Photo: Gettyimages
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദയ നികുതിയില്‍ ഘടനാപരമായ പരിഷ്‌കരണം ബജറ്റില്‍ പ്രഖ്യാപിച്ചു. പുതിയ നികുതി വ്യവസ്ഥ പ്രകാരം ഏഴു ലക്ഷം രുപവരെ വരുമാനമുള്ളവര്‍ക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ടതില്ല. നിലവിലുള്ള ആറ് സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സെക് ഷന്‍ 87 എ പ്രകാരമുള്ള റിബേറ്റ് അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷമായി വര്‍ധിപ്പിച്ചു. അതുകൊണ്ടുതന്നെ ഏഴ് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്ല.
നികുതി ബാധ്യത
വാര്‍ഷിക വരുമാനം ഒമ്പതു ലക്ഷം രൂപവരെയുള്ളവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 45,000 രൂപയാണ് നികുതി നല്‍കേണ്ടിവരിക. നിലവിലെ 60,000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 25ശതമാനം ഇളവ്. 15 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്കാകട്ടെ, 1.50 ലക്ഷം രൂപയാണ് നികുതി നല്‍കേണ്ടത്. 10ശതമാനം സ്ലാബ് പ്രകാരമാണിത്. നിലവിലുള്ള ബാധ്യതയായ 1,87,500 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 20ശതമാനം, അതായത് 37,500 രൂപയുടെ നേട്ടം.
ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവരെ പുതിയ സ്‌കീമിലേയ്ക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. നിക്ഷേപ പദ്ധതികളിലേയ്ക്ക് വരുന്ന പണം വിപണിയിലെത്തുമെന്നും അതിലൂടെ ജിഎസ്ടി വരുമാനം കൂടുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതോടെ ഇന്‍ഷുറന്‍സ് ഉള്‍പ്പടെ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളുടെ ആകര്‍ഷണീയത ഇല്ലാതാകും-കെ.സി ജീവന്‍കുമാര്‍
സ്റ്റാന്റേഡ് ഡിഡക്ഷന്‍
പഴയ നികുതി വ്യവസ്ഥയില്‍ മാത്രം ബാധകമായിരുന്ന സ്റ്റാന്റേഡ് ഡിഡക്ഷന്‍ പുതിയ വ്യവസ്ഥയിലേയ്ക്കും കൊണ്ടുവന്നു. 15.5 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള, പുതിയ നികുതി വ്യവസ്ഥയില്‍ തുടരുന്നവര്‍ക്ക് 52,000 രൂപയുടെ ആനുകൂല്യമാണ് ഇതുപ്രകാരം ലഭിക്കുക. ശമ്പളവരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
2018ലെ ബജറ്റിലാണ് സ്റ്റാന്റേഡ് ഡിഡക്ഷന്‍ അവതരിപ്പിച്ചത്. ഗതാഗത അലവന്‍സിനും മെഡിക്കല്‍ റീഇംബേഴ്സ്മെന്റിനും പകരമായിട്ടായിരുന്നു ഈ കിഴിവ് പ്രഖ്യാപിച്ചത്. അതുവരെ ഗതാഗത അലവന്‍സിന് 19,200 രൂപയും മെഡിക്കല്‍ റീഇംബേഴ്സ്മെന്റിന് 15,000 രൂപയുടെയും ഇളവാണ് അനുവദിച്ചിരുന്നത്. 2019ലെ ഇടക്കാല ബജറ്റില്‍ സ്റ്റാന്റേഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി.
പ്രധാന നികുതി വ്യവസ്ഥ
പുതിയ നികുതി സമ്പ്രദായമായിരിക്കും ഇനി പ്രധാന നികുതി വ്യവസ്ഥയായി കരുതുക. പഴയത് വേണമെന്നുള്ളവര്‍ക്ക് അതിലേയ്ക്ക് മാറേണ്ടിവരും.
