Photo: Gettyimages
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവരിൽ മിക്കവാറുംപേർക്ക് കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസി(കാംസ്)നെക്കുറിച്ച് അറിയാം. ഫണ്ട് കമ്പനികളുടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് നേതൃത്വം നൽകുന്ന രിജസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജ(ആർടിഎ)ന്റാണ് കാംസ്.
1988ൽ ചെന്നൈയിലാണ് കാംസിന്റെ ജനനം. രണ്ട് പ്രധാനകമ്പനികൾ മാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ കാംസാണ് ലീഡർ. 17 എഎംസികൾ നിലവിൽ കാംസിന്റെ സേവനംപ്രയോജനപ്പെടുത്തുന്നുണ്ട്.

2020 സെപ്റ്റംബറിലാണ് കമ്പനി വിപണിയിൽ ലിസ്റ്റ്ചെയ്തത്. 1,230 രൂപ നിലവാരത്തിലായിരുന്നു ഐപിഒ വില. 14ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റിങ്. വൈകാതെ ഐപിഒ വിലയുടെ നിലവാരത്തിലേക്ക് ഓഹരി തിരിച്ചെത്തിയെങ്കിലും സ്റ്റെഡിയായ വളർച്ചയായിരുന്നു ഓഹരി വിലയിൽ പിന്നീട് കണ്ടത്.
2021 സെപ്റ്റംബർ നാലിന് 3,839 നിലാവരത്തിലേയ്ക്ക് ഓഹരി വില ഉയർന്നെങ്കിലും 3,725.35 രൂപയിലായിരുന്നു ക്ലോസിങ്. 4,076.40 രൂപയാണ് 52 ആഴ്ചയിലെ ഉയർന്നവില. ഓഹരിയുടെ പിഇ അനുപാതം 68.2 ഉം പി.ബി 39.7ഉമാണ്. സ്ഥിരമായി ലാഭവിഹിതവും നൽകിവരുന്നു. 2021 ജൂണിലവസാനിച്ച പാദത്തിൽ 63.24 കോടിയാണ് നികുതി കിഴിച്ചുള്ള കമ്പനിയുടെ ലാഭം. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 59ശതമാനമാണ് വർധന.
- വിപണിമൂല്യം : 18,189 കോടി
- അഞ്ചുവർഷത്തെ ലാഭവളർച്ച: 15.83
- പിഇ അനുപാതം: 68.2
- 70ശതമാനം വിപിണിവിഹിതം.
- മികച്ച സാങ്കേതിക സംവിധാനം.
- ലിസ്റ്റ് ചെയ്ത ഒരേയൊരു ആർടിഎ
മികച്ച സാങ്കേതിക സംവിധാനമുള്ള കാംസിനാണ് ഈമേഖലയിൽ ആധിപത്യം. ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി വർധിക്കുന്നതോടൊപ്പം നിരവധി കമ്പനികൾ പുതിയതായി ഈമേഖലയിലേക്ക് എത്തുകയുംചെയ്യുന്നുണ്ട്. ഈയിടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കാംസിലേക്ക് മാറുകയുംചെയ്തു. വിദേശ നിക്ഷേപകർക്ക് സേവനം നൽകുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ് തുറക്കാനും കാംസിന് പ്ലാനുണ്ട്.
പ്രൊമോട്ടർ മാരുടെ കൈവശം കമ്പനിയുടെ 31ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 25.11ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 21.82ശതമാനവും ഓഹരികൾ കൈവശംവെച്ചിരിക്കുന്നു.
നിക്ഷേപകർ അറിയേണ്ടത്
മികച്ച അടിസ്ഥാനമുള്ള, കടബാധ്യതകളില്ലാത്ത കമ്പനിയാണ് കാംസ്. ഓഹരി വില ഉയർന്ന മൂല്യത്തിലായതിനാൽ ജാഗ്രതയോടെവേണം നിക്ഷേപം നടത്താൻ. ചെലവ് കുറക്കൽ, കുറഞ്ഞ നികുതി എന്നിവമൂലമാണ് സമീപകാലയളവിൽ കമ്പനി മികച്ച ലാഭവളർച്ച നേടിയത്.
കാംസിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ആസ്തിയിൽ 10ശതമാനത്തിലേറെ വർധനവുണ്ടായ സമയത്താണ് ഈനേട്ടം. അതേസമയം, ഇടിഎഫ്, ഇൻഡക്സ് ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപക താൽപര്യംകൂടുന്നത് കമ്പനിക്ക് അനുകൂലവുമല്ല. അതേസമയം, മികച്ച വിപണി വിഹിതവും കടബാധ്യതകളില്ലെന്നതും വൻവളർച്ചാ സാധ്യതയും കമ്പനിക്ക് അനുകൂലമാണ്.
ഓഗസ്റ്റിനുശേഷം ഓഹരിവിലയിൽ തുടർച്ചയായ വർധനവാണുണ്ടായത്. സമീപഭാവിയിൽ വിലയിൽ തിരുത്തലുണ്ടാകാനുള്ള സാധ്യത വിരളമാണ്. ഘട്ടംഘട്ടമായി പോർട്ട്ഫോളിയോയിൽ ഓഹരി വിഹിതം ഉയർത്തുന്നകാര്യം പരിഗണിക്കാം.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..