ചേർത്തല സരസ്വതിയമ്മ
ആലപ്പുഴ: 'വലിയ കവയിത്രിയൊന്നുമല്ല ഞാന്‍... മനസ്സില്‍ തോന്നിയ ചിലതുകുറിച്ചു. പലതും ജീവിതാനുഭവമായിരുന്നു. അതു പുസ്തകങ്ങളാക്കി. സംസ്ഥാനത്തെ സ്‌കൂളുകള്‍തോറും കയറിയിറങ്ങി. കുറെ അധ്യാപകരുടെ സഹായത്തോടെ അവ വിറ്റു. കിട്ടിയപണം മുഴുവന്‍ പാവങ്ങള്‍ക്കായി ചെലവാക്കി. ജീവിതത്തില്‍ മറ്റൊന്നും സമ്പാദിക്കാനായില്ല. ചെയ്യുന്നതില്‍ സന്തോഷം മാത്രം' കവയിത്രി ചേര്‍ത്തല സരസ്വതിയമ്മ പറയുന്നു.
പ്രായം 70 കഴിഞ്ഞെങ്കിലും തന്റെ പുസ്തകങ്ങളുമായി സരസ്വതിയമ്മ ഇന്നും സ്‌കൂളുകളില്‍ കയറിയിറങ്ങുകയാണ്; കിട്ടുന്നതെത്രയായാലും അതുകൊണ്ട് രോഗികളെയും പാവങ്ങളെയും സഹായിക്കുന്നു.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. മൂന്നാംതരത്തിലെ പാഠപുസ്തകത്തില്‍ ചങ്ങമ്പുഴയുടെയും ജി. ശങ്കരക്കുറുപ്പിന്റെയും കവിതകള്‍ക്കൊപ്പം ഒന്നാംപാഠമായി ചേര്‍ത്തല സരസ്വതിയമ്മയുടെ 'പ്രാര്‍ഥന' എന്ന കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യസമാഹാരമായ 'ഇരുമ്പഴികള്‍' 1989ലാണു പുറത്തിറങ്ങുന്നത്. ഇതിന് അവതാരിക എഴുതിയതു തകഴി ശിവശങ്കരപ്പിള്ളയാണ്.
രാഗശില്പം, കണ്ണീര്‍ത്തടങ്ങള്‍, ഏകലവ്യന്‍, കൊറോണയില്‍ പൊലിഞ്ഞ ആത്മാക്കള്‍ എന്നിവയാണ് മറ്റു സമാഹാരങ്ങള്‍. ഒരുഖണ്ഡകാവ്യവും പ്രസിദ്ധീകരിച്ചുട്ടുണ്ട്. ഗായിക വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ 'സ്ത്രീ' എന്ന പേരില്‍ സ്ത്രീപീഡനത്തിനെതിരേയുള്ള കവിതകള്‍ ഓഡിയോ സി.ഡി.യായും പുറത്തിറക്കിയിരുന്നു. സ്‌കൂളുകള്‍തോറും കയറിയിറങ്ങി കേരളത്തിലാകെ പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ വിറ്റെന്നു സരസ്വതിയമ്മ പറയുന്നു. എല്ലാം മറ്റുള്ളവര്‍ക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു. തുറവൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം വാടകവീട്ടില്‍ തനിച്ചാണു താമസം. ഭര്‍ത്താവു മരിച്ചു. മൂന്നുപെണ്‍മക്കളും വിവാഹിതര്‍.
Content Highlights: cherthala saraswathi amma poet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..