
പ്രതീകാത്മ ചിത്രം | Photo: REUTERS
കൊച്ചി: വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പിൽനിന്ന് അല്പം മാറ്റി പ്രൊഫഷണൽ രീതിയിലാണ് ഇടപെടൽ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്.
തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.
വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്.
കൊച്ചി സിറ്റി പോലീസ് ഇത് വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..