ചുണ്ടില്‍ എരിയുന്ന പൈപ്പില്ല; കയ്യില്‍ പുകയുന്ന പിസ്റ്റളും. മുട്ടിനു താഴേക്ക് ഇറങ്ങിക്കിടക്കുന്ന നൈറ്റ് ഗൗണ്‍, കറുത്ത കമ്പിളിരോമത്തൊപ്പി , പേടിപ്പെടുത്തുന്ന കൊമ്പന്മീശ, കണ്ണിറുക്കിയുള്ള വില്ലന്‍ ചിരി....ഇതൊന്നുമില്ലാതെ ഒരു പാവം ചിറയിന്കീഴുകാരനായി മുന്നിലിരിക്കുന്നു ജി.കെ പിള്ള. സുന്ദരികളായ യുവതികളെ തിളയ്ക്കുന്ന മെഴുകിലേക്ക് ഉന്തിത്തള്ളിയിട്ട് മനോഹര ശില്‍പ്പങ്ങളാക്കി വാര്‍ത്തെടുത്തിരുന്ന ``പാതിരാപ്പാട്ടി''ലെ കണ്ണില്‍ച്ചോരയില്ലാത്ത കലാകാരന് ദാസ്.
പത്തുനാല്‍പ്പതു കൊല്ലമായി ഉള്ളിലൊരു ചോദ്യമുണ്ട്. എന്നെങ്കിലും പിള്ളസാറിനെ നേരില്‍ കാണുകയാണെങ്കില്‍ ചോദിക്കാന്‍ കരുതിവെച്ച ചോദ്യം. പ്രേതങ്ങളും യക്ഷികളും ഒടിയന്മാരും ഭൂമിയിലേക്കിറങ്ങിവന്ന ഒരു രാത്രി കോട്ടക്കല്‍ രാധാകൃഷ്ണ ടാക്കീസിലെ ഇരുട്ടിലിരുന്നുകൊണ്ട് ആ പഴയ നാലാം ക്ലാസുകാരന് ചോദിച്ച അതേ ചോദ്യം തന്നെ: ``മരിച്ചു കഴിഞ്ഞാലും കൃഷ്ണമണികള്‍ ഇളകുമോ?'' തൊട്ടപ്പുറത്ത് കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലെ ദൃശ്യങ്ങളില്‍ മുഴുകി സ്വയം മറന്നിരുന്ന ഗോപിയേട്ടന് ആദ്യം ചോദ്യം കേട്ടില്ലെന്നു നടിച്ചു. രണ്ടുവട്ടം തോണ്ടി ശല്യപ്പെടുത്തിയപ്പോള്‍ അസ്വസ്ഥതയോടെ തിരിഞ്ഞുനോക്കി ശബ്ദം താഴ്ത്തി പിറുപിറുത്തു: ``ഈ ചെക്കനെക്കൊണ്ട് തോറ്റൂലോ. സിനിമ കാണാനും സൈ്വരം തരില്ല്യ. ഓരോ പൊട്ട സംശയങ്ങള്‍... കൃഷ്ണമണി ഇളക്വോ അതോ പൊട്ടിത്തെറിക്ക്വോ എന്നൊന്നും ഇനിക്കറിയില്ല.'' മുഖം വെട്ടിത്തിരിച്ച് സ്ക്രീനിലേക്ക് തിരിച്ചു യാത്രയാകുന്നു ഗോപിയേട്ടന്.
