Photo: Gettyimages
ആഗോള തലത്തില്‍ ഉതപന്ന വിലകളിലുണ്ടായ കുറവ് ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ മാസം മുതല്‍ ചെമ്പിനും ഉരുക്കിനും യഥാക്രമം 13 ശതമാനം, 10 ശതമാനം എന്ന ക്രമത്തില്‍ ഇടിവുണ്ടായി. അഭ്യന്തര സാമ്പത്തിക സാഹചര്യം ദൃഢമായിരിക്കുകയും ഉതപന്നങ്ങളുടെ വില കുറയുകയും ചെയ്യുമ്പോള്‍ പ്രവര്‍ത്തന ചിലവ് താഴുമെന്നതിനാല്‍ കമ്പനികള്‍ക്ക് അത് ഗുണകരമാകും. നിഫ്റ്റി 50 കമ്പനികള്‍ അവസാനമായി കൈവരിച്ച ഉയരങ്ങളിലേക്ക് ഇപ്പോള്‍ വീണ്ടും കുതിക്കുകയാണ്. 2024 സാമ്പത്തിക വര്‍ഷം 5.5 ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
ക്രൂഡ് ഓയിലുമായി സവിശേഷ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകളനുസരിച്ച് നിഫ്റ്റി 50 സൂചികയും ബ്രെന്റ് ക്രൂഡും തമ്മിലുള്ള പരസ്പര ബന്ധം -0.22 ശതമാനം പ്രതികൂലമാണ്. രണ്ടും ഒരുമിച്ച് താഴെപ്പോയേക്കാമെങ്കിലും ഇവ തമ്മിലുള്ള ബന്ധം ആപേക്ഷികമായി ദുര്‍ബലമത്രേ. ഗുണകം 0.5 ല്‍ താഴെയാണ്. ഇതിനു കാരണം ഓഹരി വിപണിയെ ഇതിലും ശക്തമായി സ്വാധീനിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വരുമാന ഘടകങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ്. സമീപകാല പ്രവണതകളുടെ ഉദാഹരണമെടുത്താല്‍, മഹാമാരിയുടെ കാലത്ത് നിഫ്റ്റി 50 സൂചികയും ബ്രെന്റ് ക്രൂഡും കാര്യമായ പതനം നേരിട്ടു. എന്നാല്‍ നിഫ്റ്റി 50 സൂചിക ബ്രെന്റിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്നു. ഇവ തമ്മിലുള്ള പരസ്പര ബന്ധവും മികച്ച പ്രകടന ശേഷിയുമാണിത് സൂചിപ്പിക്കുന്നത്. 2022ന്റെ പകുതി മുതല്‍ രണ്ടിന്റേയും വിലകള്‍ അനിശ്ചിതത്വത്തിലായി. എന്നാല്‍ ആദ്യ ഘട്ട തിരിച്ചടികള്‍ക്കു ശേഷം ക്രൂഡോയില്‍ വില കുറയുകയും നിഫ്റ്റി 50 തിരിച്ചുവരവുരേഖപ്പെടുത്തി പരസ്പരം വ്യത്യസ്തമാവുകയുമാണ് ചെയ്തത്. രാജ്യത്തിന്റെ ലാഭ പ്രതീക്ഷ വര്‍ധിക്കുകയും വാല്യുവേഷനില്‍ ഒന്നര വര്‍ഷക്കാലമായി ഏകീകരണം ഉണ്ടാവുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
.jpg?$p=c29f891&&q=0.8)
അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഇന്ത്യ കാര്യമായി ആശ്രയിക്കുന്നുണ്ട്. ആഗോള വിലകളുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക വിഭവങ്ങളുടെ വിലയും നിര്‍ണയിക്കപ്പെടുന്നത്. അതിനാല്‍, ഉതപാദനച്ചിലവിലുണ്ടാകുന്ന കുറവ് ലാഭം തുടര്‍ച്ചയായി വര്‍ധിക്കാനിടയാക്കുന്നു. ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍, ജിഡിപി വളര്‍ച്ച അഭ്യന്തര ഡിമാന്റുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഡിമാന്റാകട്ടെ മിക്കവാറും ഉറച്ച നിലയിലാണുതാനും. ഉദാഹരണത്തിന്, കഴിഞ്ഞ 10 വര്‍ഷക്കാലം (2021,22 വര്‍ഷങ്ങളിലെ മഹാമാരിക്കാലം ഒഴിച്ച്) ഇന്ത്യയുടെ ശരാശരി ജിഡിപി വളര്‍ച്ച 5.5 ശതമാനമായിരുന്നു. ഈ കാലയളവില്‍ ആഗോള ജിഡിപി വളര്‍ച്ച 3.4 ശതമാനം മാത്രമായിരുന്നു എന്നോര്‍ക്കണം. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഹ്രസ്വകാല അനിശ്ചിതത്വം ഇന്ത്യയെ പെട്ടെന്നൊന്നും ബാധിക്കില്ല. പകരം ഇത്തരം ഘട്ടങ്ങളില്‍ ഓഹരി വിപണിയില്‍ അല്പ കാലത്തേക്കെങ്കിലും തിരിച്ചുവരവാണുണ്ടാവുക.
