ലാജോ ജോസ് | ഫോട്ടോ: ജി. ശിവപ്രസാദ്
ക്രൈം ഫിക്ഷന്‍ രചനക്ക് പുത്തനുണര്‍വ്വേകികൊണ്ടാണ് തന്റെ ആദ്യനോവലായ 'കോഫി ഹൗസു'മായി ലാജോ ജോസ് വായനക്കാരുടെ മനസ്സുകളിലേക്ക് കയറിവന്നത്. വായനയിലും വില്‍പനയിലും പുസ്തകം മുന്നേറിക്കൊണ്ടിരുന്നു. വീണ്ടും എഡിറ്റ് ചെയ്ത്, പുതിയ കഥകളുള്‍പ്പെടുത്തി, പുസ്തകം വീണ്ടും പുറത്തിറങ്ങിയിരിക്കുകയാണ്. മാതൃഭൂമിയാണ് പ്രസാധകര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ.) ആണ് പുതിയ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ വേളയില്‍ മാതൃഭൂമി ഡോട്‌കോമുമായി സംസാരിക്കുകയാണ് ലാജോ ജോസ്.
''കോഫി ഹൗസി'നെക്കുറിച്ച് ആദ്യം വന്നത് നെഗറ്റീവ് റിവ്യൂ ആയിരുന്നു'
'കോഫി ഹൗസ്' പുറത്തിറങ്ങിയത് 2018 മെയ് 2-നാണ്. ആദ്യത്തെ തവണ മുന്നൂറ് കോപ്പി പുസ്തകങ്ങളായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. അത് പെട്ടെന്നുതന്നെ വിറ്റുതീര്‍ന്നു. പുസ്തകം വിറ്റുതീരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. എന്നാല്‍, നോവല്‍ പുറത്തിറങ്ങി മൂന്നുമാസമായിട്ടും അതിനെക്കുറിച്ച് റിവ്യൂകളൊന്നും കണ്ടില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു റിവ്യൂ വരുന്നത്. പുസ്തകത്തെയും ഭയങ്കരമായി കളിയാക്കികൊണ്ടും എന്നെ വ്യക്തിഹത്യ നടത്തികൊണ്ടുമായിരുന്നു അത്. 'കോഫി ഹൗസിനെക്കുറിച്ച് ആദ്യം വന്നത് ആ നെഗറ്റീവ് റിവ്യൂ' ആയിരുന്നു. പിന്നീട് പോസ്റ്റീവ് റിവ്യൂകള്‍ വരാന്‍ തുടങ്ങി.
ആളുകള്‍, പുസ്തകം എവിടെ കിട്ടുമെന്ന് അന്വേഷിക്കാന്‍ തുടങ്ങി. എല്ലായിടത്തും പുസ്തകം എത്തിയില്ലെങ്കില്‍ നമ്മള്‍ വിചാരിക്കുന്ന വില്‍പന അതിനുണ്ടാകില്ലെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എവിടെനിന്നും പുസ്തകം ലഭിക്കുന്നവിധത്തിലാക്കണമെന്ന് അന്നുമുതല്‍ ആലോചിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 'കോഫി ഹൗസി'ന്റെ ഒന്നാം പതിപ്പ് വിറ്റുപോയി. മൊത്തം എട്ട് പതിപ്പായിരുന്നു ഉണ്ടായിരുന്നത്.
2020-തൊട്ടുതന്നെ ഈ നോവല്‍ മാറ്റിയെഴുതണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. സുഹൃത്തുക്കളും ഭാര്യയുമടക്കം പലരും ചോദിച്ചു, 'എന്തിനാണ് ഇനി നോവല്‍ മാറ്റിയെഴുതുന്നതെന്ന്, അതിനുപകരം പുതിയ നോവലെഴുതിക്കൂടെ, എന്തിനാണ് സമയം കളയുന്നതെന്നും'.
നോവല്‍ കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ട്, അതില്‍ ഇനിയും കഥകള്‍ പറയാനുണ്ട് എന്നെനിക്ക് അനുഭവപ്പെടുമായിരുന്നു.
അങ്ങനെയാണ് നോവല്‍ മാറ്റിയെഴുതുന്നത്. അതിനുശേഷമാണ് 'കോഫി ഹൗസ്' മാതൃഭൂമി ബുക്സിലേക്ക് എത്തുന്നത്.