പണ്ടേയുള്ള ശീലമാണ്. ഒരു ജിജ്ഞാസ മനസ്സില്‍ മുളപൊട്ടിയാല്‍ അതങ്ങിനെ അവിടെ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കും. ഉത്തരം കിട്ടും വരെ. ചിലപ്പോള്‍ വലിയ കഥയൊന്നുമില്ലാത്ത സംശയങ്ങളാവും. എന്നാലും ഉത്തരം കിട്ടണം. കിട്ടിയേ പറ്റൂ. ഇതും അങ്ങനെ തന്നെ. ഒരു ശ്രമം കൂടി നടത്തിനോക്കാന്‍ മനസ്സ് വെമ്പുന്നു. കൈമുട്ട് ശക്തമായി പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു: ``അല്ല ഗോപ്യേട്ടാ.... മെഴുകില്‍ മുക്കുമ്പോത്തന്നെ പൊള്ളി മരിച്ചിട്ടുണ്ടാകുമല്ലോ അവര്‍. ന്നാലല്ലേ അവരെ പ്രതിമ്യാക്കി മാറ്റാന്‍ പറ്റൂ. പ്രതിമ്യായി മാറീട്ടും ചെലരുടെ കണ്ണിലെ കൃഷ്ണമണി അനങ്ങ്ണുണ്ടല്ലോ. അതെങ്ങന്യാ?'' രസച്ചരട് പൊട്ടിപ്പോയ ദേഷ്യത്തില്‍ ക്രുദ്ധനായി തിരിഞ്ഞുനോക്കുന്നു ഗോപിയേട്ടന്. ഒരടി വീഴുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. ക്ഷമാശീലനായത് കൊണ്ടാണ്. ശല്യക്കാരനായ അനുജന്റെ മുഖത്തുനോക്കി കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം അസഹ്യതയോടെ ഗോപിയേട്ടന് പറഞ്ഞു: ``ആവോ.. ഇനിക്കറിയില്യ. പോയി ചോയ്ച്ചു നോക്ക് ജി.കെ പിള്ളേനോട്..'' സിനിമ തീരും വരെ മിണ്ടിയില്ല പിന്നെ. ഉള്ളിലെ സംശയജ്വാല അണഞ്ഞുമില്ല.
മാറ്റിനി കണ്ടേ ശീലമുള്ളൂ. ആദ്യമായിട്ടാണ് ഫസ്റ്റ് ഷോ കാണുന്നത്. പത്തുമണിക്ക് സിനിമ വിട്ടാല്‍ രണ്ടു നാഴികയോളം നടന്നുവേണം വീട്ടിലെത്താന്‍. കുറ്റാക്കൂരിരുട്ടാണ്. `രാധാകൃഷ്ണ'ക്ക് പുറത്തു കദീസുമ്മ ചൂട്ട് വില്ക്കാന് വെച്ചിട്ടുണ്ടാകും. അഞ്ചു പൈസയുടെയും പത്തു പൈസയുടെയും ചൂട്ട്. അഞ്ചുപൈസച്ചൂട്ടിന് കഷ്ടിച്ചു അരമണിക്കൂറേ ആയുസ്സുണ്ടാകൂ. മറ്റേതാണെങ്കില്‍ ഒരു മണിക്കൂറോളം കത്തും. പത്തുപൈസയുടെ ചൂട്ട് വാങ്ങി കത്തിച്ചു മുന്നില്‍ നടന്നു ഗോപിയേട്ടന്. പിറകെ നിഴല്‍ പോലെ ഞാനും. ആള്‍താമസം കുറഞ്ഞ വഴികളിലൂടെയാണ് നടത്തം. പാറ പൊട്ടിച്ചുണ്ടാക്കിയ ചെത്തിമിനുക്കപ്പെടാത്ത വഴികള്‍. ചുറ്റും പൊന്തക്കാടുകള്‍. ചെറുതായി ചൂളം കുത്തുന്ന കാറ്റിന്റെ പശ്ചാത്തല സംഗീതം. ശരിക്കും പേടി തോന്നും. രാജാസ് ഹൈസ്കൂളിന്റെ ഗേറ്റും പറമ്പിലങ്ങാടിയിലെ ഒന്ന് രണ്ടു മുറുക്കാന്‍ കടകളും പിന്നിട്ട് ഇടുങ്ങിയ കരിങ്കല്പ്പാതയിലേക്ക് കടന്നപ്പോള്‍ ഞാന്‍ ഗോപിയേട്ടന്റെ കൈ മുറുക്കെ പിടിച്ചു. സിനിമയിലെ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ തെളിയുന്നു. ഇരുട്ടില്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നുവരുന്ന ജി.