അഡ്വ. കെ.ടി. ശ്രീനിവാസൻ തന്റെ പിതാവ് സി. കുഞ്ഞിക്കുട്ടൻ നായരുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ശേഖരവുമായി. മകൾ മാളവിക സമീപം
നവതിയിലെത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അമൂല്യമായ ശേഖരമാണീ അലമാരകളില്‍ ഭദ്രമായിരിക്കുന്നത്. മലയാളസാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പരിണാമവഴികള്‍ ഇതില്‍ കാണാം, വായിച്ചെടുക്കാം...
കോഴിക്കോട്: 1950 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഓരോ ലക്കവും ഒന്നുപോലും നഷ്ടപ്പെടാതെ തുന്നിക്കെട്ടി നിധികണക്കെ കാത്തുവെച്ച അരിക്കുളത്തെ ചെറിയേരി കുഞ്ഞിക്കുട്ടന്‍ നായരുടെ ശേഖരമാണിത്. അച്ഛന്റെ പാത പിന്തുടരുകയാണ് മകന് അഡ്വ. കെ.ടി. ശ്രീനിവാസനും.
അരിക്കുളത്തെ തറവാട് വീട്ടില്‍നിന്ന് കൊയിലാണ്ടി നഗരമധ്യത്തിലെ മാരാമുറ്റം ഗണപതിക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ആഴ്ചപ്പതിപ്പുകളുടെ ശേഖരം ഇപ്പോഴും അടുക്കിയും ഒതുക്കിയും ശ്രീനിവാസനും സൂക്ഷിച്ചുവെക്കുന്നു. ഓരോ ആഴ്ചയും ഇറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ മാസങ്ങളും വര്‍ഷങ്ങളും തരംതിരിച്ച് ക്രമമായി തുന്നിച്ചേര്‍ത്തായിരുന്നു കുഞ്ഞിക്കുട്ടന്‍ നായര്‍ സൂക്ഷിച്ചിരുന്നത്.

കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശിരസ്തദാര്‍ ആയിരുന്നു കുഞ്ഞിക്കുട്ടന്‍ നായര്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വായന തലയ്ക്കുപിടിച്ചു. അന്നുമുതലേ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരനായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരുടെയും സൃഷ്ടികള്‍ അച്ചടിച്ച ആഴ്ചപ്പതിപ്പുകള്‍ അമൂല്യശേഖരം കണക്കെയാണ് അദ്ദേഹം സൂക്ഷിച്ചുവെച്ചത്.
1950 ഡിസംബര്‍ മൂന്നിലെ പതിപ്പില്‍ 'കോല്‍ക്കളി: നശിച്ചുവരുന്ന ഒരു നാടന്‍കളി' എന്ന പേരില്‍ കുഞ്ഞിക്കുട്ടന്‍ നായരുടെ ഒരു ലേഖനം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.
1948-ല്‍ മദിരാശി ഹൈക്കോടതിയില്‍ ക്ലാര്‍ക്കായി ജോലി കിട്ടി മദിരാശിയിലേക്ക് വണ്ടികയറിയപ്പോള്‍ തപാല്‍ മാര്‍ഗമായിരുന്നു ആഴ്ചപ്പതിപ്പ് വരുത്തിച്ചത്. തുടര്‍ന്ന് 1956-ല്‍ കോഴിക്കോട് ജില്ലാ കോടതിയില്‍ എത്തിയപ്പോഴും വായന തുടര്‍ന്നു. പിന്നീടങ്ങോട് ഒരു ലക്കംപോലും വിടാതെ വാങ്ങി. ഓരോ വര്‍ഷത്തെയും പതിപ്പുകള്‍ ഒന്നിച്ച് തുന്നിച്ചേര്‍ത്ത് സൂക്ഷിച്ചുവെക്കുകയാണ് പതിവ്. ഇതിന്റെ കൂടെ ഓരോ വര്‍ഷത്തെയും ഓണപ്പതിപ്പ്, വാര്‍ഷികപ്പതിപ്പ് എന്നിവയും ഉണ്ട്.
വലിയൊരു പുസ്തകശേഖരവും കുഞ്ഞുക്കുട്ടന് നായരുടെ കൈവശമുണ്ടായിരുന്നു. കൂടാതെ, നല്ലൊരു കര്‍ഷകനുമായിരുന്നു അദ്ദേഹം. '2014 ജൂണിലാണ് അച്ഛന് അന്തരിച്ചത്. അതിന് തൊട്ടുമുമ്പ് 2013 ഡിസംബര്‍വരെയുള്ള ലക്കങ്ങളെല്ലാം അച്ഛന്‍തന്നെ ബൈന്‍ഡ് ചെയ്തുവെച്ചിട്ടുണ്ട്...'' -ശ്രീനിവാസന് പറഞ്ഞു.
അച്ഛന്റെ മരണശേഷം ഇതിന്റെ പരിപാലനച്ചുമതല ശ്രീനിവാസന് സ്വയം ഏറ്റെടുത്തു. ചിതലരിക്കാതെ, പൊടിപിടിക്കാതെ തട്ടിയും മുട്ടിയും ശ്രീനിവാസന്റെ കൈകളിലും ഇപ്പോഴവയെല്ലാം ഭദ്രം.
സാഹിത്യ ഗവേഷകര്‍, വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍ എന്നിവരെല്ലാം പഴയ താളുകള്തേടി ഇവിടെയെത്തും. ചിത്രകാരന് പോള്‍ കല്ലാനോട്, ആലങ്കോട് ലീലാകൃഷ്ണന് തുടങ്ങിയവരൊക്കെ പഴയ ലക്കങ്ങള്‍ അന്വേഷിച്ച് ഇവിടെയെത്താറുണ്ടെന്ന് ശ്രീനിവാസന് പറഞ്ഞു. ഈ ശേഖരങ്ങള്‍ വിട്ടുനല്‍കുമോയെന്ന് ചോദിച്ച് നാട്ടിന്‍പുറങ്ങളിലെ പല ഗ്രന്ഥാലയങ്ങളും സമീപിച്ചിരുന്നു. എന്നാല്‍, കഴിയാവുന്നിടത്തോളംകാലം അച്ഛന്റെ അമൂല്യസമ്പത്ത് സൂക്ഷിച്ചുവെക്കുമെന്നാണ് ശ്രീനിവാസന് പറയുന്നത്.
മാതൃഭൂമി പത്രത്തില്‍ വന്ന പ്രധാനവാര്‍ത്തകളുടെ വിപുലമായ ശേഖരംതന്നെ കുഞ്ഞിക്കുട്ടന്‍ നായരുടെ കൈവശമുണ്ടായിരുന്നു. അത് ശ്രീനിവാസന്റെ കൈയില്‍ ഇപ്പോഴുമുണ്ട്. കുഞ്ഞിക്കുട്ടന്‍ നായരുടെ ഭാര്യ കെ.ടി. രോഹിണി അമ്മയും നല്ലൊരു വായനക്കാരിയാണ്. അവരിപ്പോഴും മുടങ്ങാതെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാറുണ്ട്. ജില്ലാ കോടതിയില്‍ ശിരസ്തദാര്‍ ആയിരുന്നു രോഹിണി അമ്മ.
Content Highlights :cheriyeri kunjukuttan nair and son adv k t sreenivasan holds private archive for mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..