മെയ് 28ന് ചേരുന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിൽ കോവിഡ് വാക്‌സിന് നികുതിയിളവ് നൽകിയേക്കില്ല. അതേസമയം, മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, ഓക്‌സിജൻ കോൺസൻട്രേറ്റ്, പൾസ് ഓക്‌സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയ്ക്ക് ഇളവുനൽകുന്നകാര്യം പരിഗണിച്ചേക്കും.
പിപിഇ കിറ്റ്, എൻ95 മാസ്‌ക്, വെന്റിലേറ്റർ, ഹാൻഡ് സാനിറ്റൈസർ, ആർടി-പിസിആർ മെഷീൻ തുടങ്ങിയവയ്ക്ക് കൂടുതൽ ഇളവ് നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗൺസിലിന് നിർദേശംനൽകുന്ന റേറ്റ് ഫിറ്റ്‌മെന്റ് പാനൽ കോവിഡുമായി ബന്ധപ്പെട്ട് നാല് ഇനങ്ങൾക്കുമാത്രം നികുതിയിളവ് നൽകിയാൽമതിയെന്നാണ് ശുപാർശചെയ്തിട്ടുള്ളത്. ഇതുപ്രകാരം വാക്‌സിൻ ഉൾപ്പടെ 10ലധികം ഉത്പന്നങ്ങളെ നികുതിയിളവിന് പരിഗണിച്ചേക്കില്ല.
മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ, ജനറേറ്ററുകൾ, പൾസ് ഓക്‌സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി 12ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് സാധ്യത. പുതുക്കിയ നിരക്കുകൾ ജൂലായ് 31വരെയായിരിക്കും ബാധകം. പരിശോധന കിറ്റുകൾക്ക് ഓഗസ്റ്റ് 31വരെയും നികുതിയിളവ് അനുവദിച്ചേക്കും.
കോവിഡ് വാക്‌സിൻ നിലവിൽതന്നെ താഴ്ന്നനിരക്കായ അഞ്ച് ശതമാനം സ്ലാബിലാണുള്ളത്. വാക്‌സിന് നികുതിയിളവ് നൽകണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമനന്ത്രി മമത ബാനർജി നൽകിയ കത്തിന് ധനമന്ത്രി നിർമല സീതാരമന്റെ മറുപടിയുമായി ബന്ധപ്പെട്ട നിലപാടാണ് പാനൽ സ്വീകരിച്ചത്. വാക്‌സിനുകളുടെ നികുതികുറയ്ക്കുന്നത് വിലവർധനവിന് കാരണമാകുമെന്നാണ് നിർമല സീതാരാമന്റെ നിലപാട്.
പിപിഇ കിറ്റുകൾ, എൻ 95 മാസ്‌ക്, ട്രിപ്പിൾ ലയർ മാസ്‌ക്, സർജിക്കൽ മാസ്‌ക് എന്നിവയ്ക്ക് നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങളുടെ നികുതിയിലും വ്യത്യാസംവരുത്തേണ്ടെന്നാണ് സമിതിയുടെ തീരുമാനം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..