കെ പിള്ളയുടെ രൂപം, വാതില്‍ തുറക്കുമ്പോള്‍ കരിമ്പടക്കെട്ടു പോലെ മുന്നില്‍ വന്നു വീഴുന്ന പൂച്ചയുടെ അലര്‍ച്ച, ജനാലച്ചില്ലിനപ്പുറത്ത് തെളിയുന്ന വെളുത്ത സാരിയുടുത്ത യക്ഷിയുടെ പാട്ട്....മനസ്സില്‍ നിന്ന് എത്ര മായ്ച്ചിട്ടും മാഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ദൃശ്യങ്ങള്‍. വലതുവശത്തെ പൊന്തക്കാട്ടില്‍ എന്തോ അനങ്ങിയോ? ഏയ് തോന്ന്യേതാവും. അവിടെ ഈ സമയത്ത് എങ്ങനെ ആള്പെരുമാറ്റം ഉണ്ടാവാന്‍? പക്ഷേ ഇല അനങ്ങുന്നുണ്ട്. ഈശ്വരാ, വല്ല ഒടിയന്മാരും ആകുമോ? രാത്രി നടന്നുപോകുന്നവരെ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി തലമണ്ട അടിച്ചുപൊളിക്കുന്ന ഒടിയന്മാരെ നേരില്‍ കണ്ടയാളാണ് ഒപ്പമുള്ള ഗോപിയേട്ടന്. ഇനി അതല്ല, കുറച്ചു നേരം മുന്‍പ് കണ്ട സിനിമയിലെ ക്രൂരനായ ദാസ് ആകുമോ? രാത്രി നടന്നുപോകുന്നവരെ പിന്നില്‍ നിന്ന് പതുങ്ങിവന്ന് മുഖം പൊത്തിപ്പിടിച്ചു ഞെക്കിക്കൊന്ന ശേഷം കാട്ടില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന തന്റെ ഇരുളടഞ്ഞ ബംഗ്ളാവിലേക്ക് വലിച്ചുകൊണ്ടു പോയി ഉരുകുന്ന മെഴുകിലേക്ക് തള്ളിയിട്ട്..... ആലോചിക്കാന്‍ വയ്യ.
ഹൊറര്‍ പടമായിരുന്നു ``പാതിരാപ്പാട്ട്''. വിഖ്യാത ഹോളിവുഡ് ചിത്രമായ ``ഹൗസ് ഓഫ് വാക്സി''ന്റെ വികലമായ ഒരനുകരണം. മനുഷ്യരെ കൊലപ്പെടുത്തി അവരെ ജീവസ്സുറ്റ മെഴുകുപ്രതിമകളാക്കി മാറ്റി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കുന്ന പ്രൊഫസര്‍ ഹെന്റി യാറഡിന്റെ കഥ ജഗതി എന്‍.കെ ആചാരിയുടെ തിരക്കഥയുടെ സഹായത്തോടെ കേരളത്തിലെ ഒരു നാട്ടിന്പുറത്തേക്ക് പറിച്ചുനടുകയായിരുന്നു സംവിധായകന് പ്രകാശ്. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ സഹോദരി നിര്‍മ്മലയെ തേടി നാട്ടിലെത്തുകയാണ് മുന്‍ പട്ടാളക്കാരനായ പ്രേംനസീറിന്റെ രഘു. കാമുകന് ശശിയോടൊപ്പം നിര്‍മ്മല നാടുവിട്ടു എന്നാണ് കിംവദന്തി. ആകെ തകര്‍ന്നുപോയ നസീറിന് ആശ്വാസമായത് പതിവുപോലെ നാട്ടിലെ ഒരു ഡോക്ടറുടെ മകളായ ഷീലയുടെ സാമീപ്യവും സാന്ത്വനവും തന്നെ. കാമുകിയുടെ സഹായത്തോടെ അനിയത്തിയുടെ തിരോധാനത്തിന് പിന്നിലെ രഹസ്യങ്ങള്‍ തിരഞ്ഞിറങ്ങിയ നസീര്‍ എത്തിപ്പെട്ടത് ജി കെ പിള്ള എന്ന ദാസിന്റെ മണിമേടയില്‍. കാഴ്ച്ചയില്‍ മാന്യനായ ജി കെയുടെ യഥാര്‍ത്ഥ ജോലി സുന്ദരികളെ കൊന്ന് മെഴുകുപ്രതിമകളാക്കി മാറ്റുന്നതാണെന്ന് നസീര്‍ തിരിച്ചറിയുന്നു. അതിനിടെ വെള്ളിയാഴ്ച തോറും വെള്ള സാരിയണിഞ്ഞ ഒരു യക്ഷിയുടെ നഗരപ്രദക്ഷിണവുമുണ്ട്. വിജയഭാസ്കറിന്റെ ഈണത്തില്‍ ``നിഴലായ് നിന്റെ പിറകെ പ്രതികാരദുര്‍ഗ ഞാന്‍ വരുന്നൂ'' എന്ന് ഈണത്തില്‍ പാടിക്കൊണ്ടാണ് യക്ഷിയുടെ വരവും പോക്കും. പ്രേമം, ഹാസ്യം, സംഘട്ടനം എന്നീ പതിവ് ചേരുവകള്ക്കൊടുവില് ജി.