'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന കവിതാ സമാഹാരത്തിന്റെ മുഖചിത്രം | ഫോട്ടോ: മാതൃഭൂമി
'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ' എന്ന പേരുതന്നെ ഈ കാവ്യസമാഹാരത്തിലേക്കുള്ള വാതിലായിട്ടാണ് താൻ കരുതുന്നത് എന്ന് കവി സച്ചിദാനന്ദൻ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശിവദാസ് പുറമേരിയുടെ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്ന കവിതാ സമാഹാരം മാതൃഭൂമി ബുക്സിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''കേരളത്തിൽ കണ്ണാടി പ്രതിഷ്ഠിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഇവിടെ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികളാണ്. ഒരു പക്ഷേ ദർശനവും കവിതയും തമ്മിലുള്ള അന്തരത്തെ അടയാളപ്പെടുത്തുന്ന ഒരു ശീർഷകമാണ് ഇത്. ദർശനത്തിൽ മനുഷ്യൻ കണ്ണാടി പ്രതിഷ്ഠിക്കുകയും അതിലൂടെ അവനവനെ തിരിച്ചറിയുകയും ആത്മജ്ഞാനം തേടുകയും ആണ് ചെയ്യുന്നതെങ്കിൽ കവിതയിൽ കവി ചെയ്യുന്നത് കണ്ണാടികളിൽ മനുഷ്യരെ പ്രതിഷ്ഠിക്കുകയും അവരുടെ പ്രതിബിംബം നിഴലിപ്പിക്കുകയും അങ്ങനെ ജീവിതത്തിന്റെ തന്നെ കണ്ണാടിയായി കവിതകളെ മാറ്റിത്തീർക്കുകയുമാണ്. ഈ സമാഹാരത്തിലെ എല്ലാ കവിതകൾക്കും ഈ രീതിയിലുള്ള ഒരു മനുഷ്യസാമീപ്യം, അതിന്റെ തന്നെ ഭാഗമായ പ്രകൃതിയിലുള്ള സാമീപ്യം നമുക്ക് കാണാൻ കഴിയും. ഈ സമാഹാരം ആരംഭിക്കുന്ന കവിതയായ 'ഭൂമി ഒരു പക്ഷിയുടെ പേര്' എന്ന കവിത തന്നെ അതിനൊരു നല്ല ഉദാഹരണമാണ് എന്ന് ഞാൻ കരുതുന്നു''-' അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മലയാള കവിതയെ സാർഥകമാക്കുന്ന ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ശിവദാസ് പുറമേരിയുടെ 'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ' എന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിലെ മനുഷ്യന്റെ ഭാഗധേയത്തെക്കുറിച്ചും പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തെക്കുറിച്ചും ഉള്ള ഉത്‌കണ്ഠാനിർഭരമായ ചിന്തകൾ, അറുപതുകളിലെയും എഴുപതുകളിലെയും കാവ്യഭാഷകളിൽ നിന്ന് മുന്നോട്ട് പോയി, അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭാഷയെ രൂപീകരിച്ച് കവിതയെ നവീകരിക്കാനുള്ള പരിശ്രമം, ഭാഷയ്ക്കകത്തുതന്നെ തന്റേതായ ഒരു ഭാഷ കണ്ടെത്താനുള്ള പ്രയത്നം, പുതിയ ബിംബങ്ങളിലൂടെ കവിതയെ പ്രതിഷ്ഠിക്കാനുള്ള ശ്രമം, അസ്തിത്വക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കാനുള്ള പരിശ്രമം തുടങ്ങിയവയെല്ലാം തന്നെ ശിവദാസിന്റെ കവിതകളെ സവിശേഷമാക്കുന്നുമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
Content highlights :Poet Satchidanandan Released the poetry Collection Manushyane Prathishticha Kannadikal by Shivadas Purameri published by Mathrubhumi books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..