വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് നാലുമാസത്തിനിടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിയത് 420 കോടി ഡോളർ (ഏകദേശം മുപ്പതിനായിരം കോടി രൂപ).
സമ്പന്നരുടെ പട്ടികയിൽ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെൻസി സ്കോട്ട് വിവിധ സംഘടനകൾ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് തുക നൽകിയത്.
“എനിക്ക് പങ്കുവെക്കാൻ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാൻ പാവപ്പെട്ടവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നൽകുന്നു’’ -പാവപ്പെട്ടവരെ സഹായിക്കാൻ സന്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയിൽ സ്കോട്ട് എഴുതി. മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.
2330 കോടി ഡോളറായിരുന്ന മക്കെൻസി സ്കോട്ടിന്റെ വാർഷികവരുമാനം ഈവർഷം 6070 കോടി ഡോളറായി ഉയർന്നിരുന്നു. എന്നാൽ, അതിൽ ഭൂരിഭാഗവും അവർ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.