Photo: Gettyimages
ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികളില്‍നിന്ന് വിദേശ നിക്ഷേപകര്‍ കൂടൊഴിയുന്ന ആശാന്തകാലത്ത്, മ്യൂച്വല്‍ ഫണ്ടുകളിലേയ്‌ക്കൊഴുകുന്ന എസ്‌ഐപിയും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലുമാണ് പരിധിവിട്ടുള്ള തകര്‍ച്ചയില്‍നിന്ന് സൂചികകളെ താങ്ങിനിര്‍ത്തുന്നത്.
മ്യൂച്വല്‍ ഫണ്ടുകള്‍, റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവര്‍ 12 മാസത്തിനിടെ വിപണിയിലൊഴുക്കിയത് 4.65 ലക്ഷം കോടി രൂപയാണ്. വിദേശ നിക്ഷേപകരുടെ കനത്ത വില്പനയെ ചെറുക്കാന്‍ ഈ നിക്ഷേപം സഹായിച്ചു. അതേസമയം, റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍ ശ്വാശതമായി കരുതാനും കഴിയില്ല. എപ്പോള്‍ വേണമെങ്കിലും ഒരു ട്വിസ്റ്റ് രൂപപ്പെട്ടേക്കാം. ഹ്രസ്വകാല നേട്ടക്കണക്കുകള്‍ അതിന് പ്രേരണയുമാകാം. 12 മാസത്തെ ആദായക്കണക്കുകള്‍ പൂജ്യത്തിലേയ്‌ക്കോ അതിനുതാഴേയ്‌ക്കോ പോയാല്‍ റീട്ടെയില്‍ വികാരം തകിടംമറിഞ്ഞേക്കാം.
പണപ്പെരുപ്പ നിരക്കിലെ കുതിപ്പും പലിശ നിരക്കിലെ വര്‍ധനവുംമറ്റും ഓഹരി നിക്ഷേപത്തില്‍നിന്ന് തിരിച്ച് ഒഴുക്കുണ്ടാക്കാനിടയാക്കും.
2022 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50യും ഏഴുശതമാനംവീതം ഇടിഞ്ഞു. നാസ്ദാക്ക്, എസ്ആന്‍ഡ്പി 500, കോസ്പി, ഹാങ്‌സെങ്, ഷാങ്ഹായ് കോംപോസിറ്റ് എന്നിവയുമായി താരതമ്യംചെയ്യുമ്പോള്‍ ഈ ഇടിവ് അത്രതന്നെ മാരകമല്ല. 12 മുതല്‍ 28ശതമാനംവരെയാണ് ആഗോള സൂചികകള്‍ തിരിച്ചടി ഏറ്റുവാങ്ങിയത്.
റീട്ടെയില്‍ പങ്കാളിത്തം
ചെറുകിട നിക്ഷേപകരുടെ ഇടപെടലും മ്യൂച്വല്‍ ഫണ്ടുകളുടെ ശക്തമായ പങ്കാളിത്തവുമാണ് തിരുത്തല്‍ഘട്ടത്തില്‍പ്പോലും രാജ്യത്തെ വിപണികളില്‍ താരതമ്യേന തരക്കേടില്ലാത്ത പ്രകടനം സാധ്യമായത്.
12 മാസത്തിനിടെ സജീവ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 63ശതമാനമാണ് വര്‍ധനവുണ്ടായത്. 2021-22 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകളുടെ എണ്ണം 8.97 കോടിയായി. കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 2.2 ഇരട്ടിയാണ് വര്‍ധന. മ്യൂച്വല്‍ ഫണ്ട് വഴി ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വന്‍കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.
മെയിലേയും ജൂണിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ മ്യൂച്വല്‍ ഫണ്ടുകളുടെയും റീട്ടെയില്‍ നിക്ഷേപകരുടെയും വിപണിയിലേയ്ക്കുള്ള ഒഴുക്ക് പ്രകടമാണ്. ജൂണിലെ വായ്പാവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചാല്‍ മറ്റൊരു തിരിച്ചടിക്കുകൂടി വിപണി സാക്ഷിയാകും. ഓഹരിവിട്ട് മറ്റുനിക്ഷേപ സാധ്യതകളിലേയ്ക്കാകും അത് അവരെ നയിക്കുക.
തിരിച്ചുപോകുമോ?
