ആലങ്കോട് ലീലാകൃഷ്ണൻ, വയലാർ
വയലാര്‍: വയലാര്‍ രാമവര്‍മ ഒരു ഔഷധവും തിരുത്തല്‍ശക്തിയും ആത്മബലവുമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. ഭൂമിയില്‍ സത്യത്തിന് എത്രവയസ്സായെന്ന് സ്വര്ഗവാതില്പക്ഷി ചോദിച്ചത് ഇപ്പോഴും പ്രസക്തമായ ചോദ്യമാണ്. തനിക്ക് ആരുമില്ലെന്നു തോന്നുമ്പോള്‍ വയലാറിന്റെ ഒരു പുസ്തകം തലയ്ക്കുവെച്ചുകിടന്നാല് അതൊരു ബലമാണ്. കോവിഡ് കാലത്ത് അനേകം മനുഷ്യര്‍ ആത്മഹത്യ ചെയ്യാതെപോയത് വയലാറിന്റെ പാട്ടുകള്‍ കേട്ടതുകൊണ്ടാണ്. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നാണ് അദ്ദേഹം പാടിയത്-ആലങ്കോട് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാംപതിപ്പിനു മുന്നോടിയായി ആലപ്പുഴയിലെ പ്രഭാഷണപരമ്പര വയലാര്‍ രാഘവപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ മുന്നോട്ടുകുതിപ്പിച്ച വയലാര്‍ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വയലാറിന്റെ കവിതകള്‍ പഠിക്കാന്‍ നിരൂപകരുടെ കൈയില്‍ സ്കെയില്‍ ഇല്ലാതെ പോയതിനാല്‍ അവര്‍ അവഗണിച്ചു. എന്നാല്‍, സാധാരണ മനുഷ്യര്‍ ആ കവിതകള്‍ ഇന്നും ഏറ്റുപാടുകയാണ്. കൂപമണ്ഡൂകങ്ങളായി ജീവിച്ച മലയാളിയെ ലോകപൗരനാക്കിയതില് വയലാറിന് പങ്കുണ്ട്. സത്യംകൊണ്ടു പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സത്യേതിഹാസത്തിന്റെ പേരാണ് വയലാര്‍. ആറു ഋതുക്കള്‍ക്കു പകരം വയലാര്‍ എന്നൊരു ഋതു കൂടിയുണ്ട്. വയലാര്‍ എന്ന അക്ഷരമന്ത്രവാദി പുഷ്പിക്കാത്ത കാടുകളില്ല, പാടാത്ത ദേശങ്ങളില്ല.
കേവലം 47 വര്‍ഷമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. എന്നാല്‍ 47,000 വര്‍ഷം കഴിഞ്ഞാലും മലയാളിയുള്ള കാലത്തോളം അദ്ദേഹം ജീവിച്ചിരിക്കും. സി.പി. യുടെ ചോറ്റുപട്ടാളത്തോട് വാരിക്കുന്തങ്ങള്‍കൊണ്ട് ഏറ്റുമുട്ടി മരിച്ചുവീണ പാവപ്പെട്ട തൊഴിലാളികളുടെ നാട്ടില്‍ സവര്‍ണ തമ്പുരാനായി ജനിച്ച വയലാര്‍ അവര്‍ക്കുവേണ്ടി 'ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍ സമരപുളകങ്ങള്‍ തന് സിന്ദൂരമാലകള്‍' എന്നെഴുതി. കേരളത്തില്‍ നരബലി നടന്നപ്പോള്‍ വയലാറിനെ ഓര്‍ത്തു. മനുഷ്യര്‍ പ്രാകൃതനായി എത്ര പിന്നിലേക്കു പോയാലും അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സര്‍ഗാത്മകതയുള്ളവര്‍ ക്രിമിനലുകളായി മാറില്ല. തന്റെ കാലത്തു സംക്രമിച്ച സകല ദര്‍ശനങ്ങളെയും ക്രോഡീകരിച്ചിട്ടുണ്ട് അദ്ദേഹം. ചലനം... ചലനം എന്ന ഗാനത്തില്‍ വാഴ്വേ സത്യം എന്നാണ് അദ്ദേഹം പാടുന്നത്. മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായെന്നും ദൈവം തെരുവില്‍ മരിക്കുന്നുവെന്നും വയലാര്‍ എഴുതി.
അദ്ദേഹം ഇന്ന് നമ്മളോടു പറയുന്നതുപോലെയാണത്. 'ഈയുഗം കലിയുഗം' എന്ന പാട്ടില്‍ മനുഷ്യന് മനുഷ്യനെ സ്നേഹിക്കുന്നില്ലെങ്കില്‍ അവിടെ ദൈവമില്ലെന്നു വയലാര്‍ എഴുതി. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്നും അദ്ദേഹം എഴുതി. 'പ്രളയപയോധിയില്‍' എന്ന ഗാനത്തില്‍ ഉപനിഷത്തിന്റെ ആഴമേറിയ വ്യാഖ്യാനം കാണാം.
കാമുകീകാമുകന്മാര് പരസ്പരം കൊല്ലുന്ന കാലമാണിത്. തന്റെ പ്രണയിനിയെ പ്രേമസര്‍വസ്വമേ, സന്ന്യാസിനീ, പ്രേമഭിക്ഷുകീ എന്നൊക്കെയാണ് വയലാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
മനുഷ്യന്റെ സര്ഗഭാവനയിലൂടെ പ്രപഞ്ചത്തെ പുഷ്പിണിയാക്കിയ കവിയാണ് വയലാര്‍. അദ്ദേഹത്തെ വിശാലമായി മനസ്സിലാക്കുന്നതിലൂടെ നരബലിയില്നിന്ന് നരമഹത്വത്തിലേക്ക് സമൂഹം മാറട്ടെ എന്ന് പ്രത്യാശിക്കുന്നു-ആലങ്കോട് പറഞ്ഞു.
അക്ഷരമെന്ന വിത്തിലേക്ക് തിരിച്ചിറങ്ങണമെന്നും സമൂഹത്തില്‍ സ്നേഹത്തെ തിരിച്ചുകൊണ്ടുവരണമെന്നും ചടങ്ങില്‍ സംസാരിച്ച വയലാര്‍ ശരച്ചന്ദ്രവര്‍മ പറഞ്ഞു. പരിപാടിയുടെ പ്രായോജകരായ ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രി സി.ഇ.ഒ. രഞ്ജിത്ത് കൃഷ്ണന് ആലങ്കോട് ലീലാകൃഷ്ണനു ഉപഹാരം സമ്മാനിച്ചു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് മാതൃഭൂമി അക്ഷരോത്സവം.
Content Highlights: Mbifl 2023 Lecture series, Mbifl 2023, Alankode Leelakrishnan, Vayalar Ramavarma, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..