പി. പത്മരാജൻ, അശോകൻ | ഫോട്ടോ: മാതൃഭൂമി
ചെയ്ത ഓരോ ചിത്രവും വ്യത്യസ്തം, തലമുറകൾ കടന്ന് ലഹരിയായി പടരുന്ന ആഖ്യാനരീതി. മലയാളത്തിൽ ഇങ്ങനെയൊരു ചലച്ചിത്രകാരന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ അതിലൊരുത്തരം പി. പത്മരാജൻ എന്നായിരിക്കും. ആ അനശ്വര ചലച്ചിത്രകാരന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ. അദ്ദേഹത്തേക്കുറിച്ചും അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത കാലത്തേക്കുറിച്ചും ഓർമിക്കുകയാണ് നടൻ അശോകൻ.
പത്മരാജൻ ചേട്ടനെ കാണുന്ന മാത്രയിൽത്തന്നെ ഒരു പോസിറ്റിവിറ്റി നമുക്ക് അനുഭവപ്പെടുമെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിൽ എഴുതിയ ലേഖനത്തിൽ അശോകൻ പറയുന്നു. വീട്ടിൽച്ചെന്ന് കാണുമ്പോൾ ഷർട്ടിടാതെ കള്ളിമുണ്ടുടുത്തിട്ടാവും ഇരിപ്പുണ്ടാവുക. കഴുത്തിൽ നീളത്തിലൊരു സ്വർണമാലയും വിശാലമായ താടിയും.
മദ്രാസിൽ 'അമരം' സിനിമയുടെ ഡബ്ബിങ്ങിനിടെയാണ് താൻ പത്മരാജനെ അവസാനമായി കണ്ടത്. അന്ന് സിനിമയുടെ ഡബ്ബിങ് നടക്കുകയായിരുന്നു. അദ്ദേഹം 'ഞാൻ ഗന്ധർവൻ' എന്ന സിനിമയുടെ പണിപ്പുരയിലുമായിരുന്നു. അവിടെ വുഡ്ലാന്റ് ഹോട്ടലിൽ പപ്പേട്ടൻ ഉണ്ടെന്നറിഞ്ഞ് ഞാൻ കാണാൻ പോയി. കൂടെ ജോഷി മാത്യുവും ഗുഡ്നൈറ്റ് മോഹനുമുണ്ടായിരുന്നു. 'അമര'ത്തിന്റെ റീൽ കണ്ടു. നന്നായിരിക്കുന്നു എന്നുപറഞ്ഞു. എനിക്ക് കിട്ടിയ അവസാനത്തെ അഭിനന്ദനമായിരുന്നു അത്. അവസാനമായി കണ്ടതും പറഞ്ഞതും. ഒരു മാസം പോലും പിന്നെ അദ്ദേഹം ജീവിച്ചിരുന്നില്ലെന്ന് തോന്നുന്നു.
മലയാള സിനിമയുടെ ഗന്ധർവൻ മറ്റൊരു ഗന്ധർവലോകത്തേക്ക് പോയത് ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. ഇപ്പോഴും എനിക്ക് അദ്ദേഹം മറഞ്ഞു നിൽക്കുന്നതായേ തോന്നാറുള്ളൂ. സിനിമയിലേക്ക് വരാൻ പറ്റാതെ എവിടെയോ മറഞ്ഞു നിൽക്കുന്നതു പോലെ. പത്മരാജൻ മലയാളസിനിമയിലേക്ക് കൈപിടിച്ചു നടത്തിച്ച നടനെന്നു പറയുന്നതിൽ അഭിമാനവും ഇത്തിരി അഹങ്കാരമുണ്ടെന്നും അശോകൻ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..