പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
കോട്ടയം: കോവിഡ് കാലത്ത് കേരളത്തിന്റെ തൊഴിലില്ലായ്മയിലും വർധന. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിന്റെ തൊഴിലില്ലായ്മനിരക്ക് 16.3 ശതമാനമായിരുന്നു. 2020 ജൂണിലെ കണക്കുപ്രകാരം ഇത് 27.3 ശതമാനമായി ഉയർന്നു.ദേശീയതലത്തിൽ ഇവ യഥാക്രമം 9.1 ശതമാനവും 20.8 ശതമാനവുമാണ്.
കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ തൊഴിൽ സർവേപ്രകാരം കണ്ടെത്തിയ കണക്കാണിത്.
പ്രവാസികളുടെ മടങ്ങിവരവാണ് ഇതിൽ പ്രധാനം.സ്വയം തൊഴിൽ ചെയ്തിരുന്നവരുടെ തൊഴിൽ പോയത്, പിരിച്ചുവിടൽ എന്നിവയെല്ലാമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
ഒരു വർഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2020 മാർച്ചിൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തിരുന്നവർ 34.24 ലക്ഷം പേരാണ്. 2021 മേയ് 31-ലെ കണക്കുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37.21 ലക്ഷമായി.
ഇതേ വരെ കോവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തിയ പ്രവാസിമലയാളികൾ 8.43 ലക്ഷമാണ്. ഇതിൽ 5.52 ലക്ഷത്തിനും തൊഴിൽ നഷ്ടമായിയെന്നാണ് വിലയിരുത്തൽ. ഇവർക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്.
കേരളത്തിൽ തന്നെ ജോലിചെയ്യുന്ന 127 ലക്ഷം തൊഴിലാളികളിൽ 48.10 ലക്ഷം പേർ സ്വയം തൊഴിലിലൂടെ തന്നെ ജീവിക്കുന്നവരാണ്. 35.2 ലക്ഷം പേർ താത്കാലിക തൊഴിലാളികളാണ്.ഇരു കൂട്ടരിലും അടച്ചിടൽ കാലത്ത് വ്യാപകമായി തൊഴിൽ നഷ്ടമുണ്ടായെന്ന് ഇതേക്കുറിച്ചുള്ള സർക്കാർ പഠനം കണ്ടെത്തിയിരുന്നു.
350 കോടി രൂപയാണ് ഇവരുടെ ആദ്യ അടച്ചിടൽകാലത്തെ വേതനനഷ്ടം. കേരളത്തിൽ 22.1 ശതമാനം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഇല്ലെന്നുള്ളതും പ്രയാസം വർധിപ്പിക്കുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..