ബിജു മേനോൻ ആർക്കറിയാം എന്ന സിനിമയിൽ
കോട്ടയം സ്ലാങ്ങിൽ വയോധികനായി ബിജു മേനോൻ. ‘അയ്യപ്പനുംകോശിക്കും’ ശേഷം ലഭിച്ച ശക്തമായൊരു വേഷം, പാലാക്കാരൻ ഇട്ട്യേര. ബോളിവുഡിലും മലയാളത്തിലും ഒട്ടേറെ സിനിമകൾക്ക് ക്യാമറചലിപ്പിച്ച സാനു ജോൺ വർഗീസിന്റെ ആദ്യ മലയാളസിനിമയാണ് ‘ആർക്കറിയാം’. പാർവതി തിരുവോത്താണ് മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും പുതുമകൾ സമ്മാനിച്ച കഥാപാത്രത്തെക്കുറിച്ച് ബിജു മേനോൻ സംസാരിക്കുന്നു
ആർക്കറിയാം എന്ന സിനിമയിൽ എഴുപത്തിമൂന്നുകാരന്റെ വേഷത്തിലാണ് എത്തുന്നത്. എങ്ങനെയായിരുന്നു അത്തരത്തിലൊരു തീരുമാനം
=ആർക്കറിയാം എന്ന ചിത്രത്തിന്റെ കഥയുമായി സമീപിക്കുന്നത് ക്യാമറാമാൻ സാനു ജോൺവർഗീസാണ്. ശ്യാമപ്രസാദിന്റെ ‘ഇലക്‌ട്ര’യിൽ അഭിനയിക്കുന്ന സമയംമുതൽ സാനുവിനെ പരിചയമുണ്ട്. ആദ്യകേൾവിയിൽത്തന്നെ കഥ ഇഷ്ടമായി. അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോൾ ഏതു കഥാപാത്രം ചെയ്യാനാണ് താത്‌പര്യമെന്ന് സാനു ചോദിച്ചു. സത്യത്തിൽ അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. കഥകേൾക്കുമ്പോൾ മനസ്സിൽക്കണ്ടതും ചെയ്യാൻ ഉദ്ദേശിച്ചതും റോയ് എന്ന ചെറുപ്പക്കാരന്റെ വേഷമായിരുന്നു.
റോയ് എന്ന കഥാപാത്രം സ്വീകരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും എന്നാൽ, സാധാരണചെയ്യുന്നതിൽ വ്യത്യസ്തവും സ്ഥിരംകാണാത്തതും പുതുമയുള്ളതുമായ വേഷം എഴുപത്തിമൂന്നുകാരൻ ഇട്ട്യേരയുടേതാകുമെന്നും സാനു പറഞ്ഞു. അപ്പോഴാണ് അങ്ങനെ ചിന്തിച്ചത്. പ്രായംചെന്ന വേഷം അവതരിപ്പിക്കാൻ ഒരു പ്രയാസവുമുള്ള ആളല്ല ഞാൻ. കൂടുതൽ ആലോചിച്ചപ്പോൾ അയ്യപ്പൻ നായരെപോലെ കരിയറിൽ വേറിട്ട കഥാപാത്രമാകും ഇട്ട്യേരയെന്ന് തോന്നി. കൂടുതൽ തലപുകയ്ക്കാനൊന്നും പോയില്ല. പ്രേക്ഷകർ എന്നിൽനിന്ന് പ്രതീക്ഷിക്കാത്ത രൂപവും ഭാവവുമുള്ളൊരു വേഷംകിട്ടിയപ്പോൾ അതിനൊപ്പം നീങ്ങുകയായിരുന്നു.
