ഗിരീഷ് കർണാട്
''ദിസ് ലൈഫ് അറ്റ് പ്ളേ: എ മെമ്മയർ ബൈ ഗിരീഷ് കർണാട്''.മരിക്കുന്നതിന്റെ ഏതാനും നാൾ മുമ്പു വരെ തന്റെ ഓർമക്കുറിപ്പുകൾ കന്നടത്തിൽ നിന്നും ഇംഗ്ളീഷിലേക്ക് മൊഴിമാറ്റുക എന്നതായിരുന്നു ഗിരീഷ് കർണാടിന്റെ പ്രധാന ഉദ്യമങ്ങളിൽ ഒന്ന്. രാജ്യം കത്തുമ്പോൾ വീണവായിച്ചിരിക്കാൻ കഴിയില്ലെന്ന ഉത്തമബോധ്യമുള്ളതിനാൽ പലപ്പോഴും ആ മൊഴിമാറ്റ പ്രക്രിയ മുടങ്ങി. കർണാടിനെ ആവശ്യമുള്ള, കർണാട് മാത്രം സന്നിഹിതനായാൽ ആയിരങ്ങൾ ഐക്യദാർഢ്യവുമായി വരുന്ന, നിരവധി പ്രതിഷേധങ്ങൾ അപ്പോൾ ഇന്ത്യയിൽ നിരന്നുനിൽക്കുന്നുണ്ടായിരുന്നു. 2019 ജൂൺ പത്തിന് കർണാട് ജീവിതമാകുന്ന നാടകഭൂമിയിൽ നിന്നും വിടവാങ്ങുമ്പോൾ ഓർമക്കുറിപ്പുകളുടെ ആദ്യഭാഗം കഷ്ടി പൂർത്തിയായിട്ടേയുള്ളൂ.
ഗിരീഷ് കർണാട് എന്ന പേര് ആധുനിക ഇന്ത്യൻ സിനിമാ-നാടക മേഖലകളിലെ കരുത്തുറ്റ സാംസ്കാരിക സ്വത്വം കൂടിയായതിനാൽ അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകൾ ലോകമറിയേണ്ടതുണ്ട്. കന്നടത്തിൽ മാത്രം ഒതുങ്ങിപ്പോവരുത് ആ മനീഷിയുടെ അനുഭവങ്ങൾ എന്ന ഉത്തമബോധ്യത്തോടെയാണ് പ്രശസ്ത വിവർത്തകൻ ശ്രീനാഥ് പേരൂർ ഓർമക്കുറിപ്പുകളുടെ വിവർത്തനമെന്ന ഉദ്യമം ഏറ്റെടുക്കുന്നത്. ഹാപ്പർകോളിൻസ് പ്രസാധനം ചെയ്യുന്ന പുസ്തകം മെയ് പത്തൊമ്പതിന്, ഗിരീഷ് കർണാടിന്റെ എൺപത്തിമൂന്നാം ജന്മവാർഷികദിനത്തിൽ പ്രകാശനം ചെയ്യും.
2011-ലാണ് കർണാട് തന്റെ ഓർമക്കുറിപ്പുകൾ കന്നടത്തിൽ പ്രസിദ്ധീകരിക്കുന്നത്. ധാർവാദിലെ ജീവിതം മുതൽ പ്രാദേശിക നാടകശാലകളോടുള്ള അഭിനിവേശവും അത് ഇന്ത്യൻ നാടകം എന്ന ബൃഹദ് സംജ്ഞയിലേക്ക് വളർന്നതിന്റെ ചരിത്രവും അദ്ദേഹം പറയുന്നു. മുംബൈ നഗരത്തിലെ വിദ്യാഭ്യാസവും ഓക്സ്‌ഫഡ് ഗവേഷണകാലവും പ്രസാധകന്റെ കുപ്പായവും ഇന്ത്യൻ സിനിമാ മേഖലയിലേക്കുള്ള ചവിട്ടുപടികളുമെല്ലാം വിശദമാക്കുന്ന പുസ്തകം. കർണാടിന്റെ ദിശാബോധത്തോളം തന്നെ പോന്ന പ്രൗഢമായ ഭാഷയാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത.
''ഞങ്ങളുടെ പിതാവ് സഞ്ചരിച്ചത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഓരോ നാഡീഞരമ്പുകളിലൂടെയുമാണ്. അദ്ദേഹത്തിന്റെ എഴുത്തും ചിന്തകളുമാണ് യഥാർഥത്തിൽ ഇന്ത്യയ്ക്കു നേരെ, സംസ്കാരത്തിനു നേരെ പിടിച്ച കണ്ണാടി''- കർണാടിന്റെ മക്കളായ രാധയും രഘുവും ഓർമക്കുറിപ്പുകളെക്കുറിച്ച് പ്രതികരിച്ചു.
Content Highlights: This Life at Play A Memoir by Gireesh Karnad About to Release translated by Srinath Perur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..