കെയുടെ മുഖംമൂടി നസീര്‍ പിച്ചിച്ചീന്തുന്നു. രഹസ്യങ്ങള്‍ ഒന്നൊന്നായി ചുരുളഴിയുകയായി അതോടെ. നിര്‍മ്മലയെ കൊന്നു പ്രതിമയാക്കിയത് ജി.കെ പിള്ളയുടെ ദാസ് തന്നെ. സിനിമയുടെ ഒട്ടുമുക്കാല്‍ ഭാഗവും അടുക്കളഹാസ്യവുമായി നിറഞ്ഞാടുന്ന, ദാസിന്റെ ഡ്രൈവര്‍ അടൂര്‍ ഭാസി സത്യത്തില്‍ അതിബുദ്ധിമാനായ ഒരു സി ഐ ഡി ആയിരുന്നു. പ്രേതഗാനം ഒഴുകിയെത്തിയത് ഒരു ടേപ്പ് റെക്കോര്‍ഡറില്‍ നിന്ന്. ഭാസിയുടെ കുറ്റാന്വേഷണ കുതുകിയായ ധര്‍മ്മപത്നി ഇന്ദിര യക്ഷിയായി അഭിനയിച്ച് എസ.് ജാനകിയുടെ പാട്ടിനൊത്ത് ചുണ്ടനക്കുക മാത്രമായിരുന്നു. സര്‍വത്ര ഞെട്ടിക്കുന്ന സത്യങ്ങള്‍. ക്ളൈമാക്സില് നസീറിന്റെ ഇടിയേറ്റ് കൊടും ക്രൂരനായ ദാസ് തിളക്കുന്ന മെഴുകില്‍ വീണു മൃതിയടയുന്നതോടെ എല്ലാം ശുഭം.
ഇന്നോര്‍ക്കുമ്പോള്‍ മൊത്തം തമാശ. പക്ഷേ അന്നങ്ങിനെയല്ല. പേടിച്ചു വിറച്ചുകൊണ്ടാണ് സിനിമ കണ്ടുതീര്ത്തതു തന്നെ. രാത്രി വീടണഞ്ഞ ശേഷവും ഭീതി വിട്ടൊഴിഞ്ഞില്ല. മുകളിലെ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് കിടപ്പ്. ഗോപിയേട്ടന് കട്ടിലിലും ഞാന്‍ നിലത്തും. വൈദ്യുതി വന്നിട്ടില്ല അന്ന് ഞങ്ങളുടെ എടരിക്കോട്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടച്ചാല്‍ മുന്നില്‍ തെളിയുക ജി കെ പിള്ളയുടെ മുഖത്തിന്റെ പേടിപ്പെടുത്തുന്ന ക്ളോസപ്പ്. കാതില്‍ മുഴക്കമുള്ള ആ ചിരി. ചുറ്റിലും മെഴുക് ഉരുകിയൊലിക്കുന്ന സ്ത്രീശരീരങ്ങള്‍. തുറിച്ചു വരുന്ന യക്ഷിയുടെ കണ്ണുകള്‍. പുറത്തേക്ക് നീണ്ടു വരുന്ന കൂര്‍ത്ത നഖങ്ങള്‍. പശ്ചാത്തലത്തില്‍ പ്രേതഗാനം.... ആകെ പ്രശ്നം. പതുക്കെ എഴുന്നേറ്റ് കട്ടിലിനടുത്തു ചെന്ന് ഗോപിയേട്ടനെ കുലുക്കി വിളിച്ചു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ഗോപിയേട്ടന് അമ്പരപ്പോടെ തുറിച്ചുനോക്കിയപ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു: `` പേട്യാവുണു, ഞാന്‍ ഇബടെ കെടക്കട്ടെ?'' എന്തോ പിറുപിറുത്തുകൊണ്ട് ഒരു വശത്തേക്ക് മാറിക്കിടക്കുന്നു പാവം ഗോപിയേട്ടന്. ബാക്കിയുള്ള ഇത്തിരി സ്ഥലം ഞൊടിയിടയില്‍ കരസ്ഥമാക്കി പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്നു പേടിച്ചുതൂറിയായ അനുജന് ... ഉറക്കം എന്നിട്ടും കൂടെ വന്നില്ല. ജി.കെ പിള്ളയും മെഴുകുസുന്ദരിമാരും യക്ഷിയും വിട്ടുപോയതുമില്ല. കട്ടിലിന് ചുറ്റും സദാസമയവും റോന്തുചുറ്റുന്നുണ്ടായിരുന്നു അവര്‍. പകല്‍വെളിച്ചം ജനാലയിലൂടെ അരിച്ചെത്തും വരെ. പിറ്റേന്ന് എഴുന്നേല്ക്കുമ്പോള് മേലാസകലം പൊള്ളുന്നു. പനിയാണ്.
