Photo:Gettyimages
മഹാമാഹരിയെതുടര്ന്ന് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാകാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടിയുടെ ആദ്യഘട്ടം പിന്നിടുകയാണ്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് പരിധിവിട്ട് താഴെപോകാതിരിക്കാന്‍ റിസര്‍വ് ബാങ്കും കരുതലോടെയാണ് പ്രവര്‍ത്തിച്ചത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ വായ്പാ പലിശ എക്കാലത്തുമില്ലാത്തതരത്തില് കുറച്ചു.
അസാധാരണ സാഹചര്യത്തോടൊപ്പം ഭൗമ രാഷ്ട്രീയ സംഘര്ഷംകൂടിയെത്തിയപ്പോള് ആഗോളതലത്തില്‍ ഉത്പന്നങ്ങളുടെ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചു. നിലവിലെ സാഹചര്യം ഇനിയും തുടരനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്ത്തിതുടങ്ങി. രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ പെട്ടന്നൊരു തീരുമാനമെടുക്കാതെ കുറച്ചുകൂടി ആര്‍ബിഐ മുന്നോട്ടുപോകാന്‍ ശ്രമംനടത്തി. ഇനിയതില്ലെന്നതിന്റെ സൂചനയായി സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ വായ്പ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.
നിരക്ക് വര്‍ധന അനിവാര്യമോ?
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ആണ് നിരക്കുവര്‍ധന ആദ്യം പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാര്‍ജിനല്‍ കോസ്റ്റ് (എം.സി.എല്‍.ആര്)അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കില്‍ 10 ബേസിസ് പോയന്റ് വര്‍ധിപ്പിച്ചിരിക്കുന്നു. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ചെറുകിട-കോര്‍പറേറ്റ് വായ്പക്കാരുടെ തിരിച്ചടവ് തുക കൂടുമെന്നുറപ്പായി. വായ്പ നിരക്കിലെ വര്‍ധനവിനു മുന്നോടിയായി ഈവര്‍ഷം ആദ്യംമുതല്‍ നിക്ഷേപ പലിശ കൂട്ടാന്‍ തുടങ്ങിയിരുന്നു. വായ്പാ-നിക്ഷേപ മാര്‍ജിന്‍ നിലനിര്‍ത്താന്‍ വായ്പാ നിരക്കില്‍ ആനുപാതികമായ വര്‍ധന അനിവാര്യമാണ്.
ആരെയൊക്കെ ബാധിക്കും?
എം.സി.എല്‍.ആര് പ്രകാരമുള്ള നിരക്ക് വര്‍ധനയാണ് ബാങ്കുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോര്പ്പറേറ്റുകള്ക്കുപുറമെ 2019 ഒക്ടോബറിന് മുമ്പെടുത്ത റീട്ടെയില്‍, ചെറുകിട ബിസിനസ് വായ്പക്കാരെയുമാണ് ഇത് ബാധിക്കുക.
ഫ്ളോട്ടിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള എല്ലാ വായ്പകളും ബാഹ്യ അളവുകോലു (ബെഞ്ച്മാര്‍ക്ക്)മായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ നേരത്തെ നിര്‍ദേശിച്ചിരുന്നു. വ്യക്തിഗത വായ്പകള്‍ക്കുപുറമെ, സൂഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകളും ഇത്തരത്തില്‍ ക്രമീകരിക്കാന്‍ 2019ലാണ് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.
റിപ്പോ നിരക്ക്, മൂന്ന്-ആറ് മാസക്കാലാവധികളിലുള്ള ട്രഷറി ബില്ല് എന്നിവയോട് ബന്ധിപ്പിച്ചുവേണം ഇതുപ്രകാരം പലിശ നിരക്ക് നിശ്ചയിക്കാന്‍. ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്സ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും അടിസ്ഥാന നിരക്കോ ഇതിനായി പരിഗണിക്കാം. ആര്‍ബിഐയുടെ റിപ്പോ നിരക്കിന് ആനുപാതികമായിതന്നെയാണ് ഈ ബെഞ്ചുമാര്ക്കുകളുടെയും ചലനം.
എല്ലാ ബാങ്കുകളും പലിശകൂട്ടുമോ?
എസ്ബിഐ വായ്പ പലിശ ഉയര്‍ത്തിയതിനാല്‍ മറ്റുബാങ്കുകളും ഈ വഴിക്കുതന്നെ നീങ്ങാനാണ് സാധ്യത. നിക്ഷേപ പലിശ ഉയരുന്നതിനനുസരിച്ച് വായ്പാ പലിശയും കൂടും. അല്ലെങ്കില്‍ ബാങ്കുകളുടെ ലാഭത്തെയാകും അത് ബാധിക്കുക. നടപ്പ് സാമ്പത്തികവര്‍ഷം വിവിധ ഘട്ടങ്ങളായി ഒന്നോ രണ്ടോ ശതമാനം നിരക്ക് വര്‍ധിപ്പിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശയില്‍ സ്വാഭാവികമായും അത് പ്രതിഫലിക്കും.
പലിശ വര്‍ധിച്ചാല്‍?
വായ്പകളിലെ പലിശ വര്‍ധനയുടെ ഭാരം സ്വാഭാവികമായും ജനങ്ങള്‍ക്കുമേല്‍ പതിക്കും. കമ്പനികളെ സംബന്ധിച്ചെടുത്തോളം പ്രവര്‍ത്തന മൂലധനം സമാഹരിക്കലും ടേം ലോണും ചെലവേറിയതാക്കും. അസംസ്കൃത വസുതുക്കളുടെ വില വര്‍ധനവ് ഉത്പാദനചെലവ് കൂട്ടുന്നതിനുപുറമെയാണ് ഈ ആഘാതവും നേരിടേണ്ടിവരിക. കമ്പനികളുടെ ലാഭക്ഷമതയെയാണ് ഇത് ബാധിക്കുക.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുന്നതോടെ പുതിയ റീട്ടെയില്‍ വായ്പക്കാരെയും ബാധിക്കും. കണ്‍സ്യൂമര്‍ വായ്പകളെടുക്കുന്നതില്നിന്ന് പിന്മാറാന് ജനങ്ങളെ അത് പ്രരിപ്പിച്ചേക്കും. ഉപഭോക്തൃ ഉത്പന്ന വിപണിയെ ബാധിച്ചാല്‍ ആത്യന്തികമായി കമ്പനികള്‍ക്കായിരിക്കും അതിന്റെ ആഘാതമുണ്ടാകുക.
ആര്‍ബിഐ നയം
കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളില്‍നിന്ന് രാജ്യങ്ങള്‍ പിന്മാറുകയാണ്. ഇതുവരെ സ്വീകരിച്ച അയഞ്ഞ പണനയത്തില്‍നിന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഘട്ടംഘട്ടമായി പിന്മാറിതുടങ്ങി. ഏപ്രില്‍ എട്ടിന് ചേര്‍ന്ന എംപിസി യോഗത്തില്‍ മന്ദഗതിയിലാണെങ്കിലും ഈ നിലപാടുതന്നെയാണ് ആര്‍ബിഐയും സ്വീകരിച്ചത്. പത്തുവര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം ഏഴുശതമാനത്തിന് മുകളിലാണ്. സര്‍ക്കാരിന്റെ കടമെടുപ്പിനൊപ്പം കുതിക്കുന്ന പണപ്പെരുപ്പവും നിരക്കുയര്ത്തുന്നതില്നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കില്ല.
antonycdavis@gmail.com
Content Highlights: The era of high interest rates is coming back Column by Dr. Antony C Davis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..