Representational Image | Photo: Gettyimages
മുംബൈ: ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല.
ഇന്ത്യയിൽ ഈ മാസം സ്മാർട്ട്ഫോൺ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിൾ, എച്ച്.പി., ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയൽമി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിർവഹിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനികൾക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതൽ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികൾ നൽകുന്ന വിവരം.
ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..