``ആ കാലമൊന്നും ഇനി തിരിച്ചുവരില്ല. ആ മനുഷ്യരും..'' ആരോ മൃദുവായി കാതില്‍ മന്ത്രിക്കും പോലെ. സുഖകരമായ ഒരുറക്കത്തില്‍ നിന്നെന്നവണ്ണം പൊടുന്നനെ ഞെട്ടിയുണര്‍ന്നത് അപ്പോഴാണ് ; ഇത്രനേരം കടിഞ്ഞാണില്ലാതെ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു മനസ്സ് എന്ന് തിരിച്ചറിഞ്ഞതും. ഒടിയന്മാരും മെഴുകുപ്രതിമകളും ഭൂതപ്രേതാദികളും അപ്രത്യക്ഷരായിരിക്കുന്നു. അവശേഷിക്കുന്നത് ജി കെ പിള്ള മാത്രം. മുന്നിലെ കസേരയിലിരുന്ന് സിനിമാജീവിതം ഉറക്കെയുറക്കെ അയവിറക്കുന്നു അദ്ദേഹം. അനവസരത്തില്‍ ഫ്ലാഷ് ബാക്ക് കടന്നുവരുമെന്ന് ആരോര്‍ത്തു? വിമുക്തഭട സംഘടനയുടെ ഏതോ ചടങ്ങിന്റെ വാര്‍ത്തയുമായി പത്രമോഫീസില്‍ എത്തിയപ്പോള്‍ യൂണിറ്റ് മാനേജര്‍ക്കൊപ്പം വെറുതെ പരിചയപ്പെടാന്‍ വന്നതാണ് പിള്ളസാര്‍. പട്ടാളത്തില്‍ നിന്ന് സിനിമയിലും സിനിമയില്‍ നിന്ന് ടെലിവിഷനിലും അവിടെ നിന്ന് രാഷ്ട്രീയ -- സാമൂഹ്യ മണ്ഡലങ്ങളിലും എത്തിപ്പെട്ട കഥ രസിച്ചു വിവരിക്കുന്നു അദ്ദേഹം. വ്യക്തികളും വിഷയങ്ങളും ക്ളൈമാക്സുകളും എല്ലാം മാറിമറിഞ്ഞുകൊണ്ടിരുന്നു കഥയില്‍. പ്രേംനസീര്‍, അംബിക, ശശികുമാര്‍, മഹാത്മാഗാന്ധി, ജനറല്‍ തിമ്മയ്യ, കരിയപ്പ, കരുണാകരന്, രമേശ് ചെന്നിത്തല .... അങ്ങനെയങ്ങനെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുടെ ഒരു നീണ്ട ഘോഷയാത്ര.
ഇടയ്ക്കെപ്പോഴോ ശ്വാസമെടുക്കാന്‍ വേണ്ടി പിള്ള സാര്‍ സംസാരം ഒരു നിമിഷം നിര്‍ത്തിയപ്പോള്‍ ഞാന്‍ പൊടുന്നനെ ഇടപെട്ട് ചോദിച്ചു: ``സാര്‍, മരിച്ചു കഴിഞ്ഞാലും കൃഷ്ണമണികള്‍ ഇളകുമോ?'' അമ്പരപ്പോടെ എന്റെ മുഖത്ത് നോക്കിയിരുന്നു ജി.കെ പിള്ള. ഇതെന്ത് മണ്ടന്‍ ചോദ്യം എന്നോര്‍ത്തിരിക്കണം അദ്ദേഹം. ``സുന്ദരികളെ മെഴുകില്‍ മുക്കിയെടുക്കുമ്പോഴേ പൊള്ളലേറ്റ് അവര്‍ മരിച്ചു കാണില്ലേ?,'' ആവേശത്തോടെ വീണ്ടും ഞാന്‍. ``പിന്നെ പ്രതിമയുടെ കൃഷ്ണമണികള്‍ എങ്ങനെ ഇളകി?'' നിമിഷങ്ങളോളം എന്റെ മുഖത്ത് കണ്ണു നട്ട് നിശ്ശബ്ദനായിരുന്നു പിള്ള സാര്‍. ഇത്രനേരം ചര്‍ച്ച ചെയ്ത വിഷയങ്ങളും ഇതും തമ്മില്‍ എന്ത് ബന്ധം എന്നോര്‍ത്തിരിക്കണം അദ്ദേഹം. പരിഹസിച്ചതായി തോന്നിയിരിക്കുമോ സാറിന്? മോശമായിപ്പോയി. ചോദിക്കേണ്ടായിരുന്നു എന്ന് ആരോ ഉള്ളിലിരുന്ന് പറയുന്ന പോലെ.