ഡെറ്റ് ഫണ്ട്, സ്ഥിര നിക്ഷേപം, കടപ്പത്രം എന്നിവയിലേയ്‌ക്കൊരു തിരിച്ചുപോക്ക് പ്രത്യക്ഷമാകാനിടയുണ്ട്. കൂടുതല്‍ നഷ്ടംസഹിക്കാതെ കിട്ടിയതുകിട്ടി, ഇനി സുരക്ഷിതമായി മാറി നില്‍ക്കാം എന്ന നിലപാടും നിക്ഷേപകരില്‍നിന്നുണ്ടായേക്കാം.

താഴ്ന്ന പലിശ നിരക്കാണ് ഓഹരിയിലേയ്ക്ക് നിക്ഷേപകരെ കൂട്ടത്തോടെ കൊണ്ടെത്തിച്ചത്. ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചാലും നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഏഴു ശതമാനത്തിന് മുകളില്‍ പോകില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ഉടനടി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ നിരീക്ഷിക്കുന്നു. എങ്കിലും വിപണിയില്‍ തുടരെതുടരെയുണ്ടാകുന്ന തിരുത്തലുകള്‍ പ്രവചനാതീതമായ ഒരു സാഹചര്യം രൂപപ്പെടുത്തിയിട്ടുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ ഉള്ളിലിരിപ്പുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.
പുതിയതായി വിപണിയിലെത്തിയവരിലേറെപ്പേരും ഇപ്പോഴത്തെ സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നത്.
ഇടിയുമ്പോള്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാനും ബുള്‍ റണില്‍ മികച്ചനേട്ടമുണ്ടാക്കാനും കഴിയുമെന്നൊക്കെ അറിയാമെങ്കിലും മാസങ്ങളോളം രൂപപ്പെടാവുന്ന നേട്ടമില്ലായ്മയും നഷ്ടവുമൊക്കെ പഴയതട്ടകത്തിലേയ്ക്ക് തിരിച്ചുപോകാന്‍ പ്രേരണയായേക്കും. ദിനവ്യാപാരവും ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സുമൊക്കെയായി കഴിഞ്ഞിരുന്ന ഒരുകൂട്ടം കനത്ത നഷ്ടത്തോടെ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകാനും മതി.
വിതയ്ക്കാനിറങ്ങാം
ഇപ്പോള്‍ വിതയ്ക്കാനുള്ള സമയമാണ്. മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാം. വിപണിയിലെ കാലാവസ്ഥയ്ക്കനുസരിച്ച് നിലമൊരുക്കി ഘട്ടംഘട്ടമായി വിത്തിടാം. 2022ല്‍ വിപണിക്ക് അത്രതന്നെ അനുകൂല വര്‍ഷമല്ല. അതുകൊണ്ടുതന്നെ മികച്ച ഓഹരികള്‍ വാങ്ങാനും സുക്ഷിക്കാനും യോജിച്ച സമയവുമാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്നില്‍ കണ്ടുവേണം വിതയ്ക്കാന്‍. കൊയ്ത്തിനുള്ള സമയമാകുമ്പോള്‍ യോജിച്ചരീതിയില്‍ ഇടപെടുക.
2022 ഒക്ടോബര്‍ മുതലാകും നിരക്ക് വര്‍ധനവിന്റെ പ്രത്യാഘാതം വിപണിയില്‍ രൂക്ഷമാകുക. അസംസ്‌കൃത എണ്ണ, ഉത്പന്ന വില, പണപ്പെരുപ്പം എന്നിവ സംബന്ധിച്ച നിഗമനം യാഥാര്‍ത്ഥ്യമായാല്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കുവര്‍ധനയാകും ഉണ്ടാകുക. അത്തരത്തിലുള്ള ഏതൊരു സാധ്യതയും ഓഹരി വിപണിക്ക് ഉത്തേജനമാകും. അടിസ്ഥാനം ശക്തവും മൂല്യനിര്‍ണയം 10വര്‍ഷത്തെ ശരാശരിയില്‍ തുടരുകയുംചെയ്യുന്നതിനാല്‍ റിസ്‌കിനനുസരിച്ചുള്ള നേട്ടം നിക്ഷേപകന് ഉറപ്പിക്കാം. വാറന്‍ ബഫെറ്റിന്റെ പ്രശസ്തമായ വാചകം ഓര്‍ക്കാം: മറ്റുള്ളവര്‍ അത്യാഗ്രഹികളാകുമ്പോള്‍ ഭയപ്പെടുക, അവര്‍ ഭയപ്പെടുമ്പോള്‍ അത്യാഗ്രഹികളാകുക.
antonycdavis@gmail.com
Content Highlights: Will retail investors, along with foreigners pull back the market?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..