പുസ്തകത്തിന്റെ കവർ
ദേവ്യുപാസകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിശിഷ്ടകൃതിയാണ് ദേവീമാഹാത്മ്യം. മാര്‍ക്കണ്ഡേയ പുരാണാന്തര്‍ഗതമാണ് ഈ കൃതി. സുരഥന്‍, സമാധി എന്നി കഥാപുരുഷന്മാരുടെ സംഭാഷണത്തോടെയാണ് ദേവീമാഹാത്മ്യം ആരംഭിക്കുന്നത്. മധുകൈടഭാദികളായ അസുരന്മാരെ ശക്തിസ്വരൂപിണിയായ ദേവി നിഗ്രഹിക്കുന്നതും ദേവന്മാര്‍ ദേവിയെ സ്തുതിക്കുന്നതുമാണ് ഇതിലെ പ്രതിപാദ്യം. സുരഥന്‍, സമാധി എന്നിവര്‍ക്ക് ദേവി അനുഗ്രഹം നല്‍കുന്നതോടെ ദേവി മാഹാത്മ്യത്തിന് ശുഭപര്യവസാനമാകുന്നു. 13 അധ്യായങ്ങളിലായി 700 മന്ത്രങ്ങളടങ്ങുന്നതാണ് ദേവീമാഹാത്മ്യം. ദുര്‍ഗാസപ്തശതി, ചണ്ഡി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ദേവീമാഹാത്മ്യം കൈവശമുള്ളവര്‍ക്ക് അപായഭീതി ഉണ്ടാവില്ല എന്നാണ് വിശ്വാസം. ഗൃഹരക്ഷക്കായി വീടുകളില്‍ ഈ ഗ്രന്ഥം സൂക്ഷിചിരുന്നു. താളിയോലയിലാണ് പണ്ട് ഇവയെല്ലാം എഴുതിയിരുന്നത്. കടലാസും, അച്ചടിയും സാര്‍വത്രികമായയതോടെ താളിയോലയില്‍ എഴുതുന്ന സമ്പ്രദായം അന്യമായി. പണ്ട് എഴുതിവച്ചിരുന്ന ഗ്രന്ഥങ്ങളില്‍ മഹാഭൂരിഭാഗവും പലപ്രകാരത്തില്‍ നഷ്ടമാവുകയും ചെയ്തു. കേരളത്തിലെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി അഷ്ടമംഗല്യമൊരുക്കാനും, വിഷുക്കണിയൊരുക്കാനും, നവരാത്രിക്ക് പൂജവയ്ക്കാനും താളിയോലഗ്രന്ഥം, വിശേഷിച്ചും ദേവിമാഹാത്മ്യം ഗ്രന്ഥം വേണമായിരുന്നു. ഇവ കിട്ടാതായതോടെ എല്ലാവരും പുസ്തകരൂപത്തിലുള്ള ദേവിമാഹാത്മ്യം ഉപയോഗിച്ചു തുടങ്ങി.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന താളിയോലരൂപത്തില്‍ ദേവീമാഹാത്യം പുനരാവിഷ്‌കരിക്കുകയാണ് പാം ലീഫ് ഇന്നൊവേഷന്‍സ്. പഴയ താളിയോലയോട് അതീവസാദൃശ്യമുള്ള പ്രത്യേകതരം കടലാസിലാണ് ഇതിന്റെ നിര്‍മ്മിതി. താളിയോലഗ്രന്ഥങ്ങള്‍ക്ക് കാലാക്രമേണ സംഭവിച്ചേക്കാവുന്ന കീടങ്ങളുടെ ഉപദ്രവം ഇതിനുണ്ടാകില്ലെന്ന നേട്ടവും ഉണ്ട്. ദേവ്യുപാസകര്‍ക്ക് നിത്യപാരായണത്തിനു പുറമേ മുന്‍പറഞ്ഞ അനുഷ്ഠാനങ്ങള്‍ക്കും ഏറെ ഉപയുക്തമാണ് ദേവീമാഹാത്മ്യം ഗ്രന്ഥരൂപം. ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളില്‍ സമ്മാനിക്കാനും വിദേശത്തുള്ളവര്‍ക്ക് നമ്മുടെ നാടിന്റെ തനതായ ഒരു സമ്മാനമായി നല്‍കാനും താളിയോലരൂപത്തിലുള്ള ദേവീമാഹാത്മ്യം ധാരാളമായി ആളുകള്‍ വാങ്ങിക്കുന്നുണ്ട്.
Content Highllights : Palm Leaf Innovations DeviMahathmayam Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..