ശുക്രാചാര്യർ, മഹാബലിയും മകൻ ബാണനുമായി നടത്തുന്ന സംവാദം
അരയന്‍കാവ്: ഓണത്തിന്റെ കഥ 'തിരുവോണമാഹാത്മ്യം' ആയി കഥകളിയരങ്ങിലെത്തുന്നു. 'വാമനപുരാണ'ത്തെ അധികരിച്ചുള്ള പുരാണകഥ അരയന്‍കാവ് പുതുവാമന ഉണ്ണികൃഷ്ണനാണ് ആട്ടക്കഥയാക്കി കഥകളിയിലേക്കെത്തിച്ചത്. അസുരനായ ബലി 'കത്തിവേഷ'ത്തില്‍ തുടങ്ങി ഒടുവില്‍ മുത്തച്ഛനായ പ്രഹ്ളാദന്റെ ഗുണോപദേശത്തിലൂടെ ധാര്മികഗുണങ്ങളാല് വളര്‍ന്ന് 'മഹാബലി' എന്ന 'പച്ചവേഷ'മായി നിറഞ്ഞാടുന്നതാണ് 'തിരുവോണമാഹാത്മ്യം' കഥകളി.
കുലഗുരുവായ ശുക്രാചാര്യരുടെ ഉപദേശപ്രകാരം ബലി, മുത്തച്ഛന് പ്രഹ്ളാദനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തുന്നു. പ്രഹ്ളാദന് ബലിക്ക് ഉപദേശങ്ങള്‍ നല്കുന്നു. അതോടെ ബലിയില്‍ ആസുരത മാഞ്ഞ് ധാര്‍മികത നിറയുന്നു. ഭൂമിയില്‍ മഹാബലി സദ്ഭരണം കാഴ്ചവെയ്ക്കുന്നു.
ദേവ മാതാവായ അദിതി, ദേവന്മാരുടെ ദുരവസ്ഥയില്‍ ഹൃദയംതകര്‍ന്ന് ഭര്‍ത്താവായ കശ്യപനോട് പരാതി പറയുന്നു. കശ്യപന്റെ ഉപദേശത്തില്‍ തപസ്സു ചെയ്യുന്ന അദിതിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു, ചിങ്ങമാസത്തിലെ തിരുവോണ ദിവസം അവതാരം ചെയ്യാമെന്ന് വാക്കുകൊടുക്കുന്നു.
ഇതിനിടയില്‍, ശുക്രാചാര്യരുടെ ഉപദേശപ്രകാരം മഹാബലി 'വിശ്വജിത് യാഗം' തുടങ്ങുന്നു. പക്ഷേ, പല തടസ്സങ്ങളും കാണുന്നു. തടസ്സങ്ങളുടെ കാരണം അന്വേഷിച്ച മഹാബലിയോട്, വാമനന്റെ അവതാരമുണ്ടായി എന്ന് ശുക്രാചാര്യര്‍ മറുപടിപറയുന്നു. വാമനന് യാഗശാലയിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞതോടെ മഹാബലി എന്തും ത്യജിക്കാന്‍ തയ്യാറാവുന്നു. മകനായ ബാണനും ശുക്രാചാര്യരും പിന്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മഹാബലിക്ക് മനംമാറ്റമുണ്ടായില്ല. ബാണന്റെ നേതൃത്വത്തില്‍ യുദ്ധസന്നദ്ധരായി നിന്ന അസുരന്മാരെ മഹാബലി പിന്തിരിപ്പിച്ചു. വാമനന് മൂന്നടി സ്ഥലം ചോദിക്കുന്നു. ചതി മനസ്സിലാക്കിയ ശുക്രാചാര്യര്‍ മഹാബലിയെ പിന്തിരിപ്പിക്കാന് വീണ്ടും ശ്രമിച്ചു. മഹാബലിയുടെ ദാനം മുടക്കാന്‍, ദാനത്തിനു മുന്‍പുള്ള ജലം വീഴ്ത്തല് ചടങ്ങ് തടസ്സപ്പെടുത്താന്‍ കിണ്ടിക്കുള്ളില്‍ ഒളിച്ചിരിക്കുന്നു. തടസ്സം മനസ്സിലാക്കിയ വാമനന് ദര്‍ഭപ്പുല്ലുകൊണ്ട് കുത്തുന്നു. കണ്ണില്‍ കുത്തേറ്റ ശുക്രാചാര്യര്‍ കരഞ്ഞുകൊണ്ട് വീണ്ടും പ്രത്യക്ഷനായി.
അവസാനം, മഹാബലി ദാനം പൂര്‍ത്തിയാക്കുന്നു. അതോടുകൂടി വാമനന് വിശ്വരൂപത്തെ പ്രാപിക്കുന്നു. ഒരു കാലടി കൊണ്ട് അധോലോകവും രണ്ടാമത്തേതുകൊണ്ട് ഉപരിലോകങ്ങളും അളക്കുന്നു. മൂന്നാമത്തേതായി അളക്കാന്‍ എന്തുണ്ടെന്ന് മഹാബലിയോട് ചോദിക്കുന്നു. സര്‍വസ്വവും നഷ്ടപ്പെട്ട മഹാബലി അളക്കാനായി തന്റെ തല താഴ്ത്തി നില്ക്കുന്നു. മഹാബലിയുടെ ത്യാഗസന്നദ്ധതയില്‍ പ്രീതനായ വാമനന്, അടുത്ത 'സാവര്‍ണിക മന്വന്തരത്തിലെ ഇന്ദ്രന്' എന്ന പദവി വാഗ്ദാനം ചെയ്യുന്നു.
അതീവ ദുഃഖത്തോടെ തന്റെ പ്രിയപ്പെട്ട പ്രജകളെ വീണ്ടും വീണ്ടും നോക്കുന്നു മഹാബലി. മഹാബലിയുടെ ദുരവസ്ഥ മനസ്സിലാക്കി വര്‍ഷത്തിലൊരിക്കല്‍, ചിങ്ങമാസത്തിലെ തിരുവോണത്തിന് പ്രജകളെ കാണാന്‍ എത്തുന്നതിന് വാമനന് അനുവാദം നല്കുന്നു.
വാമനവിഗ്രഹം കേരള ദേശത്തിലെ തൃക്കാക്കരയില്‍ പ്രതിഷ്ഠിക്കാനും മഹാബലിയുടെ സന്ദര്‍ശനദിവസമായ ചിങ്ങമാസത്തിലെ തിരുവോണത്തിന് അവിടെ ഉത്സവം നടത്താനും നിര്‍ദേശിക്കുന്നു. വാമനന് മഹാബലിയെ സുതലത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതോടെ കഥകളി അവസാനിക്കുന്നു.
കേരള കലാമണ്ഡലം കൂത്തമ്പലത്തിലാണ് കഥകളി അരങ്ങേറിയത്.
കേരള കലാമണ്ഡലമാണ് ആട്ടക്കഥ ചിട്ടപ്പെടുത്തി ആവിഷ്കരിച്ചത്. കലാമണ്ഡലം കലാകാരന്മാരായ സൂര്യനാരായണന്, രവികുമാര്‍, ഹരി നാരായണന്, സുദീപ്, മുകുന്ദന്, നീരജ്, സൂരജ്, വിശാഖ്, ആരോമല്‍, ജ്യോതിഷ് എന്നിവരാണ് അരങ്ങിലെത്തിയത്.
Content Highlights: thiruvonamahathmyam kathakali story of mahabali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..