തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകള്‍ക്ക് വായ്പ നല്‍കുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കെ.ടി.ഡി.സിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി അറിയിച്ചു. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ടൂറിസം മാര്‍ക്കറ്റിങ്ങ് വിഭാഗം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 25 കോടി രൂപ അധികമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
കേരളാ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹെറിറ്റേജ്-സ്‌പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകളിലാണ്. മുസിരീസ് ആലപ്പുഴ-തലശേരി പൈതൃക പദ്ധതികള്‍ക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി 40 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തുപരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാരത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസവും കേരള തനിമയില്‍ അഭിമാനബോധം സൃഷ്ടിക്കലുമാണ് ടൂറിസത്തിന്റെ ലക്ഷ്യം. ഇതിനായി മുസരീസ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നതിനും ആവശ്യമായ പഠനം നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. ഇത്തരത്തില്‍ പഠനടൂറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മൂന്നാര്‍ ടൂറിസത്തിലെ കൗതുകത്തിനായി നിന്നുപോയ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി ടാറ്റ എസ്റ്റേറ്റ് അധികൃതരുമായി ചര്‍ച്ച നടത്തുകയും ഭൂമി ലഭ്യമാക്കുന്നതിനുള്ള സാധ്യത തെളിയുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നിലവിലെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ ബജറ്റില്‍ വകയിരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
Content Highlights: Kerala Budget 2021, Kerala Tourism Development