Bigbasket(Sreengrab)
മുംബൈ: മലയാളിയും മെട്രോമാൻ ഇ. ശ്രീധരന്റെ മരുമകനുമായ ഹരി മേനോന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാരസംരംഭമായ ബിഗ് ബാസ്കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ടാറ്റ സൺസിനു കീഴിലുള്ള കമ്പനി 9,300 മുതൽ 9,500 കോടി വരെ രൂപ ചെലവിട്ട് ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഇതുസംബന്ധിച്ച് ധാരണയായെങ്കിലും ഇരു ഗ്രൂപ്പുകളും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സി.സി.ഐ.) സമീപിച്ചിട്ടുണ്ട്.
നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും. സ്റ്റാർ ക്വിക്ക്, ടാറ്റ ന്യൂട്രികോർണർ എന്നിവയിലൂടെ ഈ രംഗത്ത് ചെറിയ വിപണി വിഹിതം മാത്രമാണ് ടാറ്റയ്ക്കുള്ളത്. 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിഗ് ബാസ്കറ്റിനാണ് കൂടുതൽ വിപണി വിഹിതം. ഇടപാടിനു ശേഷവും സി.ഇ.ഒ. ഹരിമേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും.
ഏറ്റെടുക്കലോടെ റിലയൻസ് ജിയോമാർട്ട്, ആമസോൺ ഫ്രഷ്, ഫ്ളിപ്കാർട്ടിന്റെ സൂപ്പർ മാർക്കറ്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ ടാറ്റ ഗ്രൂപ്പിനു കഴിയും. ഇ-ഫാർമസി കമ്പനിയായ 1എം.ജി.യെ കൂടി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
2011 ഡിസംബറിലാണ് ഹരി മേനോന്റെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റിന് തുടക്കമിട്ടത്. വി.എസ്. സുധാകർ, വിപുൽ പരേഖ്, അഭിനയ് ചൗധരി, വി.എസ്. രമേഷ് എന്നിവരുമായി ചേർന്നായിരുന്നു ഇത്. തുടർന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ചയുടെ പടവുകൾ താണ്ടി. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുന്നത്. 20 മാസം മുമ്പാണ് വിപണിമൂല്യം 100 കോടി ഡോളർ (ഏകദേശം 7,500 കോടി രൂപ) പിന്നിട്ട് യൂണികോൺ വിഭാഗത്തിലേക്കു കടന്നത്.
ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന് 29.1 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. അബ്‌രാജ് ഗ്രൂപ്പ് 16.3 ശതമാനം, അസന്റ് കാപിറ്റൽ 8.6 ശതമാനം, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി.) 4.1 ശതമാനം, സി.ഡി.സി. ഗ്രൂപ്പ് 3.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം. ഇതിൽ ആലിബാബ ഗ്രൂപ്പ്, അബ്‌രാജ് ഗ്രൂപ്പ്, ഐ.എഫ്.സി. എന്നിവർ പൂർണമായി പിൻമാറും. മറ്റ് നിക്ഷേപകർ ചെറിയ വിഹിതം ഓഹരികൾ വിറ്റഴിക്കും.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം രൂക്ഷമായതോടെ ബിഗ് ബാസ്കറ്റിലെ നിക്ഷേപം ഒഴിവാക്കാൻ ചൈനീസ് കമ്പനികൾ ശ്രമിച്ചു വരികയായിരുന്നു.
Tatas set to acquire 68% stake in BigBasket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..