
Representative Image | Photo: PTI
ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്.
ഇപ്പോഴത്തെ പ്രവണതയനുസരിച്ച് 180-185 രൂപവരെ വിലയെത്തിയേക്കാമെന്നാണു കരുതുന്നത്. മഴക്കാലമായതിനാൽ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ വിപണിയിൽ റബ്ബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബ്ബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്.
സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. ഇപ്പോഴത്തെ സ്ഥിതിയിൽ വിപണി വിലസ്ഥിരതയിൽ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. റബ്ബർപ്പാലിനും 180 രൂപയോളം വിലയുണ്ട്. ഇപ്പോൾ പാൽ വിൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാൽ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വിലകൂടാൻ കാരണമായി.
അന്താരാഷ്ട്രവില കണക്കാക്കുന്ന ബാങ്കോക്കിൽ ബുധനാഴ്ച ആർ.എസ്.എസ്.-3 ഇനത്തിന് (നാട്ടിലെ ആർ.എസ്.എസ്.-4 നു തുല്യം) 143.37 രൂപയാണ്. വ്യവസായികൾ സാധാരണ ബ്ലോക്ക് റബ്ബറാണ് ഇറക്കുമതിചെയ്യുന്നതെങ്കിലും കടത്തുകൂലിയും 25 ശതമാനം ഇറക്കുമതിത്തീരുവയും നൽകണം.
കണ്ടെയ്നർ ക്ഷാമംമൂലം കൃത്യമായി നടക്കണമെന്നുമില്ല. നാട്ടിൽനിന്ന് ചെറിയതോതിലെങ്കിലും ഇപ്പോഴവർ റബ്ബർ വാങ്ങുന്നുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..