പ്രതീകാത്മകചിത്രം | Photo:Reuters
കൊച്ചി: കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ആശ്വാസത്തിൽ. തറവിസ്തീർണ അനുപാതം (എഫ്.എ.ആർ.) പഴയ രീതിയിൽ തന്നെ കണക്കാക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നതാണ് ഈ മേഖലയ്ക്ക് ആശ്വാസം പകരുന്നത്. എന്നാൽ, ഭേദഗതിയിൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് ബിൽഡർമാർ പറയുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2019-ൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേദഗതി ചെയ്തിരുന്നു. ഇതോടെ കെട്ടിട നിർമാണത്തിന് അനുവദനീയമായ സ്ഥലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഇതോടെ നിർമാണച്ചെലവ് 20-25 ശതമാനം വരെ വർധിക്കുകയും ചെയ്തു.
തറ വിസ്തീർണ അനുപാതം (എഫ്.എ.ആർ.) കണക്കാക്കുന്നതിൽ ലിഫ്റ്റ്, പാർക്കിങ് ഏരിയ തുടങ്ങിയവ ഉൾപ്പെടുത്തുക കൂടി ചെയ്തതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലായി. 8,000-24,000 ചതുരശ്ര മീറ്റർ നിർമാണത്തിന് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് വേണമെന്ന ആവശ്യവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
കഴിഞ്ഞ 10 മാസത്തിലേറെയായി കേരളത്തിൽ റിയൽ എസ്റ്റേറ്റ് രംഗം സ്തംഭനാവസ്ഥയിലാണെന്ന് ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരള മുൻ ചെയർമാൻ ഡോ. നജീബ് സഖറിയ പറഞ്ഞു.
കെട്ടിട നിർമാണ ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള ഭേദഗതി നിർമാണ മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ പറഞ്ഞു. പഴയ രീതിയിലേക്ക് മുഴുവനായും തിരിച്ചുവന്നിട്ടില്ലെങ്കിലും 80 ശതമാനത്തോളം വ്യവസ്ഥകളിൽ മാറ്റംവന്നിട്ടുണ്ട്. കെട്ടിടങ്ങൾക്ക് റോഡിന്റെ വീതി 10 മീറ്റർ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറച്ചത് കോവിഡനന്തരം കൂടുതൽ പ്രദേശങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാണ മേഖലയിലെ വിവിധ സംഘടനകൾ സർക്കാരിന് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചട്ടങ്ങൾ പുനഃപരിശോധിച്ചിരിക്കുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗം ഏറ്റവും മോശം അവസ്ഥയിലാണെന്നും അതിനാൽ ഇനിയുള്ള എന്ത് ഇളവും ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്നും അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന ഈ മേഖലയ്ക്ക് സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ തിരിച്ചുകയറാൻ കഴിയുകയുള്ളൂവെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു.
Amendment in Building Rules: The Real Estate Sector in Relief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..