ആനന്ദ് നീലകണ്ഠൻ | ഫൊട്ടൊ: സലീഷ് വാസുദേവ്
പുരാണേതിഹാസങ്ങളെ ഇതിവൃത്തമാക്കിയുള്ള നോവല്‍ രചനകളിലൂടെ വായനയുടെ വിസ്മയം തീര്‍ത്ത ആനന്ദ് നീലകണ്ഠന് ബാഹുബലി ത്രയത്തിലെ രണ്ടാമത്തെ നോവലായ 'ചതുരംഗ'ത്തിനുശേഷം വാര്‍ത്തകളില്‍ നിറയുന്നത് ബാലസാഹിത്യത്തിലേക്കുള്ള ചുവടുവെപ്പിലൂടെയാണ്.
'കുട്ടികള്‍ക്കായി ഉടന്‍ വരുന്നു, കാത്തിരിക്കൂ... 'എന്നാണ് അദ്ദേഹം പുതിയ സൃഷ്ടിയെപ്പറ്റി ട്വീറ്റ് ചെയ്തിരിക്കുന്നത്. വികൃതികളും കുറുമ്പന്മാരുമായ അസുരന്മാരുടെ കഥകളാണ് നര്‍മത്തില്‍ പൊതിഞ്ഞുകൊണ്ട് കുട്ടികള്‍ക്കായി അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
'ദ വെരി എക്സ്ട്രീമിലി മോസ്റ്റ് നോട്ടി അസുര ടെയ്ല്‍സ് ഫോര്‍ കിഡ്സ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകര് പെന്ഗ്വിന് ബുക്സ് ആണ്. സെപ്തംബര്‍ അവസാനത്തോടെ പുസ്തകം പ്രകാശിപ്പിക്കുമെന്ന് പ്രസാധകര് അറിയിച്ചു. തന്റെ പുതിയരചനയെക്കുറിച്ച് എഴുത്തുകാരന് പറയുന്നു: ''മന്ത്രങ്ങളുടെയും തന്ത്രങ്ങളുടെയും മായകളുടെയും ഭൂതപ്രേതപിശാചുക്കളുടെയും കഥകളാണിവ. തികച്ചും നാടന്‍കഥകള്‍.''
ലോക്ഡൗണ്‍ കാലം സര്ഗാത്മകയാല് അനുഗ്രഹിക്കപ്പെട്ട കാലമാണെന്നാണ് തുടരെത്തുടരെയുള്ള എഴുത്തിനെക്കുറിച്ച് ആനന്ദ് നീലകണ്ഠന് അഭിപ്രായപ്പെട്ടിരിക്കുന്നത്. നാല് പുസ്തകങ്ങളുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ കഴിഞ്ഞു. അവയില്‍ ചിലത് പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു ഹിന്ദി സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എഴുത്തുകളാല്‍ താന്‍ ലോക് ചെയ്യപ്പെട്ട ദിനങ്ങള്‍ എന്നാണ് കൊറോണക്കാലത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഓഡിയോബുക്കിനുവേണ്ടിയുള്ള രചനകള്‍, ബാലസാഹിത്യങ്ങള്‍, രാമായണത്തിലെ സ്ത്രീകള്‍,ബാഹുബലി ത്രയത്തിലെ മൂന്നാമത്തെ നോവല്‍ തുടങ്ങിയവയെല്ലാം അദ്ദേഹം പൂര്‍ത്തീകരിച്ചത് ഈ കാലയളവ് കൊണ്ടാണ്.
Content Highlights: Anand Neelakandan writes the asura tales for children
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..