Photo: Gettyimages
ആഗോള ബാങ്കിംഗ് മേഖലയിലെ അനിശ്ചിതത്വം കടുത്ത പലിശ നയത്തിന് ഗതിവേഗം കുറയ്ക്കാന്‍ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുന്നു. അടുത്ത മാസങ്ങളില്‍ പലിശ നിരക്ക് പരമാവധിയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. ലോക സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും അത് തുറന്ന മനസോടെ സ്വീകരിക്കും. പൊതുവായി പരിശോധിക്കുമ്പോള്‍ ഇതൊരു നല്ല സംഭവ വികാസമായിരിക്കും. ഓഹരി വിപണിയുടെ ഭാവിക്ക് ഗുണകരവും. കടുത്ത പലിശ നയം പുനഃപരിശോധിക്കുകയും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്കുകള്‍ ഉയരത്തില്‍ തന്നെ നിര്‍ത്തുകയുമല്ലാതെ കേന്ദ്ര ബാങ്കിന് മുന്നില്‍ യാതൊരു മാര്‍ഗവുമില്ല.
വിലക്കയറ്റം ആഴത്തില്‍ വേരുകളുള്ളതും അനിയന്ത്രിതവുമാണെന്നു മനസിലാക്കി, 2022ല്‍ കേന്ദ്ര ബാങ്ക് അധികാരികള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങി. 12 മാസത്തിനിടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് 475 ബേസിസ് പോയന്റാണ് ഉയര്‍ത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്. ധനകാര്യ രംഗത്തെ പ്രതിസന്ധിക്ക് ബാങ്കിംഗ് മേഖല വില കൊടുക്കേണ്ടിവന്നു. ബാങ്കിങ് വ്യവസായത്തെ അത് ബാധിച്ചു. എസ് വി ബി, സില്‍വര്‍ഗേറ്റ് കാപിറ്റല്‍, ഫസ്റ്റ് റിപ്പബ്ളിക്, സിഗ്‌നേച്ചര് ബാങ്ക്, ക്രെഡിറ്റ് സ്വിസ് എന്നീ ബാങ്കുകള്‍ പ്രതിസന്ധിയിലായി.
ബാങ്ക് നടത്തിപ്പുകാരെ സംബന്ധിച്ചേടത്തോളം പലിശ നിരക്കു വര്‍ധന പരിഹാരമല്ലാതായി. സുപ്രധാന ആയുധം മേശപ്പുറത്തു നിന്ന് എടുത്തു മാറ്റപ്പെട്ടിരിക്കുന്നു. വരുംമാസങ്ങളില്‍ കടുത്ത പണ നയം സാധാരണ നിലയിലേക്കു വന്നാല്‍ വിപണിക്കു ഗുണകരമാവുമെന്ന തീര്‍പ്പില്‍ എത്തിച്ചേരുന്നത് അല്പം നേരത്തേയുള്ള നിഗമനമായിരിക്കും. ഏറ്റവും മോശമായത് കടന്നുപോയി എന്നു ആശ്വസിക്കാന്‍ സമയമായിട്ടില്ല. സമ്പദ് വ്യവസ്ഥയ്ക്ക് വേഗം കുറയാനും ധന വിപണികളില്‍ ആത്മ വിശ്വാസം നഷ്ടപ്പെടാനും ഇടയുണ്ട്.
ഓഹരി വിപണിയില്‍ യുടേണ്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. ഒരു കാര്യത്തിലേ പ്രതീക്ഷയുള്ളു, പലിശ നിരക്കു വര്‍ധന ഏറ്റവും ഒടുവില്‍ മാത്രമേ ആലോചിക്കൂ. നടപ്പുവര്‍ഷം 2023ന്റെ രണ്ടാം പകുതിയില്‍ ഭാവിയിലെ പലിശ നിരക്കിന്റെ ഗതിവിഗതികളക്കുറിച്ചു വിപണി വ്യാകുലപ്പെടേണ്ടി വരില്ല. 75 ബിപിഎസ് മുതല്‍ 100 ബിപിഎസ് വരെ വിപണി ഇളവിനു സാധ്യതയുണ്ട് എന്നതും വിലക്കയറ്റത്തിന് നേരിയ ആശ്വാസമുണ്ടാകുമെന്നതും 2024നെ കൂടുതല്‍ ശക്തമാക്കും. യുഎസിന്റെ ഉപഭോക്തൃ വില സൂചിക 2023 ഫെബ്രുവരിയിലെ 6 ശതമാനത്തില്‍ നിന്നും അടുത്ത വര്‍ഷം 3 ശതമാനത്തില്‍ താഴെയെത്തും.