കഥാപാത്രത്തിനായി നടത്തിയ മുന്നൊരുക്കങ്ങൾ
=എഴുപത്തിമൂന്നുകാരന്റെ വേഷം വെല്ലുവിളിയായിരുന്നു, അയാളുടെ നോട്ടം, നടത്തം, ഇരിപ്പ്, ഇടപെടൽ എല്ലാം ഇതുവരെ അവതരിപ്പിച്ചതിൽനിന്ന് തീർത്തും വ്യത്യസ്തം. കൂടുതൽ ശ്രദ്ധയോടെയാണ് മുന്നോട്ടുപോയത്. കോട്ടയം പാലാ ഭാഷയിലായിരുന്നു സംഭാഷണം. പ്രായംചെന്ന കഥാപാത്രത്തെക്കുറിച്ച് വീട്ടിൽ സംയുക്തയോട് സംസാരിച്ചു. മാതൃകയാക്കാൻ പറ്റുന്നൊരാളും മുന്നിലുണ്ടായിരുന്നില്ല. 73 കഴിഞ്ഞ പലരെയും അറിയാം. പക്ഷേ, അവരെല്ലാം മുടി കറുപ്പടിച്ച് കൂടുതൽ ചെറുപ്പംതോന്നിപ്പിക്കുന്ന പെരുമാറ്റവുമായാണ് നടക്കുന്നത്.
പ്രായത്തിലും ഇടപെടലുകളിലുമെല്ലാം അവശത വേണമായിരുന്നു. തിരക്കഥയിൽ കഥാപാത്രത്തെക്കുറിച്ച് കൃത്യമായ അടയാളപ്പെടുത്തലുകളുണ്ടായിരുന്നു. അതിശയിപ്പിക്കുന്ന രീതിയിലാണ് സംവിധായകൻ കഥാപാത്രത്തിന്റെ നീക്കങ്ങൾ പറഞ്ഞുതന്നത്. ചെറിയ കാര്യങ്ങൾവരെ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. പ്രായംചെന്ന വേഷത്തിലേക്കുള്ള മാറ്റം ഓവറാകുമോ, മേക്കപ്പും ഇടപെടലുകളുമെല്ലാം അല്പംകൂടിയാൽ സ്വീകരിക്കപ്പെടുമോ എന്നെല്ലാമുള്ള സംശയങ്ങൾ തുടക്കത്തിലുണ്ടായിരുന്നു. മേക്കപ്പെല്ലാം കഴിഞ്ഞ് കഥാപാത്രത്തിന്റെ രൂപം ചിട്ടപ്പെടുത്തിയപ്പോൾ ആത്മവിശ്വാസമായി. എന്റെ അച്ഛന്റെ രൂപത്തോടെല്ലാം സാമ്യം തോന്നി.
ലോക്ഡൗണിനുശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ ചിത്രമാണ് ആർക്കറിയാം. സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ
=മഞ്ജു വാരിയർക്കൊപ്പമുള്ള ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ അവസാനഘട്ടത്തിലാണ് ലോക് ഡൗൺ സംഭവിക്കുന്നത്, മാസങ്ങൾ വീട്ടിലിരുന്നതിനുശേഷം ആദ്യമായി സഹകരിക്കുന്ന ചിത്രമായിരുന്നു ആർക്കറിയാം. പാലായായിരുന്നു പ്രധാന ലൊക്കേഷൻ. കഥാപാത്രങ്ങൾ അധികമൊന്നുമുണ്ടായിരുന്നില്ല. ഒരു വീടും പറമ്പുമെല്ലാമായിരുന്നു പ്രധാന ഇടങ്ങൾ. കൊറോണഭീതിയിലാണ് ചിത്രീകരണം പുരോഗമിച്ചത്. അഭിനേതാക്കൾ ഒഴിച്ച് മറ്റുള്ളവരെല്ലാം മാസ്ക് വെച്ചാണ് സെറ്റിൽ പ്രവർത്തിച്ചത്. കഥാപാത്രത്തിന്റെ ഇടപഴകലിൽ തുടക്കത്തിൽ ചില ആശങ്കകളുണ്ടായിരുന്നെങ്കിലും ആദ്യ രണ്ടുദിവസം കഴിഞ്ഞപ്പോൾ വേഷം പിടിച്ചെടുക്കാനായി.
Content Highlights: Aarkariyaam movie Biju Menon Sanu John Varghese Parvathy Thiruvothu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..