ഒറ്റപ്പാലം: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച സംഭവത്തിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണൽ (എം.എ.സി.ടി) കോടതിവിധി. തൃശ്ശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്. ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരിമുതലുള്ള എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം നൽകാനും വിധിയിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപയാണ് നൽകേണ്ടിവരിക.
ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 ഒക്ടോബർ ഏഴിന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിന് സമീപത്തുവെച്ച് നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം നടന്നത്.
അപകടത്തിൽ നവീൻകുമാർ മരിക്കുകയും ഭാര്യ ഡോ. കെ. ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പാലക്കാട് മെഡിക്കൽ കോളജ് അസി. പ്രൊഫസറായിരുന്നു നവീൻകുമാർ. ലക്കിടി സ്വദേശിയുടെ കാർ പിരായിരി സ്വദേശിയായ 17-കാരനാണ് ഓടിച്ചത്. ഒറ്റപ്പാലത്ത് വാഹനാപകടക്കേസിൽ വിധിക്കുന്ന ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ.കെ. പ്രശാന്ത്, സുജ എസ്. നായർ എന്നിവർ ഹാജരായി.