Vi Logo | Photo: Vodafone Idea
കടുത്ത പ്രതിസന്ധിയിലായതിനെതുടർന്ന് ആസ്തികൾ വിറ്റ് വോഡാഫോൺ ഐഡിയ പണം സമാഹരിക്കുന്നു. ബ്രോഡ്ബാൻഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബർ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകൾ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിരവധി തവണ നിക്ഷേപകരുമായ ചർച്ചനടത്തിയിട്ടും പണം സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 25,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 2021 ഡിസംബർ-2022 ഏപ്രിൽ കാലയളവിൽ സ്പക്ട്രം കുടിശികയിനത്തിൽ 22,500 കോടി അടയ്ക്കാനുണ്ട്.
മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപമാത്രമാണ് കമ്പനിയിൽ നീക്കിയിരിപ്പുള്ളത്.
2019ൽ ഫൈബർ ആസ്തികളും ഡാറ്റ സെന്റർ ബിസിനസും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നവി മുംബൈയിൽ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റർ ഒപ്ടിക് ഫൈബർ ശൃംഖലയും കമ്പനിക്കുണ്ട്. 2017ൽ ടിആർജി ക്യാപിറ്റലിൽനിന്ന് ഏറ്റെടുത്ത ബ്രോഡ്ബാൻസ് ബിസിനസുമുണ്ട്.
ചെലവിന് താഴെമാത്രംവരുമാനം ലഭിക്കുന്ന ബിസിനസിൽനിന്ന് വേണ്ടത്രപണം സമാഹരിക്കാൻ കഴിയുന്നില്ലെന്ന് കമ്പനി പറയുന്നു. ടെലികോം വ്യവസായം കടുത്ത സമ്മർദത്തിലാണെന്നും താരിഫ് വർധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..