Photo:Gettyimages
ഉത്സവസീസണിൽ ഭവനവായ്പക്ക് ആവശ്യക്കാർ കൂടുമെന്ന കണക്കുകൂട്ടലിൽ ബാങ്കുകൾ പലിശനിരക്ക് വീണ്ടും കുറക്കുന്നു. വർധിച്ച പണലഭ്യതയും വായ്പയെടുക്കുന്നവരിലുണ്ടായ കുറവുമാണ് ഓഫറുകൾ മുന്നോട്ടുവെക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.
എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിങ് ഫിനാൻസ് ഡെവലപ്‌മെന്റ് കോർപറേഷൻ(എച്ച്ഡിഎഫ്‌സി) എന്നിവർ ഇതിനകം ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
പലതവണയായി ഇതിനകം 2.50ശതമാനമാണ് ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. തുടക്കത്തിൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകൾ മടിച്ചെങ്കിലും സ്ഥിരനിക്ഷേപ പലിശയോടൊപ്പം ഘട്ടംഘട്ടമായി വായ്പാപലിശയിലും ബാങ്കുകൾ കുറവുവരുത്തി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പതുക പരിഗണിക്കാതെ ക്രഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ച ഭവനവായ്പയുടെ പലിശ 6.70ശതമാനക്കി നിശ്ചയിച്ചു. 2019 ഫെബ്രുവരിയിലെ പലിശയായ 8.7ശതമാനത്തിൽനിന്ന് എസ്ബിഐ കുറച്ചത് രണ്ടുശതമാനം. 2022 മാർച്ച് 31നകം 60,000 കോടി രൂപയെങ്കിലും ഭവനവായ്പയിനത്തിൽ നൽകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്.
നിലവിൽ 5.05 ലക്ഷം കോടി രൂപയാണ് ഭവനവായ്പയിനത്തിൽ ബാങ്ക് നൽകിയിട്ടുള്ളത്. മൊത്തംവായ്പയുടെ 23.4ശതമാനമാണിത്. പൂർണമായും ഓൺലൈനിലേക്കുമാറിയതിനാൽ ചുരുങ്ങിയ സമയംകൊണ്ട് വായ്പ അനുവദിക്കാൻ കഴിയുമെന്നും ബാങ്ക് അധികൃതർ പറയുന്നു.
എസ്ബിഐക്കുപുറമെ, സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ കൊട്ടക് മഹീന്ദ്ര പലിശ 6.5ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിഎൻബി 6.6ശതമാനം, ബാങ്ക് ഓഫ് ബറോഡ 6.75ശതമാനം എന്നിങ്ങനെയാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവകാലയളവിൽ 6.7ശതമാനം നിരക്കിൽ ഭവനവായ്പ നൽകുമെന്ന് എച്ച്ഡിഎഫ്‌സിയും അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..