പ്രതീകാത്മകചിത്രം | Photo:gettyimages.in
ന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ബിൽ ലോക്‌സഭ ബുധനാഴ്ച പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ബിൽ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണമേഖലകൾ ൈകയടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകൾ മോശം അവസ്ഥയിലാണ്. 277 അർബൻ സഹകരണ ബാങ്കുകൾ നഷ്ടത്തിലാണ്. 47 എണ്ണത്തിന്റെ വളർച്ച താഴോട്ടാണ്. 105 ബാങ്കുകൾക്ക് കുറഞ്ഞ മൂലധനം നിലനിർത്താൻ കഴിയുന്നില്ല. അതിനാൽ സഹകരണ ബാങ്കുകളെ കൂടി ആർ.ബി.ഐ.യുടെ നിയന്ത്രണത്തിലേക്കും നിരീക്ഷണത്തിലേക്കും കൊണ്ടുവരാനാണ് ഈ ബിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
സഹകരണമേഖലയെ തകർക്കാനുള്ള നീക്കം -കേരള എം.പി.മാർ
ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള അംഗങ്ങൾ ആരോപിച്ചു.
നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുളള കടന്നുകയറ്റമാണ് പുതിയ നിയമഭേദഗതി. ബിൽ പാർലമെന്റിന്റെ സമിതിയുടെ പരിശോധനയ്ക്കുവിടണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
രാജ്യത്തിന്റെ ബാങ്കിങ് മേഖലയിൽ സഹകരണ ബാങ്കുകളുടെ മഹത്തായ സംഭാവനകൾ പരിഗണിക്കാതെയാണ് ബിൽ കൊണ്ടു വന്നിരിക്കുന്നതെന്ന് എം.കെ. രാഘവൻ കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..