പിരിമുറുക്കത്തിന് വിരാമമിട്ട് ജി.കെ പിള്ള ചിരിക്കുന്നു. മേഘഗര്‍ജനം പോലൊരു ചിരി. പൊന്നാപുരം കോട്ടയിലെ കറുവഞ്ചേരി കുറുപ്പിനെ, ഒതേനന്റെ മകനിലെ കുങ്കനെ, നായര്‍ പിടിച്ച പുലിവാലിലെ ഗോപിയെ, വേലുത്തമ്പി ദളവയിലെ കുഞ്ചുനീലന്‍ പിള്ളയെ, കൊച്ചിന് എക്സ്പ്രസിലെ കൊലപാതകിയായ ഹോട്ടല്‍ മാനേജരെ, ഇരുമ്പഴികളിലെ സ്ത്രീലമ്പടനായ ജന്മിയെ, പഞ്ചവന്‍കാട്ടിലെ തന്ത്രശാലിയായ താണുപിള്ളയെ... പലരെയും ഓര്‍മിപ്പിച്ച ആ ചിരിക്കൊടുവില്‍ പിള്ള സാര്‍ ചോദിക്കുന്നു: ``പാതിരാപ്പാട്ട് കണ്ടിട്ടുണ്ട് അനിയന്, അല്ലേ? ബുദ്ധിമുട്ടി അഭിനയിച്ച സിനിമയായിരുന്നു. എന്ത് ഫലം? വില്ലന്മാര്ക്കൊന്നും ഒരു വിലയുമില്ലല്ലോ സിനിമയില്‍. ഇത്രേം കാലത്തിനു ശേഷവും അനിയനെപ്പോലുള്ളവര് നമ്മുടെ അഭിനയം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു എന്ന അറിവാണ് നമുക്കൊക്കെ കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ്.'' ഒരു നിമിഷം നിര്‍ത്തി മുഖത്തെ ചിരി മായ്ച്ച് പകരം കൃത്രിമ ഗൗരവം വരുത്തി പിള്ള സാര്‍ തുടരുന്നു: ``പിന്നെ അനിയന് ചോദിച്ച മറ്റേ കാര്യം. ഇപ്പോഴാണ് ഓര്‍ത്തത്. കണ്ണ് ചൂഴ്ന്നെടുത്ത ശേഷമാണല്ലോ ഞാന്‍ എല്ലാറ്റിനെയും കൊന്നു മെഴുകില്‍ മുക്കിയത്. പിന്നെങ്ങനെ കൃഷ്ണമണി അനങ്ങും? അനിയന് തോന്നിയതായിരിക്കും.'' ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്നു ജി.കെ പിള്ള.
ഒടുങ്ങാത്ത കൗതുകത്തോടെ ആ മുഖത്ത് നോക്കിയിരുന്നു ഞാന്‍. ഉള്ളില്‍ വീണ്ടും പഴയ നാലാം ക്ളാസുകാരന് ഉണരുന്നു. ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു ചോദിക്കാന്‍: ``അന്ന് രാത്രി ഗോപിയേട്ടനൊപ്പം രാധാകൃഷ്ണ ടാക്കീസില്‍ നിന്ന് ``പാതിരാപ്പാട്ട്'' കണ്ടു തിരിച്ചുപോകുമ്പോള്‍ ഇടവഴിയിലെ പൊന്തക്കാട്ടില്‍ മറഞ്ഞുനിന്ന് പേടിപ്പിച്ചത് സാറായിരുന്നില്ലേ?'' ചോദിക്കാന്‍ ധൈര്യം വന്നില്ല. ജീവനില്ലാത്ത മെഴുകു പ്രതിമയായി മാറാന്‍ ആര്‍ക്കുണ്ട് ആഗ്രഹം?
Content Highlights: Paathirapattu malayalam movie gk pilla prem nazir N Prakash sheela horror movie psycho killer