മുംബൈ: കോവിഡ്-19 മഹാമാരിയുടെ ആഘാതത്തിൽനിന്ന് രാജ്യത്തെ ഭവന, വാഹന, റെസ്റ്റോറൻറ് മേഖലകൾ കരകയറണമെങ്കിൽ ഒന്നുമുതൽ രണ്ടുവരെ വർഷം വേണ്ടിവരുമെന്ന് വ്യവസായ കൂട്ടായ്മയായ ഫിക്കിയുടെ സർവേ.
നിലവിൽ രോഗബാധ തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്‌ഡൗൺ സന്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ലോക്ഡൗൺ നീട്ടേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിൽ സന്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് പത്തുലക്ഷം കോടി രൂപയുടെ സാന്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗതാഗതം, ടൂറിസം, ചരക്കുനീക്കം, വിനോദം, ഉപഭോക്തൃ ഉത്പന്ന മേഖല തുടങ്ങിയ രംഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഇവയ്ക്കും സാധാരണ നില കൈവരിക്കാൻ രണ്ടുവർഷംവരെ വേണ്ടിവന്നേക്കാം. ഉപഭോഗത്തിൽ എത്ര വർധനയുണ്ടാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലകളുടെ തിരിച്ചുവരവ്.
ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഉത്തേജക നടപടികൾ നിർണായകമാകും. വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, പാനീയങ്ങൾ, ഇൻഷുറൻസ്, കൃഷി, രാസവ്യവസായം, ലോഹം, ഖനനം, സേവന മേഖല, വ്യവസായ സംരംഭങ്ങൾ, ചില്ലറവ്യാപാര മേഖല, ആരോഗ്യരംഗം തുടങ്ങിയ വിഭാഗങ്ങൾ ഒന്പതുമുതൽ പന്ത്രണ്ടുമാസംകൊണ്ട് പഴയനിലയിലേക്ക് എത്തിയേക്കാം.
ഭക്ഷണ വിതരണം, ടെലികമ്യൂണിക്കേഷൻ, ഉപഭോക്തൃ സേവനം, മരുന്ന് തുടങ്ങിയ മേഖലകൾ ആറുമുതൽ ഒന്പതുവരെ മാസംകൊണ്ട് ശക്തമായി തിരിച്ചുവരും. ഇവർക്കും സർക്കാർ തലത്തിൽ സഹായം ലഭ്യമാകേണ്ടതുണ്ട്. രാജ്യത്തെ വ്യവസായ മേഖലയുടെ ഉണർവ് സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിൽ നിർണായകമാണ്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) നാലുമുതൽ അഞ്ചു ശതമാനം വരെ ഈ മേഖലയുടേതാണ്. തൊഴിൽ രംഗത്തും ഈ മേഖല നിർണായകമായിരിക്കും. ജി.ഡി.പി.യും ഇന്ത്യയുടെ കടബാധ്യതയും തമ്മിലുള്ള അനുപാതം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉത്തേജക പാക്കേജിൽ പ്രഖ്യാപിക്കുന്ന പണം സമൂഹത്തിന്‍റെ വിവിധ തലങ്ങളിൽ പുനരധിവാസത്തിനായി പ്രയോജനപ്പെടുത്താനാകണം. ഏറ്റവും താഴെ തലത്തിലുള്ളവർക്കും അസംഘടിത തൊഴിലാളികൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കുമെല്ലാം ഇതിന്‍റെ ഫലം ലഭ്യമാക്കണമെന്നും ഫിക്കി നിർദേശിക്കുന്നു.
ഇതിനുപുറമേ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ നിർമിക്കാനും അവയുടെ സ്വയം പര്യാപ്തതയ്ക്കും നടപടി വേണം. ഇതിനായി വ്യവസായ ക്ലസ്റ്ററുകളും വിതരണ ശൃംഖലകളും സൃഷ്ടിക്കപ്പെടണം.
ശാസ്ത്രഗവേഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും രാജ്യത്തിന്‍റെ കരുത്തും സ്വയംപര്യാപ്തതാ ശേഷിയും വർധിപ്പിക്കുന്നതിന് രണ്ടുലക്ഷം കോടി രൂപയുടെ ‘ഭാരത് സ്വയം പര്യാപ്തതാ ഫണ്ട്’ രൂപവത്കരിക്കണമെന്നും ഫിക്കി റിപ്പോർട്ട് ശുപാർശചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..