ്ടു അവരെ ഒരിക്കലും അവജ്ഞയോടെ കാണേണ്ടതില്ല. കണ്ടില്ലേ, ഇപ്പോൾ ഈ ഒരു അടിയന്തരഘട്ടത്തിൽ അവരാൽ കഴിയുന്ന സഹായങ്ങൾ അവരും ചെയ്യുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയാണ്.
ഞാൻ ആദ്യമായല്ല അവിടെ പോകുന്നത്. കഴിഞ്ഞ ഓണാഘോഷ വേളയിലും ഞാൻ അവിടെ ജയിൽ സൂപ്രണ്ടിന്റെ ക്ഷണം സ്വീകരിച്ചു പോയിരുന്നു. അവരുമായി സമയം ചെലവഴിക്കുകയും ഓണകളികളിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അത് കൊണ്ട് അവരിൽ പലർക്കും എന്നെ അറിയാം. ഞാൻ മാസ്ക് വെച്ച് പോയത് കൊണ്ട് ആദ്യം അവർക്കെന്നെ മനസിലായില്ല. തയ്യൽ യൂണിറ്റിൽ മെഷീൻസ് എല്ലാം ക്രമീകരിച്ചിരിക്കുന്നത് ഒരു മീറ്റർ അകലത്തിൽ ആയിരുന്നു, അതുകൊണ്ട് ഞാൻ മാസ്ക് ഊരി. അപ്പോഴാണ് അവർക്കെന്നെ മനസ്സിലായത് എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. പിന്നീട് ഏതാനും മണിക്കൂറുകൾ അവരോടൊപ്പം അവരുടെ കൂട്ടത്തിലെ ഒരാളെ പോലെ അവിടെ ജോലി ചെയ്‌തു. ഇത് എല്ലാവരും എല്ലാവർക്കും വേണ്ടി ചെയ്യുന്നതായതുകൊണ്ടു നിറഞ്ഞ മനസ്സോടെ ആയിരുന്നു ആ ദിനം ചെലവഴിച്ചത്.
കോവിഡ് 19 വ്യാപനമായതിനെ തുടർന്ന് താങ്കളുടെ അഭിനയ ജീവിതത്തിൽ അല്ലെങ്കിൽ നിത്യജീവിതത്തിൽ അത് എത്രമാത്രം സ്വാധീനം ചെലുത്തി
സത്യത്തിൽ ഒന്നിനും ഒരു ഉത്സാഹവും വരുന്നില്ല. ടി വി യും റേഡിയോയും ഓൺ ചെയ്‌താൽ ആധിയാണ്. കുറച്ചു നേരം കാണും. പിന്നീട് പുസ്തകങ്ങൾ വായിക്കും. ലോകം മൊത്തം വിഷമിച്ചു കൊണ്ടിരിക്കുന്നു. അപ്പൂപ്പന്മാർ പോലും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു അവസ്ഥ. ഇനി അങ്ങോട്ട് എന്ന ചോദ്യം ഉള്ളിൽക്കിടന്നു നീറുന്നു. വമ്പൻ രാജ്യങ്ങൾ പോലും കിടുങ്ങി നിൽകുമ്പോൾ ഈ കൊച്ചു കേരളം പിടിച്ചുനിന്നു. അതിൽ നമ്മൾ അഭിമാനിക്കണം. എന്നാൽ ഒട്ടും അഹങ്കാരം വേണ്ട, ആരും ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളിലൂടെയാണല്ലോ നമ്മൾ കടന്നുപോകുന്നത്. ആരോഗ്യവകുപ്പും പോലീസുകാരും സർക്കാരും എന്തു കരുതലോടെയാണ് നമ്മെ നോക്കിക്കാണുന്നത്. രാവും പകലും ഇല്ലാതെ ഇറങ്ങി ജോലി ചെയുമ്പോൾ നമ്മൾ പേടിച്ചു ഇറങ്ങാതെ വീട്ടിൽ ഇരിക്കുന്നു. പൊരി വെയിലത്തു നമ്മുടെ രക്ഷയ്ക്കായി, നിയമ ലംഘനം തടയാനായി ഉണർന്നിരിക്കുന്ന പൊലീസുകാരെ ഓർത്ത് എനിക്ക് വളരെ അഭിമാനമാണ്.
