ന്യൂഡൽഹി: വൻകിട കമ്പനികൾ പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തപ്പോൾ അവയുടെ മേധാവികൾ നൽകിയ വ്യക്തിഗതജാമ്യം അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹർജിയെ നിവേദനമായി പരിഗണിച്ച് മറുപടി നൽകാൻ ധനമന്ത്രാലയത്തോട് സുപ്രീംകോടതി.
കമ്പനികൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈടുനൽകിയ പ്രമോട്ടർമാർ, ഡയറക്ടർമാർ, മാനേജീരിയൽ പദവിയിലുള്ളവർ എന്നിവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
നിവേദനം ലഭിച്ചുകഴിഞ്ഞാൽ അതിലെ നിർദേശങ്ങൾക്ക് നാലാഴ്ചയ്ക്കകം ധനമന്ത്രാലയം മറുപടി നൽകണമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സൗരഭ് ജെയ്ൻ, രാഹുൽ ശർമ എന്നിവരാണ് കേസിലെ ഹർജിക്കാർ.
വായ്പനൽകുമ്പോൾ കമ്പനിമേധാവികളിൽനിന്ന് വ്യക്തിഗത ജാമ്യം വാങ്ങണമെന്ന് ധനമന്ത്രാലയത്തിന്റെ സർക്കുലറുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകൾ അത് പാലിക്കാറില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
സ്വകാര്യബാങ്കുകളുടെ മാതൃകയിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഏതാണ്ട് 1.85 ലക്ഷം കോടി രൂപയാണ് കിട്ടാനുള്ളത്.
ഈ ബാങ്കുകളിൽ നികുതിദായകൻ നൽകുന്ന ഓരോ രൂപയിലും 23 പൈസ നഷ്ടമാകുമ്പോൾ സ്വകാര്യ ബാങ്കുകളിൽ 9.6 രൂപ ലാഭമാണെന്ന് കഴിഞ്ഞ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നതായും പരാതിയിൽ പറഞ്ഞു.