അകലെ ആകാശസീമകളിലെങ്ങോ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും പുകഴേന്തിയുടെ ആത്മാവ്; പിറന്നുവീണ് അരനൂറ്റാണ്ടിനിപ്പുറം സ്വന്തം സംഗീത സൃഷ്ടികളിലൊന്ന് ജന്മനാട്ടിൽ ഇത്രയേറെ ആഘോഷിക്കപ്പെടുന്ന അത്ഭുതകരമായ കാഴ്ച്ച കണ്ട്.
1972 ൽ പുറത്തുവന്ന ``സ്നേഹദീപമേ മിഴി തുറക്കൂ'' എന്ന ചിത്രത്തിൽ പി ഭാസ്കരൻ -- പുകഴേന്തി -- എസ് ജാനകി കൂട്ടുകെട്ട് ഒരുക്കിയ ശീർഷകഗാനം കോവിഡിനെതിരായ മലയാളിയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു; ഉദാത്തമായ ഗാനപ്രതീകം. ആനന്ദത്തിൻ അരുണകിരണമായ് അന്ധകാരമിതിൽ അവതരിക്കാൻ ലോകപാലകനായ ജഗദീശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി കൂടിവരുന്നു. സിനിമാതാരങ്ങളും ഗായകരും രാഷ്ട്രീയക്കാരും എഴുത്തുകാരും സാധാരണക്കാരുമൊക്കെയുണ്ട് അക്കൂട്ടത്തിൽ.
കാൽ നൂറ്റാണ്ടോളം മുൻപ് ഗായകൻ ജയചന്ദ്രനോടൊപ്പം ചെന്നൈയിലെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ പുകഴേന്തി സാർ സംസാരിച്ചതേറെയും ഗുരുവായ കെ വി മഹാദേവനെ കുറിച്ചായിരുന്നു. എങ്കിലും നിർബന്ധിച്ചപ്പോൾ ഇടയ്ക്കൊക്കെ സ്വന്തം ഈണങ്ങളും മൂളി അദ്ദേഹം -- ഗോപുരക്കിളി വാതിലിൽ, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, സ്വന്തം ഹൃദയത്തിനുള്ളറയിൽ, മധുരപ്രതീക്ഷ തൻ, ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ.... കട്ടി മീശയും പുരികവും ചെവിയിൽ രോമവും അധികം ചിരിക്കാത്ത പ്രകൃതവുമൊക്കെയായി കാഴ്ച്ചയിൽ പരുക്കനാണെങ്കിലും പാടിത്തന്ന പാട്ടുകളിൽ എല്ലാമുണ്ടായിരുന്നു ആ മനസ്സിന്റെ മൃദുത്വവും ആർദ്രതയും. കാലമിത്ര കഴിഞ്ഞിട്ടും, ഇപ്പോഴും കാതിൽ മുഴങ്ങുന്നു ഭാവോജ്വലമായ ആ ശബ്ദം. ശങ്കരാഭരണത്തിലെ വിഖ്യാതമായ പാട്ടുകൾ എസ് പി ബാലസുബ്രഹ്മണ്യത്തെ പാടിപ്പഠിപ്പിച്ച അതേ ശബ്ദം തന്നെ.
``മുട്ടുകുത്തി നിന്നും പൂജാമുറിയിൽ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ടാവണം ഇത്. ആർക്കും പാടാവുന്ന ലളിതമായ ഒരു പ്രാർത്ഥനാഗീതം..'' സ്നേഹദീപത്തിന്റെ വരികൾ എഴുതിക്കൊടുക്കുമ്പോൾ ഭാസ്കരൻ മാഷ് പറഞ്ഞു. വിശ്രുത ബംഗാളി എഴുത്തുകാരൻ താരാശങ്കർ ബന്ദോപാധ്യായയുടെ കഥയെ അവലംബിച്ചെടുത്ത പടമായിരുന്നതിനാലാവണം, രചനക്ക് മാഷ് ആധാരമാക്കിയത് ഇഷ്ടകവിയായ സാക്ഷാൽ രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതമായ ഒരു ബംഗാളി കവിതയാണ്-- പരമഹംസ യോഗാനന്ദ ഇംഗ്ളീഷിലേക്ക് ഭാഷാന്തരം ചെയ്ത ``ലൈറ്റ് ദി ലാംപ് ഓഫ് ദൈ ലവ്'' (Light the lamp of thy love). മനസ്സിലെ അന്ധകാരം നീക്കി സ്നേഹത്തിന്റെ ദീപം തെളിയിക്കുക എന്ന ആശയമേ ആ കവിതയിൽ നിന്ന് കടമെടുത്തിട്ടുള്ളൂ ഭാസ്കരൻ മാഷ്. ബാക്കിയെല്ലാം മാഷിന്റെ ഭാവനയിൽ നിന്നുയിർകൊണ്ട വരികളും ഇമേജറികളും. (ബംഗാളിയിൽ ഈ കഥ നേരത്തെ സിനിമയായി വന്നപ്പോൾ ഉത്തം കുമാർ ആയിരുന്നു നായകൻ. മലയാളത്തിൽ മധുവും).
ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു ആ പടത്തിലെ പാട്ടുകളെല്ലാം. കൂടുതൽ അറിയപ്പെട്ടത് ``നിന്റെ മിഴികൾ നീല മിഴികൾ'' ആണെന്ന് മാത്രം. എങ്കിലും എസ് ജാനകി പാടിയ ശീർഷക ഗാനം 48 വർഷങ്ങൾക്ക് ശേഷം ഇത്രയേറെ ജനകീയമായി മാറുമെന്ന് സങ്കല്പിച്ചിരിക്കില്ല പുകഴേന്തി സാർ. ``സ്വതന്ത്ര സംഗീത സംവിധായകനാകാൻ ഒരിക്കലും മോഹിച്ച ആളല്ല ഞാൻ. ഗുരുവായ കെ വി മഹാദേവൻ സാറിന്റെ നിഴലിൽ ഒതുങ്ങിക്കൂടാനായിരുന്നു ആഗ്രഹം. ഭാസ്കരൻ മാഷ് നിർബന്ധിച്ചതു കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും സിനിമകൾ ചെയ്തത്. ആ ഗാനങ്ങൾ മഹത്തരമാണ് എന്ന് തോന്നിയിട്ടുമില്ല. എങ്കിലും അവ നിങ്ങളൊക്കെ ഇക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കുന്നു എന്നറിയുമ്പോൾ ആത്മസംതൃപ്തി തോന്നുന്നു.'' -- വിനയത്തിന്റെയും ഹൃദയവിശുദ്ധിയുടെയും ഭാഷയിൽ പുകഴേന്തി സാർ പറഞ്ഞ വാക്കുകൾ മറന്നിട്ടില്ല.
ഒരേയൊരു കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന് ദുഃഖം. ``പെറ്റമ്മയായ കേരളത്തിന് ഞാൻ തമിഴനാണ്. പോറ്റമ്മയായ തമിഴ്‌നാടിന് മലയാളിയും. ഒരു പക്ഷേ എന്റെ പേരിന്റെ പ്രത്യേകത കൊണ്ടാകാം.'' 2005 ഫെബ്രുവരിയിൽ അദ്ദേഹം നിര്യാതനായപ്പോൾ മലയാള മാധ്യമങ്ങൾക്ക് അതൊരു വലിയ വാർത്തയാകാതിരുന്നതും ഈ ``ദ്വന്ദ''വ്യക്തിത്വം കൊണ്ടുതന്നെയായിരുന്നില്ലേ? തിരുവനന്തപുരത്ത് ചാലയിൽ ജനിച്ചുവളർന്ന വേലപ്പൻ നായർ എന്ന അപ്പു പുകഴേന്തിയായ കഥ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: ``തിരുവനന്തപുരം ആര്യശാലയിൽ അന്നൊരു സിനിമാഹാളുണ്ട് -- ചിത്ര. ഒരു നാടകവുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പ്രശസ്ത ഗായിക കെ ബി സുന്ദരാംബാളുമായുള്ള കൂടിക്കാഴ്ചയാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. എന്നിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞതും അനുഗ്രഹിച്ചതും അവരാണ്. അതോടെ എങ്ങനെയെങ്കിലും സിനിമയിൽ പാടണം എന്നായി മോഹം.''
