സാദരം പരിപാടിയിൽ കെ.സി. നാരായണൻ സംസാരിക്കുന്നു
'ഒരേസമയം സാഹിത്യകാരനും പത്രാധിപരുമായി വിജയിച്ച ആളുകള്‍ കേരളത്തിലുണ്ട്. പക്ഷേ എം.ടിക്ക് ഇതിന് രണ്ടിനും പുറമെ ഒരേസമയം ചലച്ചിത്രകാരനായിട്ടും പ്രവര്‍ത്തിക്കാനും വിജയിക്കാനും കഴിഞ്ഞു. ഇങ്ങനെ മൂന്ന് മേഖലകളിലും വിജയിച്ച വേറൊരാള്‍ കേരളത്തിലില്ല. അതാണ് എം.ടിയുടെ അനന്യമായ സ്ഥാനം',എം.ടി. എന്ന പത്രാധിപരെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.സി. നാരായണന്‍ പറഞ്ഞു.
'ഈ മൂന്ന് കാര്യങ്ങളും മൂന്ന് വ്യക്തിത്വങ്ങളും പരസ്പരം പോഷിപ്പിക്കുകയോ സഹായിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്നതല്ല. എഴുത്തുകാരനും പത്രാധിപരും അങ്ങോട്ടുമിങ്ങോട്ടും പോഷിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. കാരണം, അതുരണ്ടിന്റെയും മനോവ്യാപാരങ്ങള്‍ വിരുദ്ധമാണ്. എഴുത്തുകാരന്റെ ജോലി അവനവന്‍ എന്താണ് എഴുതേണ്ടത് എന്ന് ആലോചിക്കലാണ്. പത്രാധിപരുടെ ജോലി വേറൊരാള്‍ എന്താണ് എഴുതേണ്ടത് എന്നാലോചിക്കലാണ്. വളരെ വ്യത്യസ്തമായ രണ്ട് ജോലികളാണിവ. അത് രണ്ടും ഒരേസമയം കൊണ്ടുനടക്കുക എന്നുള്ളത് അത്രഎളുപ്പമുള്ള കാര്യമല്ല. എം.ടി. അതിലെല്ലാം വിജയിച്ചു. അതാണ് അദ്ദേഹത്തിന്റെ അനന്യത.
ഞാന്‍ ഇരുപത്തിമൂന്ന് കൊല്ലമാണ് മാതൃഭൂമിയില്‍ ഉണ്ടായിരുന്നത്. അതില്‍ വളരെകുറച്ച് കാലമേ എം.ടി.യോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയുള്ളു. അന്നത്തെ മാതൃഭൂമി ആഴ്ചപതിപ്പ് സമ്പന്നമായിരുന്നു. അതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പുതിയൊരു യുഗത്തിന്റെ ഉദയംകുറിക്കുന്ന ഘട്ടത്തിലാണ് എം.ടി. മാതൃഭൂമിയില്‍ ചേരുന്നത്. ആ ഉദയരശ്മികള്‍ പത്ത് പന്ത്രണ്ട് കൊല്ലം നീണ്ടുനിന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നല്ലകാലമായിരുന്നു അത്.
വിഷുപതിപ്പ് എം.ടിയുടെ സ്വന്തം ആശയമാണ്. അദ്ദേഹം എഡിറ്ററായതിന്റെ തൊട്ടടുത്ത കൊല്ലമാണ് അതാരംഭിക്കുന്നത്. എത്രയെത്ര പുതിയ എഴുത്തുകാരാണ് അതിലൂടെ വന്നതെന്നതിന് കണക്കില്ല. അങ്ങനെ ഓരോ എഴുത്തുകാരേയും കണ്ടെത്തുകയും ആവിഷ്‌കരിച്ച് അരങ്ങത്തുവരികയും ചെയ്യുന്ന ഒരു വലിയ തുടര്‍ച്ചയായ കണ്ടെത്തല്‍ പ്രക്രിയയിരുന്നു മാതൃഭൂമി വിഷുപതിപ്പ്. അതായിരുന്നു മലയാളസാഹിത്യത്തിന് എം.ടി. ചെയ്ത എഡിറ്റോറിയല്‍ സംഭാവന. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'
ആന്തരികമായ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള വിനയമാണ് എം.ടിക്ക്. അതാണ് അദ്ദേഹത്തിന്റെ പത്രാധിപ ജീവിതത്തിന്റെ വലിയ ഔന്നിത്യമായി താന്‍ കണക്കാക്കുന്നതെന്നും കെ.സി. നാരായണന്‍ പറഞ്ഞു.
Content Highlights: K C Narayanan, M T Vasudevan Nair, Sadaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..