ആദായ നികുതിയളവ് പരിധി നാലോ അഞ്ചോ ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ലെങ്കിലും ടാക്‌സ് റിബേറ്റ് പരിധി അഞ്ച് ലക്ഷത്തില്‍നിന്ന് ഏഴു ലക്ഷമായി ഉയര്‍ത്തിയത് ശ്രദ്ധേയമാണ്. നിലവില്‍ പല ഇളവുകളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നതാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 6.5 കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നുണ്ടെങ്കിലും 50ശതമാനവും നികുതിയൊന്നും നല്‍കുന്നില്ല. ഇവരുടെയൊക്കെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്‌കീമിലേയ്ക്കുള്ള മാറ്റം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്-ഡോ.വി.കെ വിജയകുമാര്‍.
ഉയര്‍ന്ന നിരക്കില്‍ ഇളവ്
50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് ഈടാക്കിയിരുന്ന സര്‍ച്ചാര്‍ജ് ഉള്‍പ്പടെയുള്ള നികുതി നിരക്കില്‍ കുറവ് വരുത്തി. ലോകത്തെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 42.7ശതമാനമായിരുന്നു ഈടാക്കിയിരുന്നത്. പുതിയ നികുതി വ്യവസ്ഥ പ്രകാരം ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37 ശതമാനത്തില്‍നിന്ന് 25ശതമാനമായാണ് കുറച്ചത്. ഇതോടെ പരമാവധി നികുതി നിരക്ക് 39ശതമാനമായി താഴും.
സ്ലാബുകള്‍ കുറച്ചു
നികുതി ഘടനയില്‍ പരിഷ്‌കരണംവരുത്തിയപ്പോള്‍ ആറ് സ്ലാബില്‍ നിന്ന് അഞ്ചായി കുറയ്ക്കുകയും ചെയ്തു.
കൂടുതല്‍ അറിയാം:
- പഴയ നികുതി വ്യവസ്ഥയില്‍ മാറ്റമില്ല.
- പുതിയ നികുതി വ്യവസ്ഥയ്ക്കാകും മുന്‍ഗണന. എന്നിരുന്നാലും പഴയത് സ്വീകരിക്കാന്‍ അനുവദിക്കും.
- പുതിയ നികുതി വ്യവസ്ഥയില്‍ 7.50 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല(സ്റ്റാന്റേഡ് ഡിഡക്ഷന്‍ ഉള്‍പ്പടെ).
- പുതിയ നികുതി വ്യവസ്ഥയില്‍ ഉയര്‍ന്ന സര്‍ചാര്‍ജ് 37ശതമാനത്തില്‍നിന്ന് 25ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശം.
- അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള നികുതിയിളവ് ഒഴിവാക്കി.
- ഓണ്‍ലൈന്‍ ഗെയിമുകളില്‍നിന്നുള്ള നേട്ടത്തിന് ടിഡിഎസും നികുതിയും ഈടാക്കും.
- സര്‍ക്കാര്‍ ഇതര ശമ്പളവരുമാനക്കാരുടെ വിരമിക്കലിന് ശേഷമുള്ള ലീവ് എന്‍കാഷ്മന്റിനുള്ള നികുതിയിളവ് മൂന്നു ലക്ഷം രൂപയില്‍നിന്ന് 25 ലക്ഷമാക്കി.
- നികുതിദായകരുടെ സൗകര്യത്തിനായി പുതുതലമുറ ഐടി റിട്ടേണ്‍ ഫോം പുറത്തിറക്കും. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തും.
- പാന്‍ ഇല്ലാതെയുള്ള ഇപിഎഫ് പിന്‍വലിക്കലുകളില്‍ നികുതി വിധേയമായ തുകയ്ക്കുള്ള നിരക്ക് 30ശതമാനത്തില്‍നിന്ന് 20 ശതമാനമായി കുറയ്ക്കും.
Content Highlights: Is the income 15 lakhs? Tax liability will be reduced by 20 percent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..