പ്രശസ്ത ഹാസ്യനടൻ എൻ എസ് കൃഷ്ണന്റെ എൻ എസ് കെ നാടകസഭയിൽ അപ്പുവിനെ കൊണ്ടെത്തിച്ചത് ഈ സിനിമാഭ്രമം തന്നെ. എം പി ശിവം ആണ് അന്ന് സഭയിലെ സംഗീത സംവിധായകൻ. പേരിൽ തമിഴ് ചുവയുണ്ടെങ്കിലും അസ്സൽ മലയാളിയായിരുന്നു ശിവം - പാലക്കാട് പരമേശ്വരൻ നായർ. അപ്പുവിനെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിച്ചതും ഹാർമോണിയം പഠിപ്പിച്ചതും ശിവമാണ്. ആയിടക്കൊരിക്കൽ തമിഴ്‌നാട്ടിലെ ബോംബെ ഷോ എന്ന കാർണിവൽ സംഘത്തിന്റെ നാടകത്തിന് സംഗീതസംവിധാനം നിർവഹിക്കാൻ ഗുരു ശിഷ്യനെ ചുമതലപ്പെടുത്തുന്നു. വർഷം 1949. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്ന ശിഷ്യന് തമിഴ് ചുവയുള്ള പേര് സംഗീതജീവിതത്തിൽ ഗുണകരമാകുമെന്ന് തോന്നി ഗുരുവിന്. പുകഴേന്തി എന്ന പുതിയ പേര് ശിവം ശിഷ്യന് ചാർത്തിക്കൊടുക്കുന്നത് അങ്ങനെയാണ്. ``പുകഴ് പെറ്റവൻ എന്നൊരു അർത്ഥമേ ഞാൻ ആ പേരിൽ അന്ന് കണ്ടുള്ളൂ. വർഷങ്ങൾക്ക് ശേഷമാണ് മഹാകവി കമ്പരുടെ സമകാലികനായ ഒരു കവിയുടെ പേരാണതെന്ന് മനസ്സിലായത്..'' - പുകഴേന്തി പറഞ്ഞു.
മലയാളത്തിൽ പുകഴേന്തി സംഗീതം പകർന്ന ചിത്രങ്ങൾ കഷ്ടിച്ച് പന്ത്രണ്ടെണ്ണം മാത്രം. പക്ഷേ ആ പാട്ടുകൾ ഓരോന്നും മെലഡിയുടെ നവ്യസുഗന്ധം ചൊരിയുന്നവ: മധുരപ്രതീക്ഷ തൻ, മാമ്പഴക്കൂട്ടത്തിൽ (ഭാഗ്യമുദ്ര), ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ, നിന്റെ മിഴികൾ നീലമിഴികൾ (സ്നേഹദീപമേ മിഴിതുറക്കൂ), അപാര സുന്ദര നീലാകാശം, ഗോപുരമുകളിൽ , മരണദേവനൊരു (വിത്തുകൾ), ഗോപുരക്കിളിവാതിലിൽ (വിലകുറഞ്ഞ മനുഷ്യൻ), സഖീ കുങ്കുമമോ (മൂന്ന് പൂക്കൾ), സുന്ദരരാവിൽ (കൊച്ചനിയത്തി)......
``എല്ലാവരും ചോദിക്കാറുണ്ട് എന്റെ സ്ത്രീശബ്ദ ഗാനങ്ങളിൽ 90 ശതമാനവും എസ് ജാനകി പാടാൻ ഇടയായതെങ്ങനെ എന്ന്. നമ്മൾ ഉദ്ദേശിക്കുന്ന തലത്തിന് അപ്പുറത്തേക്ക് പറന്നുചെന്ന് ഗാനത്തിന് സവിശേഷമായ മാധുര്യം നല്കാൻ ജാനകിക്കുള്ള കഴിവ് മറ്റാരിലും ഞാൻ കണ്ടിട്ടില്ല എന്നാണ് ഉത്തരം. അവർ പാടുന്നത് കേട്ട് കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് പലപ്പോഴും. ആലാപനത്തിലെ ആ മാജിക് അനുപമം.'' പുകഴേന്തിയുടെ വിശ്വാസം തെറ്റല്ലെന്നറിയാൻ ``ലോകം മുഴുവൻ സുഖം പകരാനായ്'' എന്ന പാട്ട് ഒരിക്കൽ കൂടി കേട്ടുനോക്കുകയേ വേണ്ടൂ.
Contennt Highlights : lokam muzhuvan sukham pakaranayi Song Paattuvazhiyorathu Ravi Menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..