മുംബൈ: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ ഐ.പി.ഒ. ഒക്ടോബറിനുശേഷം ഉണ്ടായേക്കുമെന്ന് കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ. എയർ ഇന്ത്യ, ബി.പി.സി.എൽ., ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിൽപ്പന 2021 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടുത്ത സാമ്പത്തികവർഷം പൊതു ആസ്തികൾ വിറ്റ് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്രബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ളത്. ഐ.ഡി.ബി.ഐ. ബാങ്ക്, രണ്ടു പൊതുമേഖലാ ബാങ്കുകൾ, കണ്ടെയ്നർ കോർപ്പറേഷൻ, ബെമൽ, പവൻ ഹാൻസ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയുടെ വിൽപ്പനയും ഈ വർഷംതന്നെ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. എൽ.ഐ.സി.യുടെ ഐ.പി.ഒ. നടത്തുന്നതിനും ഐ.ഡി.ബി.ഐ. ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കുന്നതിനും സർക്കാരിന് പാർലമെന്റിൽ നിയമഭേദഗതി പാസാക്കേണ്ടതുണ്ട്. ഇത്തവണത്തെ ധനബില്ലിൽ ഈ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തിങ്കളാഴ്ച പാർലമെന്റിൽ വെച്ചതായും പി.ടി.ഐ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക ബിൽ ഉണ്ടാകില്ല.
എയർ ഇന്ത്യക്കും ബി.പി.സി.എല്ലിനും പ്രാഥമിക താത്പര്യപത്രം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ താത്പര്യപത്രം സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 13 ആണ്. എൽ.ഐ.സി. ഐ.പി. ഒ.യ്ക്കുള്ള മൂല്യനിർണയ നടപടികൾ നടന്നുവരുന്നു. ഇതിനായുള്ള ഏജൻസികളെ ദീപം ചുമതലപ്പെടുത്തിയിട്ടുണ്ട്. എൽ.ഐ.സി.യുടെ പത്തുമുതൽ 15 ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.