Kalyan Jewellery showroom in Thrissur. Photo: Sidheekul Akber|Mathrubhumi
കോഴിക്കോട്: പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സ് പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ)പ്രഖ്യാപിച്ചു. 1,175 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു ഓഹരിക്ക് 86-87 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
മാർച്ച് 16 മുതൽ 18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. ഓഫർ ഫോർ സെയിലിലൂടെ 4.31 കോടി ഓഹരികൾ വിറ്റഴിച്ച് 375 കോടി രൂപയും പുതിയ ഓഹരി വില്പനയിലൂടെ 9.19 കോടി ഓഹരികൾവഴി 800 കോടി രൂപയുമാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
172 ഓഹരികളുടെ ഒരുലോട്ടായാണ് അപേക്ഷിക്കാനാകുക. ഇതുപ്രകാരം ഒരു ഓഹരിക്ക് 87 രൂപ നിരക്കിൽ 14,964 രൂപയാണ് നിക്ഷേപിക്കാൻവേണ്ട മിനിമംതുക. രണ്ടുകോടി രൂപമൂല്യമുള്ള ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്കായി നീക്കിവെയ്ക്കും.
പ്രൊമോട്ടർമാരായ ടി.എസ് കല്യാണരാമൻ 125 കോടി രൂപമൂല്യമുള്ള ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുക. ഹെയ്ഡൽ ഇൻവസെറ്റുമെന്റ്സ് 250 കോടി രൂപയുടെ ഓഹരിയും കൈമാറും. കല്യാണരാമനും ഹെയ്ഡൽ ഇൻവസെറ്റുമെന്റ്സിനും യഥാക്രമം 27.41ശതമാനവും 24ശതമാനവും ഓഹരികളാണ് ജുവല്ലറിയിലുള്ളത്.
2020 സാമ്പത്തികവർഷത്തിൽ 142.28 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഈകാലയളവിൽ 10,100.92 കോടി രൂപ വരുമാനംവുംനേടി. 78.19ശതമാനംവരുമാനവും ഇന്ത്യയിലെ ജുവല്ലറി ഷോറൂമുകളിൽനിന്നാണ്. 21.81ശതമാനവും മിഡിൽ ഈസ്റ്റിൽനിന്നുമാണ്.
2020 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് 107 ഷോറൂമുകളാണ് കല്യാൺ ജുവലേഴ്സിനുള്ളത്. 30 എണ്ണം മിഡിൽ ഈസ്റ്റിലുമുണ്ട്. രണ്ടുവർഷത്തെ വികസനത്തിന്റെ ഭാഗമായി പ്രവർത്തനമൂലധനം സമാഹരിക്കുകയെന്നതാണ് ഐപിഒയുടെ ലക്ഷ്യം.
റീട്ടെയിൽ വ്യാപാരരംഗത്ത് 45 വർഷത്തെ പ്രവർത്തനപരിചയമുള്ള ടി.എസ് കല്യാണരാമനാണ് ജുവല്ലറിയുടെ സ്ഥാപകൻ. സ്വർണാഭരണ വ്യാപാരരംഗത്ത് 27വർഷത്തെ പ്രവർത്തനചരിത്രവും അദ്ദേഹത്തിനുണ്ട്.
ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റസ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..