ഓയെ കെൻസാബറോ ഫോട്ടോ: എ.പി
ടോക്കിയോ: ജപ്പാനില്‍ രണ്ടാം തവണ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കൊണ്ടുവന്ന വിഖ്യാത നോവലിസ്റ്റ് ഓയെ കെന്‍സാബറോ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ലോകമഹായുദ്ധകാലത്തിന്റെ കൊടുംഭീകരതയും തന്റെ ഭിന്നശേഷിക്കാരനായ മകനെക്കുറിച്ചും അതിവൈകാരികമായി എഴുതിക്കൊണ്ട് ലോകവായനക്കാരെ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യത്തിലേക്ക് നയിച്ച എഴുത്തുകാരനായിരുന്നു കെന്‍സാബറോ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ നേരിട്ടനുഭവിച്ച വ്യക്തി എന്ന നിലയില്‍ കെന്‍സാബറോ പിന്നീട് ആണവായുധങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംഘടനകളുടെ അംബാസിഡറായും പ്രവര്‍ത്തിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രസാധകരായ കൊഡെന്‍ഷ അറിയിച്ചു.
കെന്‍സാബറോയുടെ മകന്‍ ഹികാരിയായിരുന്നു എഴുത്തിലേക്ക് പിതാവിനെ തിരിച്ചുവിട്ട പ്രധാന സ്വാധീനങ്ങളില്‍ ഒന്ന്. പത്തുവയസ്സുവരെ സ്വന്തം കുടുംബത്തോട് സംസാരിക്കാന്‍ ഹികാരി അനുഭവിച്ച ബുദ്ധിമുട്ടുകളത്രയും തന്റെ എഴുത്തിന്റെ ഇന്ധനമാക്കി മാറ്റുകയായിരുന്നു കെന്‍സബറോ. അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളിലും ഒന്നുകില്‍ ഹികരി പ്രധാന കഥാപാത്രമാവുകയോ അല്ലെങ്കില്‍ ഹികരിയോട് കഥ പറയുന്ന രീതിയോ ആയിരുന്നു അവലംബിച്ചിരുന്നത്. 1994-ല്‍ നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ നൊബേല്‍ കമ്മറ്റി ആ പുസ്തകങ്ങളത്രയും എടുത്തുപറഞ്ഞു.
ജപ്പാനിലെ പ്രധാനദ്വീപുകളിലൊന്നായ ഷിക്കോവുവിലാണ് കെന്‍സാബറോ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് പത്തുവയസ്സായിരുന്നു. പിതാവിന്റെ ആകസ്മികമായ മരണം ഏഴുമക്കളുടെ ഉത്തരവാദിത്വം കെന്‍സാബറോയുടെ അമ്മയുടേത് മാത്രമായിത്തീര്‍ന്നു. അമ്മയാണ് കെന്‍സാബറോയെ സാഹിത്യവുമായി അടുപ്പിക്കുന്നത്. ഹക്കിള്‍ബറി ഫിന്‍ എന്ന നോവല്‍ അമ്മ തനിക്ക് സമ്മാനിച്ച ദിവസത്തെക്കുറിച്ച് അദ്ദേഹം വൈകാരികമായി എഴുതിയിട്ടുണ്ട്.
ടോക്കിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയശേഷം ഫ്രഞ്ച് സാഹിത്യത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനകാലത്ത് കഥകള്‍ എഴുതിക്കൊണ്ട് മുതിര്‍ന്ന എഴുത്തുകാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നൊബേല്‍ സമ്മാനം നേടിയശേഷം രാജ്യത്തെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് കള്‍ച്ചര്‍ നല്‍കി ആദരിക്കാന്‍ രാജ്യം തീരുമാനിച്ചെങ്കിലും കന്‍സാബറോ നിരസിച്ചു. ജപ്പാന്‍ പരമ്പരാഗതരീതി പ്രകാരം ചക്രവര്‍ത്തിയില്‍ നിന്നായിരുന്നു ബഹുമതി സ്വീകരിക്കേണ്ടത്. 'ജനാധിപത്യത്തേക്കാള്‍ ഉന്നതമായ ഒരു അധികാരത്തെയും മൂല്യത്തെയും ഞാന്‍ വില കല്‍പിക്കുന്നില്ല' എന്നായിരുന്നു കെന്‍സാബറോയുടെ പ്രതികരണം.
Content Highlights: kenzaburo oe, japanese nobel laureate, obituary, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..