ഇത്തരം ഹ്രസ്വകാല ബന്ധ വിഛേദങ്ങള്‍ ചരിത്രത്തില്‍ അപൂര്‍വമാണ്. ട്രഷറി യീല്‍ഡിലുണ്ടായ ഇടിവും യുഎസ് ഡോളറിന്റെ മൂല്യ ശോഷണവും കാരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിരന്തരമായി വിദേശ സ്ഥാപന നിക്ഷേപങ്ങളിലൂടെയുണ്ടായ പണമൊഴുക്കുാണ് വിപണിയിലെ ഇപ്പോഴത്തെ കുതിപ്പിനു കാരണം. യുഎസിലെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് മൂന്നു മാസത്തെ കൂടിയ ഉയരമായ 4.08 ശതമാനത്തില്‍ നിന്ന് 3.37 ശതമാനമയി ഇടിഞ്ഞു. ഇതര വികസിത രാജ്യങ്ങളിലെ കറന്‍സികളുമായി യുഎസ് ഡോളറിന്റെ മൂല്യത്തെ പ്രതിനിധീകരിക്കുന്ന ഡിഎക്സ്വൈ സൂചിക മൂന്നുമാസത്തെ കൂടിയ തോതായ 105.5ല്‍ നിന്ന് 102 ആയി കുറയുകയുണ്ടായി. പണം മുടക്കാന്‍ പ്രേരിപ്പിക്കുന്ന അതിവേഗ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ഉതപന്ന വിലകളിലും ബോണ്ട് നേട്ടത്തിലുമുണ്ടായ കുറവിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ.
വരമാനത്തില്‍ മുന്‍ പാദത്തെയപേക്ഷിച്ച് പ്രതീക്ഷിക്കുന്ന വളര്‍ച്ചയാണ് അഭ്യന്തര രംഗത്തെ പ്രതീക്ഷയ്ക്കു നിദാനം. കഴിഞ്ഞ ഒന്നര വര്‍ഷം നീണ്ടു നിന്ന ദീര്‍ഘമായ ഏകീകരണം മികച്ച ഓഹരികളും മേഖലകളും കേന്ദ്രീകരിച്ച് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ട്രേഡിംഗിന് അവസരങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ഉത്പന്ന വിലകളില്‍ ഈയിടെയുണ്ടായ കുറവ് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ അനിശ്ചിതത്വം വിതയ്ക്കാനുള്ള താല്‍ക്കാലിക പ്രതിഭാസമാണോ അതോ നീണ്ടു നില്‍ക്കുന്നതാണോ എന്നു വിലയിരുത്തേണ്ടത് നിക്ഷേപകരെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. കാരണം ആഗോള സമ്പദ് വ്യവസ്ഥയില്‍ നീണ്ടു നില്‍ക്കുന്ന അസന്തുലനം ആത്യന്തികമായി ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കാതിരിക്കില്ല. ലാഭത്തില്‍ മുന്‍പാദത്തേക്കാള്‍ മെച്ചമുണ്ടാകുമെന്നത് നേരാണ്, എന്നാല്‍ ആഗോള മാന്ദ്യം പ്രതീക്ഷയിലും താഴ്ന്ന റവന്യൂ വരുാമനത്തിലേക്കാവും നയിക്കുക.
മഹാമാരിയുടെ കാലത്ത് ഏറ്റവും ഗുണകരമായിരുന്ന ഐടി മേഖലയിലെ ചിലവഴിക്കല്‍ കുറഞ്ഞതായി നമുക്കു കാണാം. കൂടിയ തോതില്‍ ആഗോള ഡിമാന്റുള്ള ഇതര മേഖലകളായ ഫാര്‍മ, കെമിക്കല്‍സ്, വാഹന, ടെക്സ്‌റ്റൈല്‍ മേഖലകളിലും ഭാവിയില്‍ സമാന അനുഭവം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്. ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ആയുസനുസരിച്ച് ഓരോ മേഖലയ്ക്കും വിളംബകാലം ഉണ്ടാകാം.
ഇക്കാലംവരെ പ്രാദേശിക ഡിമാന്റിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. രാജ്യം ലോകത്തിലെ പ്രധാന നിര്‍മ്മാണ തലസ്ഥാനമായി മാറിയിരിക്കുന്നു. ഓഹരി വിലകളിലുണ്ടായ വീണ്ടെടുപ്പും ആഗോള ഡിമാന്റിലെ കുറവും വിവിധ മേഖലകളിലെ നിക്ഷേപ അവസരം കുറയ്ക്കുകയാണ്. ഐടി, ബാങ്കിംഗ്, എഫ്എംസിജി, വാഹന, ലോഹ മേഖലകളിലെ റേറ്റിംഗില്‍ ഇപ്പോള്‍ പുരോഗതിയില്ല. എന്നാല്‍ അടിസ്ഥാന സൗകര്യ മേഖല, സിമെന്റ്, സുപ്രധാന ഉത്പന്നങ്ങള്‍, നിര്‍മ്മാണ മേഖലകള്‍ എന്നിവ പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഓഹരികളുടെ അമിത വാല്യുവേഷനും അര്‍ഹമായതിലും താഴെയുള്ളതും വേര്‍തിരിച്ചു കാണാന്‍ കഴിയണം. വിപണിയിലെ ഓഹരികളുടെ യോഗ്യത കണ്ടെത്തേണ്ടത് നിര്‍ണായകമാകയാല്‍ അവയുടെ തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനമായിത്തീരുന്നു.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Invest in the best stocks with under value


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..