കലാരംഗത്തു പ്രവർത്തിക്കുന്ന പലരുടെയും ജീവിതം ഇപ്പോൾ ദുസ്സഹമായിരിക്കുകയാണല്ലോ
ഇത് അവധിക്കാലമാണ്,അത് പോലെ ഉത്സവ സീസൺ ആണ്. പല കലാകാരന്മാരുടെയും വരുമാനത്തിന്റെ വലിയൊരു പങ്കും ഉണ്ടാവുന്നത് ഈ കാലത്താണ്. ഉറുമ്പു സ്വരുക്കൂട്ടിവെയ്ക്കുന്ന പോലെ അത് അവർ പിന്നീടത്തേക്ക് കൂടി വെയ്ക്കുന്നു. സിനിമാ മേഖലയിൽ ആണെങ്കിലും ഒത്തിരി നഷ്ടം ഉണ്ടായിട്ടുണ്ട്. സിനിമയെ മാത്രം ആശ്രയിക്കുന്ന ഒരുപാടു കുടുംബങ്ങൾ ഉണ്ട്. ലൈറ്റ് ബോയ് മുതൽ, അങ്ങോട്ട്. കലാരംഗം മാത്രമല്ല എവിടെയും പ്രശ്നങ്ങൾ മാത്രമാണ്. പക്ഷെ ജീവിതത്തേക്കാൾ ഇപ്പോൾ നമ്മുടെ ജീവനാണല്ലോ പ്രാധാന്യം നൽകേണ്ടത്. എന്റേത് എന്ന ചിന്ത ഇല്ലാതാക്കി പരസ്പരം എല്ലാവരും സഹായിക്കുക. ഇപ്പോൾ പലരും അങ്ങനെ ചെയുന്നുണ്ട്. എന്നാൽ കഴിയുംവിധം കൂടെ ഉള്ളവരെ സഹായിക്കുക. ഒരാൾക്ക് ആഹാരം ഇല്ലെന്നു ശ്രദ്ധയിൽ പെട്ടാൽ നമുക്ക് കൊടുക്കാം. നമ്മുടെ നാട്ടിൽ മനുഷ്യത്വം അധികം നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോ നാടിനെ ഇങ്ങനെ പിടിച്ചുനിർത്തിയത്.
ഈസ്റ്ററും വിഷുവും ഒക്കെയാണല്ലോ, പ്രിയപ്പെട്ട പ്രേക്ഷകരോട് പറയാൻ ഉള്ളത്
സത്യത്തിൽ എന്താണ് ഞാൻ പറയേണ്ടത് എല്ലായിടത്തും ദുരിതവും വിഷമവും അല്ലെ കേൾക്കുന്നത്. എന്തൊക്കെയായാലും സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മുൻപോട്ട് പോവുക. എല്ലാവരും ഒറ്റ കെട്ടായി ഐക്യത്തോടെ പരസ്പരം സഹകരണത്തോടെ മുൻപോട്ടു പോവുക. ഈ മഹാമാരി പൂർണമായി എന്ന് ഇല്ലാതാവും എന്നറിയില്ല. എങ്കിലും തുടർന്നുള്ള ജീവിതം ഇത് പോലെ എന്റേത് എന്ന ചിന്ത ഇല്ലാതെ, ലളിതമായി അനോന്യം സാഹിയിച്ചുകൊണ്ടു മുൻപോട്ട് പോവുക. ദൈവം തുണയ്ക്കട്ടെ. ആഘോഷങ്ങൾ ഇനിയും വരും ജീവിതത്തിൽ.
Content Highlights: Actor Indrans interview, shares experience about making mask in Jail, covid 19, corona Outbreak Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..