അപ്പോള്‍ ഉയരുന്ന ചോദ്യം വ്യവസ്ഥിതിയില്‍ ന്യായമായി തോന്നാവുന്ന ചില പ്രതിഭാസങ്ങളാണ്. ധനപരമായ തിരുത്തല്‍ നടപടികള്‍ക്കു ശേഷവും സമ്മിശ്ര പ്രവണതയാണ് ട്രേഡിംഗില്‍ വിപണി പ്രദര്‍ശിപ്പിക്കുന്നത്. കൂടുതല്‍ പണവും പിന്തുണയും നല്‍കി ഫെഡും യൂറോപ്യന്‍ കൊമേഴ്സ്യല്‍ ബാങ്കും കൈക്കൊണ്ട നടപടികള്‍ ബാങ്കുകളെ സുരക്ഷിത സ്ഥാനത്തെത്തിച്ചിരിക്കുന്നു. എന്നാല്‍ ബിസിനസ് അവസരങ്ങള്‍ കുറഞ്ഞതും വ്യവസ്ഥയില്‍ പതിയിരിക്കുന്ന റിസ്‌കും കൂടിയ പലിശച്ചിലവും വിപണിയിലെ നഷ്ടങ്ങളും കാരണം അവയുടെ റേറ്റിംഗ് കുറഞ്ഞിരിക്കയാണ്. യൂറോപ്യന്‍ ബാങ്കുകളുടെ പ്രകടനം ഇപ്പോഴും സമ്മര്‍ദ്ദത്തിലാണ്. വായ്പ തിരിച്ചടവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്.
നോണ്‍ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണുക എളുപ്പമല്ല. കമ്പനികളുടേയും മേഖലകളുടേയും ഗുണ നിലവാരത്തിന് അനുസരിച്ചായിരിക്കും മിക്കവാറും അവയുടെ പ്രകടനം. ബാങ്കിംഗ് മേഖല ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മറ്റു മേഖലകളിലേക്കും പടരാനുള്ള സാധ്യത കുറവാണ്. കാരണം മഹാമാരിക്കുശേഷം ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെട്ടതും പണമൊഴുക്ക് വര്‍ധിച്ചതുംമൂലം ശുഭപ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. അതേസമയം മാന്ദ്യ ഭീതിയും കൂടിയ പലിശ നിരക്കും വലക്കയറ്റവും വരുമാന ഘടന ദുര്‍ബ്ബലമായിട്ടുണ്ട്. കൂടുതല്‍ കടംപേറുന്ന കമ്പനികളും മേഖലകളുമാണ് ഏറ്റും വലിയ റിസ്‌ക് നേരിടുന്നത്.
വിലക്കയറ്റം 2023 നടപ്പു വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും 2024 ലും കുറയുമെന്ന വിലയിരുത്തലാണ് നിര്‍ണായകം. ചൈനീസ് വിപണി തുറക്കപ്പെട്ടതും യുദ്ധരംഗത്തെ സംഘര്‍ഷം കുറഞ്ഞതും പലിശ നിരക്കു വര്‍ധന സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ഫലവും ഗുണകരമാണ്. 6 മുതല്‍ 12 മാസക്കാലത്തിനിടയ്ക്കായിരിക്കും നിരക്കു വര്‍ധനയുടെ ഫലങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ അനുഭവപ്പെടുക. പലിശ നിരക്കുകള്‍ പരമാവധിയിലെത്തുകയും വിലക്കയറ്റം കുറയുകയും ചെയ്യുന്നതോടെ അടുത്ത വര്‍ഷം ഓഹരി വിപണി മുന്നേറ്റം കാഴ്ചവെക്കും. വിപണിയിലെ ആശയക്കുഴപ്പങ്ങളില്‍ നിന്ന് മെച്ചമുണ്ടാക്കാനുള്ള സമയം കൂടിയാണ് വരുന്നതെന്ന പ്രാഥമിക സാധ്യത കൂടിയുണ്ട്. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുന്ന നിക്ഷേപകന്‍ രാജ പദവിയിലായിരിക്കും. അവസരത്തില്‍ കണ്ണുവെച്ച് ജാഗ്രതയോടെ നിലകൊള്ളുക.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: When the interest rate reaches its maximum. stock market outlook by Vinod Nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..