കുമാരനാശാന്റെ കൊച്ചുമകൾ നിർമല
ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിന്റെ ഉടമസ്ഥതയിലുള്ള 'റെഡീമർ' ബോട്ട് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന ദിനമാണ് ജനുവരി പതിനാറ്. 1924-ൽ കാല്പനിക മലയാളകവിതയുടെ ശിരോനാഡി മഹാകവി കുമാരനാശാനെയും മറ്റ് നൂറ്റി ഇരുപത്തേഴ് യാത്രക്കാരേയും വഹിച്ചുള്ള യാത്രയിൽ റെഡീമർ പല്ലനയാറ്റിൽ മുങ്ങിത്താണുപോയ ദിവസം. നാൽപത്തിയാറാം വയസ്സിൽ പതിനാറുകാരിയായ ഭാനുമതിയമ്മയെ വിവാഹം ചെയ്യുകയും അമ്പത്തൊന്നാം വയസ്സിൽ മരണമടയുകയും ചെയ്ത മഹാകവി. ആറും രണ്ടും വയസ്സുള്ള മക്കളായ സുധാകരനും പ്രഭാകരനും അച്ഛനും അമ്മയുമായി ഇരുപത്തിരണ്ടുകാരി ഭാനുമതിയമ്മ മാറിയപ്പോൾ ആശാന്റെ സ്ത്രീപക്ഷാശയങ്ങളായിരുന്നു പ്രായോഗികജീവിതത്തിൽ അവർക്കു തുണയായത്. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷമുള്ള കുടുംബജീവിതത്തെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ പങ്കുവെക്കുകയാണ് കുമാരനാശാന്റെ പേരക്കുട്ടിയായ നിർമല.
അപ്പൂപ്പൻ മരിക്കുമ്പോൾ അമ്മൂമ്മയ്ക്ക് ഇരുപത്തിരണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതുവരെയുള്ള കാര്യങ്ങളൊക്കെ നോക്കിനടത്തിയിരുന്നത് അപ്പൂപ്പനായിരുന്നു. സ്വന്തമായി വസ്തുവകകളൊക്കെ വാങ്ങിയിട്ടിട്ടുണ്ട്, ബുക്ഡിപ്പോയുണ്ട്, അപ്പൂപ്പനും കൂട്ടുകാരും കൂടി നോക്കിനടത്തിയിരുന്ന ഓട്ടുകമ്പനിയുണ്ട്... പറക്കമുറ്റാത്ത രണ്ട് മക്കളെയും വളർത്തി വലുതാക്കുകയും വേണം ഇവയെല്ലാം അന്യാധീനപ്പെട്ടു പോകാതിരിക്കാനും ശ്രദ്ധിക്കണം. ജീവിതമാർഗ്ഗവും ഇതൊക്കെത്തന്നെയാണല്ലോ. ഇളയമകൻ പ്രഭാകരനാണ് എന്റെ അച്ഛൻ. വളരെ ചെറുപ്രായത്തിൽ വിധവയാകേണ്ടി വന്നതിനാൽ അമ്മൂമ്മയുടെ ബന്ധുക്കൾ രണ്ടാമതൊരു വിവാഹത്തിന് നിർബന്ധിച്ചിരുന്നു. അദ്ദേഹത്തിന് പതിമൂന്ന് വയസ്സായപ്പോൾ, അപ്പൂപ്പൻ പോയി പന്ത്രണ്ട് വർഷം കഴിഞ്ഞപ്പോൾ, അമ്മൂമ്മ സ്വന്തം തീരുമാനത്തിൽ രണ്ടാമത് വിവാഹം കഴിച്ചു.
അമ്മൂമ്മയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും പരസ്പരം ഇഷ്ടത്തിലായി കല്യാണം കഴിച്ചവരാണ്. ഇരുപത്തൊമ്പത് വയസ്സോളം വ്യത്യാസമുണ്ട് അവർ തമ്മിൽ. ചില കാരണങ്ങളാൽ അമ്മൂമ്മയുടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയപ്പോൾ അമ്മൂമ്മയെ വീട്ടിൽച്ചെന്ന് സംസ്കൃതം പഠിപ്പിച്ചത് അപ്പൂപ്പനായിരുന്നു. ആ ശിക്ഷണത്തിന്റ ബലത്തിലാണ് കവിയുടെ ആകസ്മിക വിയോഗത്തിലും പതറാതെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അമ്മൂമ്മയ്ക്കു കഴിഞ്ഞത്. ശാരദാ ബുക്ഡിപ്പോ എന്ന പേരിൽ സ്വന്തമായി ഡിപ്പോ നടത്തിയിരുന്നു അപ്പൂപ്പൻ. കൂട്ടുകാരോടൊപ്പം നടത്തിയിരുന്ന ഓട്ടുകമ്പനിയുടെ ഓഹരികൾ അമ്മൂമ്മ വാങ്ങി സ്വന്തമായി നോക്കി നടത്തി.
നല്ല പ്രായോഗിക ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള ആളായിരുന്നു അമ്മൂമ്മ. ആശാൻകൃതികൾ ഒറ്റയെണ്ണം പോലും നശിച്ചുപോകാതെ, അദ്ദേഹം സാഹിത്യത്തിനു കൊടുത്ത പ്രാധാന്യം അതേപടി ഉൾക്കൊണ്ടുകൊണ്ട് സംരക്ഷിച്ച അമ്മൂമ്മ ഭാനുമതിയമ്മയെ കൂടി സ്മരിക്കാനുള്ള ദിനമാണ് ഞങ്ങൾക്ക് ജനുവരി പതിനാറ്. ആശയഗംഭീരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് സ്വന്തം കുടുംബത്തിൽ നടപ്പിലാക്കിയ സ്ത്രീശാക്തീകരണം എന്ന ആശയത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന് പറയേണ്ടിയിരിക്കുന്നു.

കൊച്ചുമകള്‍ നിര്‍മല
അച്ഛന് രണ്ട് വയസ്സുള്ളപ്പോളാണ് അപ്പൂപ്പൻ ബോട്ടപകടത്തിൽ മരിക്കുന്നത്. മഞ്ഞുകാലമായതിനാൽ കോട്ട് ഇട്ടിരുന്നു. കായിക്കരയാണ് അപ്പൂപ്പന്റെ നാട്. നല്ല നീന്തൽക്കാരനായിരുന്നത്രേ. പക്ഷേ ബോട്ട് മറിഞ്ഞത് പുലർച്ചെ മൂന്നുമണിക്കാണ്. ഉറക്കത്തിൽ അറിഞ്ഞില്ല എന്നും കോട്ട് നനഞ്ഞതുകാരണം ഭാരം കൂടി താഴ്ന്നുപോയി എന്നുമൊക്കെ ആളുകൾ പറഞ്ഞുകേട്ട അറിവാണ് അച്ഛനും വല്യച്ഛനുമൊക്കെയുളളത്. ഞങ്ങൾ പേരക്കുട്ടികളും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. എനിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തെ ഏകാന്തജീവിതത്തിനുശേഷം ഒരു പങ്കാളിയെ തിരഞ്ഞെടുത്തെങ്കിലും മരണംവരെ ആശാൻ സ്മരണകളിൽ ജീവിച്ചിരുന്ന വ്യക്തിത്വമായിരുന്നു അമ്മൂമ്മ.
Content Highlights: Nirmala granddaughter of Mahakavi Kumaranasan speaks about her grandparents on the Death anniversary of Asan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..