ചിത്രം: മാതൃഭൂമി
കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോര്‍പ്പറേഷന്‍. കോഴിക്കോടിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി എന്‍.ഐ.ടി. കാലിക്കറ്റിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അവതരണം കഴിഞ്ഞദിവസം എന്‍.ഐ.ടി.യില്‍ നടത്തി.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സാഹിത്യനഗരശൃംഖലയിലുള്ള നഗരങ്ങളായ പ്രാഗ്, കാര്‍ക്കോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പഠിച്ച ശേഷമാണ് കോഴിക്കോടിന്റെ സാധ്യതകളിലേക്ക് കടന്നത്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം, സാധ്യതകള്‍, സാമ്പത്തികമാറ്റം തുടങ്ങിയ കാര്യങ്ങളെല്ലാമാണ് രണ്ടാംഘട്ടത്തില്‍ പരിശോധിച്ചത്. വായനക്കാര്‍ക്കിടയില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
കോഴിക്കോടിനുണ്ടായിരുന്ന 'കോലായ' ചര്‍ച്ചകള്‍ എത്രമാത്രം മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യത്തിന് വിദ്യാര്‍ഥികള്‍ ഊന്നല്‍ നല്‍കി. എഴുത്തുകാരും പ്രസാധകരുമായെല്ലാം സംവദിക്കാനുള്ള ഇടമായി കോലായ മാറും. പുതിയ എഴുത്തുകാര്‍ക്കും അവരുടേതായ ഇടം കണ്ടെത്താനാകും.
എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം പകര്‍ന്ന സാഹിത്യപാരമ്പര്യം അറിയാനുള്ള ചെറുയാത്രകളുടെ പ്രാധാന്യവും പഠനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്‍പ്പെടെ ചെറിയ സാഹിത്യോത്സവങ്ങള്‍ നടത്താം. പുസ്തകങ്ങള്‍ പരസ്പരം കൈമാറാനും പഴയ പുസ്തകങ്ങളുടെ വില്‍പ്പനയ്ക്കുമുള്ള ഇടവും വിദ്യാര്‍ഥികളുടെ ആശയത്തിലുണ്ട്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വായിക്കാനുള്ള ഒരിടം തെരുവില്‍ ഒരുക്കാം. ഇത്തരത്തില്‍ ജീവിതവും സാഹിത്യവും ഒന്നിച്ച് ചേര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ആലോചന.
എന്‍.ഐ.ടി.യിലെ ഡോ. സി. മുഹമ്മദ് ഫിറോസ്, ഡോ. ഷൈനി അനില്‍കുമാര്‍, സൂസന്‍ സിറിയക്, കിലയിലെ ഡോ. അജിത് കള്ളിയത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എന്‍.ഐ.ടി. വിദ്യാര്‍ഥികളുടെ പഠനം.
2023-ലാണ് സാഹിത്യനഗരപദവിക്കായി അപേക്ഷിക്കേണ്ടത്. അതിനുമുന്നോടിയായാണ് നിലവില്‍ വിവിധ പഠനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനുവരിയില്‍ അടുത്ത യോഗം ചേരും.
Content Highlights: Kozhikode Literary City. UNESCO, NIT Architecture and Planning Department
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..