90-ാമത് ശിവഗിരി തീർഥാടന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാഹിത്യസമ്മേളനം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യുന്നു.
ശിവഗിരി (തിരുവനന്തപുരം): ഗാന്ധിജിക്കുപോലും വഴികാട്ടിയാകാനും ചിന്തകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താനും ശ്രീനാരായണ ഗുരുവിന് കഴിഞ്ഞെന്ന് കവി പ്രഭാവര്‍മ. ഇന്ത്യയുടെ ഏറ്റവും ശേഷ്ഠനായ മഹാത്മാവ് ശ്രീനാരായണ ഗുരുവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന മാധ്യമ സംവാദത്തില്‍ വിദേശ പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഇങ്ങനെയൊരു ഉത്തരം നല്കിയപ്പോള് മഹാത്മാ ഗാന്ധിയോ എന്നൊരു മറുചോദ്യം വന്നു. ഗാന്ധിജിയേക്കാള്‍ ശ്രേഷ്ഠതയുള്ള വ്യക്തിത്വത്തിനുടമയാണ് തന്റെ മനസ്സില്‍ ഗുരുവിനെന്ന് പറഞ്ഞതായി പ്രഭാവര്‍മ അനുസ്മരിച്ചു
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അയിത്തോച്ചാടനത്തിന് പ്രത്യേക പരിഗണന നല്‍കിയുള്ള മുന്നേറ്റത്തിന് കാരണമായതും ഗുരുവിന്റെ സ്വാധീനമാണ്. സ്തുതികളോ ഭജനപ്പാട്ടുകളോ എഴുതി കാലം കഴിക്കുമായിരുന്ന കുമാരനാശാനെ വിശ്വമഹാകവിയാക്കി ഉയര്‍ത്തിയ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ അപഗ്രഥിക്കപ്പെടാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഭാവര്‍മ.
കുമാരനാശാനെപ്പോലൊരു മഹാകവിയെ മലയാളത്തിനുനല്‍കിയ ഗുരുതന്നെ വലിയ കവിയായിരുന്നു. ഗുരുദേവന്റെ ദീപ്ത വ്യക്തിത്വത്തിലെ പല മുഖങ്ങള്‍ക്കിടയില്‍ ചിലതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇതരമുഖങ്ങള് വേണ്ടത്ര കാണാതെ പോവുകയും ചെയ്യുന്നു. ഗുരുദേവന്റെ സാഹിത്യ സംഭാവനകളുടെ കാര്യത്തിലും ഇത് സംഭവിച്ചു. സൂക്ഷ്മവും ഗാഢവുമായ പാരായണത്തിനു വിധേയമാക്കിയാല്‍ കുമാരനാശാനേക്കാള്‍ ഉയര്‍ന്നു നില്ക്കുന്ന, ദാര്‍ശനികമായ തലങ്ങളില്‍ വ്യാപരിക്കുന്ന കാവ്യ വ്യക്തിത്വത്തിന്റെ ഉടമയാണ് ഗുരു.
വംശീയ, വര്‍ഗീയ കലാപങ്ങളും വിദ്വേഷവും അപരരെക്കുറിച്ച് കരുതല്‍ ഇല്ലായ്മയുമൊക്കെ ചൂഴ്ന്ന കാലത്തിന് മാറ്റമുണ്ടാക്കണമെന്നു ആലോചിക്കുമ്പോള്‍ സ്വാഭാവികമായും ഗുരുദേവ ചിന്തകള്‍ കടന്നുവരും -പ്രഭാവര്‍മ പറഞ്ഞു.
കവി റോസ് മേരി അധ്യക്ഷയായി. എഴുത്തുകാരന് ജി.ആര്.ഇന്ദുഗോപന്, കേരള സര്‍വകലാശാല ഡീന്‍ പ്രൊഫ. മീന ടി.പിള്ള, കാലടി സംസ്കൃത സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രവികുമാര്‍, കവി ഡോ.ബി.ഭുവനേന്ദ്രന്, മങ്ങാട് ബാലചന്ദ്രന്, സ്വാമി സുരേശ്വരാനന്ദതീര്‍ത്ഥ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: prabha varma poet, sivagiri, sree narayana guru, gandhiji, kumaran asan, thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..