ശ്രീനാരായണ ഗുരു | ചിത്രം: എൻ. എൻ. സജീവൻ
ബെംഗളൂരു: സാമൂഹികപരിഷ്കര്‍ത്താവ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കര്‍ണാടകത്തിലെ സാമൂഹികപാഠപുസ്തകത്തില്‍ വീണ്ടും ഉള്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
കര്‍ണാടകത്തിലെ സ്കൂള്‍ പാഠപുസ്തക പരിഷ്കരണത്തിലാണ് പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍നിന്ന് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം ഒഴിവാക്കിയത്. ഇതിനെതിരേ സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഇത് കന്നഡ ഓപ്ഷണല്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് മുഴുവന്‍ വിദ്യാര്‍ഥികളും പഠിക്കുന്ന വിഷയമല്ല.
പാഠഭാഗം കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കി സാമൂഹികപാഠപുസ്തകത്തില്‍ത്തന്നെ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ തീരുമാനമായത്.
ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിനെതിരേ ഏറെ ശ്രീനാരായണീയരുള്ള തീരദേശജില്ലകളില്‍ പ്രതിഷേധം അണയാതെ നില്‍ക്കുകയായിരുന്നു.
ഈ മേഖലയില്‍നിന്നുള്ള ബി.ജെ.പി. സംസ്ഥാനപ്രസിഡന്റും എം.പി.യുമായ നളിന്‍കുമാര്‍ കട്ടീലും മന്ത്രി സുനില്‍കുമാറും കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.
സാമൂഹികപാഠപുസ്തകത്തില്‍നിന്ന് ശ്രീനാരായണഗുരുവിനൊപ്പം തമിഴ് സാമൂഹികപരിഷ്കര്‍ത്താവ് പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരെയും പുറത്താക്കിയിരുന്നു. കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത്സിങ്ങിനെയും ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഉള്‍പ്പെടുത്തി. ആര്.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെ പ്രസംഗം പുതുതായി ഉള്‍പ്പെടുത്തിയപ്പോഴാണ് ഭഗത്സിങ്ങിനെ ഒഴിവാക്കിയത്.
അംബേദ്കറുടെ ഭരണഘടനാശില്പി എന്ന വിശേഷണമാണ് ഒഴിവാക്കിയതില്‍ മറ്റൊന്ന്. സമൂഹികപരിഷ്കര്‍ത്താവായ ബസവേശ്വരനെക്കുറിച്ചുള്ള പാഠത്തില്‍ വരുത്തിയ പരിഷ്കാരവും പ്രതിഷേധം വിളിച്ചുവരുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..