ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായി 35,000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി രണ്ട് കോവിഡ് വാക്‌സിനുകൾ കൂടി ഉടന്‍ എത്തുമെന്നും അറിയിച്ചു. ഇതുള്‍പ്പെടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ നിലവില്‍ ലഭ്യമാണെന്നും കോവിഡ് 19 ല്‍ നിന്ന് രാജ്യത്തെ പൗരന്മാരെ മാത്രമല്ല നൂറോ അതിലധികമോ രാജ്യങ്ങളെയും സംരക്ഷിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടോ അതിലധികമോ വാക്‌സിനുകളും ഉടന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
ആരോഗ്യ മേഖലയ്ക്ക് ബജറ്റില്‍ 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 137 ശതമാനത്തിന്റ വര്‍ധനവാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
10 ലക്ഷം ജനസംഖ്യയില്‍ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും സജീവ കേസുകളുമെന്നും ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തര പാകിയത് ഇതാണെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
Content Highlights: Union Budget 2021: 35,000 crore for covid-19 vaccines