സഹോദരിയോടൊപ്പം ഇൽസ സേക്രാമനെ
തിരുവനന്തപുരം: പ്രിയപ്പെട്ട കുഞ്ഞനുജത്തിയെ നഷ്ടപ്പെട്ട മണ്ണില്‍വെച്ച് അവരുടെ ജീവിതകഥയെഴുതുകയാണ് ഇല്‍സ സേക്രാമനെ. കേരളത്തിലെ കാഴ്ചകള്‍ കാണാന്‍ 2018 ഏപ്രിലിലാണ് ലാത്വിയയില്‍നിന്ന് ഇല്‍സയും സഹോദരിയും തലസ്ഥാനത്തെത്തിയത്. കോവളം ബീച്ചിനു സമീപത്തുവെച്ച് സഹോദരിയെ കാണാതായ വാര്‍ത്തയാണ് പിന്നീട് ഇല്‍സ അറിയുന്നത്.
സഹോദരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ ഒരുമാസത്തിലധികം കന്യാകുമാരിമുതല്‍ മംഗലാപുരംവരെ അന്വേഷിച്ചു. അഞ്ചാഴ്ച കഴിയുമ്പോഴാണ് തന്റെ സഹോദരി അതിക്രൂരമായി കൊലചെയ്യപ്പെട്ടെന്ന് ഇല്‍സ അറിഞ്ഞത്.
മാസങ്ങളോളം നീണ്ട പോരാട്ടം നടത്തിയാണ് ഇല്‍സ, സഹോദരിയുടെ കൊലപാതകത്തിനുപിന്നിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചത്. ആദ്യം ആത്മഹത്യയെന്നു കരുതിയ കേസ്, ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയുമുള്‍പ്പെടെയുള്ള ഇടപെടലുകളെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. കൂടപ്പിറപ്പിന്റെ ചിതാഭസ്മവുമായി കണ്ണീരോടെയാണ് 2018 മേയില്‍ ഇല്‍സ നാട്ടിലേക്കു മടങ്ങിയത്.
കേരളത്തില്‍വെച്ച് അനുജത്തിക്ക് നേരിടേണ്ടിവന്ന ക്രൂരമായ വിധിയും തുടര്‍ന്ന് നീതിക്കായി നടത്തിയ പോരാട്ടവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. കേസില്‍ നാലുവര്‍ഷത്തിനിടെ മൂന്നുതവണ അയര്‍ലന്‍ഡില്‍നിന്ന് ഇല്‍സ കേരളത്തിലെത്തി. വിചാരണയ്ക്കായി കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തിയപ്പോഴാണ് പുസ്തകരചന തുടങ്ങിയത്. ഇനി മൂന്നുമാസത്തോളം കേരളത്തിലുണ്ടാകും. മൂന്നുഭാഗങ്ങളായാണ് പുസ്തകമെഴുതുന്നത്. തങ്ങളുടെ ആത്മബന്ധവും കുടുംബപശ്ചാത്തലവുമാണ് ഒന്നാംഭാഗം. രണ്ടാംഭാഗത്തില്‍ സഹോദരിയെ കാണാതാകുന്നതും നിയമപോരാട്ടവും, മൂന്നാംഭാഗത്തില്‍ കേസിന്റെ വിചാരണയും മറ്റും ഉള്‍പ്പെടുത്തിയാണ് രചന.
കേരളവും ഇവിടത്തെ മനുഷ്യരും അന്വേഷണോദ്യോഗസ്ഥരും കോടതി ഇടപെടലുമൊക്കെയാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തനിക്ക് പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ടെങ്കിലും കേരളത്തെയും മലയാളിയെയും ഇല്‍സയ്ക്ക് ഇപ്പോഴും സ്‌നേഹമാണ്. ഒരുവര്‍ഷത്തിനുള്ളില്‍ പുസ്തകം പൂര്‍ത്തിയാക്കി കേരളത്തില്‍വെച്ച് പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
Content Highlights: sister writes book about the life of Latvian woman murdered in kovalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..