കൊച്ചി: കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യൻ വ്യവസായി അനിൽ അഗർവാൾ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ‘വേദാന്ത റിസോഴ്‌സസ്’ ചെയർമാനായ അനിൽ അഗർവാൾ നീക്കം തുടങ്ങിയത്. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സെൻട്രിക്കസ് അസറ്റ് മാനേജ്‌മെന്റ്’ എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം.
കേന്ദ്രസർക്കാർ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പന ലക്ഷ്യമിടുകയാണ്. ഈ സ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭക്ഷമമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളെയും ഏറ്റെടുത്താണ് ലോഹം, ഖനനം എന്നീ മേഖലയിലെ വൻ ശക്തിയായി അദ്ദേഹത്തിന്റെ വേദാന്ത റിസോഴ്‌സസ് വളർന്നത്. ആ വിജയം ആവർത്തിക്കാനാണ് 75,000 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിലൂടെ ഈ വിവാദ വ്യവസായി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത്, അവയിൽ വലിയ അളവിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യയിലെ സംരംഭകത്വത്തിന് പുതിയ മാനങ്ങൾ നൽകാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അത് ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ വില്പനയ്ക്ക് െവച്ചിരിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്. അലുമിനിയം വ്യാപാരിയായി സംരംഭക ജീവിതം തുടങ്ങിയ അഗർവാൾ, ഏറ്റെടുക്കലുകളിലൂടെയാണ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്.
Anil Agarwal, Centricus to invest $10 billion in Indian companies