ബാബുരാജ് കളമ്പൂർ, പുസ്തകത്തിന്റെ കവർ പേജ് ഇടത്ത്
പിറവം: മലയാളത്തിന്റെ പുഴയോരത്തുനിന്ന് തമിഴിൽ അക്ഷരപ്പെരുമ പരത്തുകയാണ് ബാബുരാജ് കളമ്പൂർ എന്ന എഴുത്തുകാരൻ. ദുര്യോധനന്റെ വീക്ഷണകോണിലൂടെ മഹാഭാരത കഥയുടെ കാണാപ്പുറങ്ങൾ പറയുന്ന ‘വാരണാവതം -ദുര്യോധന പർവം’ എന്ന നോവൽ തമിഴിൽ പ്രസിദ്ധീകരിച്ചു.
മുമ്പ് മലയാളത്തിൽ ‘വാരണാവതം’ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ വിവർത്തനമല്ല തമിഴിലെ വാരണാവതം. നോവൽ ആസകലം നവീകരിച്ച് പുതിയ രചനയായി തമിഴിൽ എഴുതുകയായിരുന്നു.
തമിഴിലും മലയാളത്തിലും എഴുതുന്ന ഏതാനും എഴുത്തുകാർ നമുക്കുണ്ട്. എന്നാൽ അവരെല്ലാവരും സംസ്ഥാന അതിർത്തിപ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
ബാബുരാജ് കളമ്പൂർ ഉപജീവനമാർഗം തേടി മദിരാശിയിലെത്തിയതാണ്. അവിടെ രണ്ടു ദശകത്തിലേറെ താമസിച്ച് മടങ്ങിയെത്തിയശേഷമാണ് തമിഴിലും എഴുതിത്തുടങ്ങിയിരിക്കുന്നത്.
ചെന്നൈയിൽ കഴിയുമ്പോൾ മലയാളത്തിൽ എഴുതിയിരുന്നെങ്കിലും തമിഴിൽ എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നീട് തമിഴിൽനിന്ന് ചില പുസ്തകങ്ങൾ വിവർത്തനം ചെയ്തു. മലയാളത്തിൽ സ്വന്തം നിലയ്ക്ക് പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയതും പിന്നീടാണ്. മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനങ്ങൾ, പത്തോളം ജീവചരിത്രങ്ങൾ, സാഹിത്യപഠനങ്ങൾ, നാല് നോവലുകൾ എന്നിവയടക്കം 53 പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചു. 2019 മുതൽ ചെറുകഥകളും എഴുതുന്നു.
‘ഇക്കാലത്ത് തമിഴിൽ ചില ചെറുകഥകൾ എഴുതി. അതിന് നല്ല പ്രതികരണം ലഭിച്ചതോടെയാണ് തമിഴിൽ ഒരു നോവൽ എന്ന മോഹമുദിച്ചത്’ -അദ്ദേഹം പറഞ്ഞു.
തമിഴ് വാരണാവതം ആദ്യ അധ്യായങ്ങൾ ചില തമിഴ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അപ്പോൾ ലഭിച്ച പ്രോത്സാഹനത്തിലാണ് 240 പേജുകളുള്ള ഈ നോവൽ പൂർത്തീകരിച്ചത്.
‘എഴുതുന്നതിനേക്കാൾ പ്രശ്നം അത് പ്രസിദ്ധീകരിക്കുന്നതിനാണ്’ എന്ന് മലയാളത്തിലെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ബാബുരാജ് വിശദീകരിച്ചു. എന്നാൽ, തമിഴിൽ ആദ്യം അയച്ചുകൊടുത്ത പ്രസാധകർ തന്നെ പ്രസിദ്ധീകരണം ഏറ്റെടുത്തു. അങ്ങനെ, തമിഴിലെ മുൻനിര പ്രസാധക സ്ഥാപനങ്ങളിലൊന്നായ ‘കിഴക്കു പതിപ്പക’ത്തിലൂടെ വാരണാവതം എത്തുന്നു. പുതിയ നോവലായ ‘പാഞ്ചാലംകുറിച്ചി’ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ബാബുരാജ്.
പിറവത്തിനടുത്ത് കളമ്പൂർ സ്വദേശിയായ ബാബുരാജ് കവിയും പരിസ്ഥിതി പ്രവർത്തകനും കൂടിയാണ്. ഏതാനും ഹ്രസ്വ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Tamil Novel by Baburaj Kalamboor Varanavatham duryodhanaparvam published
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..