ക്രൈം ഫിക്ഷനും എഴുത്തും
കൗമാരപ്രായത്തിലാണ് ക്രൈം ഫിക്ഷനോട് താല്‍പര്യം വന്നത്. ആ സമയത്ത് നമ്മള്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍, പുസ്തകങ്ങള്‍ അങ്ങനെ പലതും എന്നും നമ്മുടെ മനസ്സില്‍ കിടക്കും. എട്ടാം ക്ലാസിലായിരുപ്പോഴാണ് ഷെര്‍ലക് ഹോംസിനെക്കുറിച്ച് കേള്‍ക്കുന്നതും വായിക്കുന്നതും. ഷെര്‍ലക് ഹോംസിന്റെ ചെറുകഥകളാണ് അന്ന് വായിച്ചിരുന്നത്. അതിനുശേഷം ലൈബ്രറിയില്‍ പോകുമ്പോള്‍ കോട്ടയം പുഷ്പനാഥിന്റെ കൃതികള്‍ വായിച്ചിരുന്നു. വീണ്ടും ഷെര്‍ലക് ഹോംസിലേക്ക് തിരിച്ചുപോവുകയും നോവലുകള്‍ വായിക്കുകയും ചെയ്തു. അഗത ക്രിസ്റ്റിയെയും വായിച്ചിരുന്നു. അന്നും 'ഡ്രാക്കുള' വലിയ ജനപ്രീതി നേടിയിരുന്നു.

ജോലിത്തിരക്കിനിടയിലും ചില പുസ്തകങ്ങള്‍ വായിക്കുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് തിരക്കഥയെഴുത്തും അവസരങ്ങള്‍ തേടിയിറങ്ങലുമായിരുന്നു. ശേഷമാണ് ഒരു നോവലെഴുതി പുസ്തകമാക്കാമെന്ന് ആലോചിച്ചത്. 'ഐ, അലക്സ് ക്രോസ്' പോലൊരു പുസ്തകം മലയാളത്തിലില്ലല്ലോ, ഇവിടെയുള്ളത് സോകോള്‍ഡ് അസ്ഥിത്വദുഃഖവും പ്രാരാബ്ധവും ജീവിതപ്രശ്നങ്ങള്‍ പറയുന്ന സാഹിത്യമാണല്ലോ.
ഇക്കാലത്ത് എല്ലാവര്‍ക്കും കോര്‍പ്പറേറ്റ് ജോലിയും തിരക്കുമൊക്കെയാണ്. അവര്‍ക്കല്ലാം പെട്ടെന്ന് വായിക്കാന്‍ കഴിയുന്ന, ഒരു ദിവസംകൊണ്ട് വായിക്കാന്‍ തോന്നുന്ന പുസ്തകം എന്നതായിരുന്നു മനസ്സില്‍. അങ്ങനെയാണ് 'കോഫി ഹൗസ്' എഴുതുന്നത്.
ആ സമയത്ത് 12 ത്രെഡ്ഡുകള്‍ ഞാന്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. പോപ്പുലര്‍ ഫിക്ഷനില്‍ എന്തെഴുതാനും എനിക്കിഷ്ടമാണ്.
മലയാളികള്‍ക്ക് ക്രൈം ഫിക്ഷനോടെന്നും ഇഷ്ടം
ക്രൈം ഫിക്ഷന്‍ പുസ്തകങ്ങളോട് എല്ലാവര്‍ക്കും താല്‍പര്യമാണ്. മലയാളത്തില്‍ ആ വിഭാഗം പുസ്തകങ്ങള്‍ കുറവായതാണ് പ്രശ്നം. എന്നാലിപ്പോള്‍ മലയാളക്രൈം ഫിക്ഷന്‍ പുസ്തകങ്ങളില്‍ തിരഞ്ഞെടുക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്. ആളുകള്‍ക്ക് ഈ വിഭാഗത്തില്‍ വരുന്ന പുസ്തകങ്ങള്‍ ഇഷ്ടമില്ലാതിരുന്നിട്ടല്ല. പണ്ട് കോട്ടയം പുഷപനാഥിനെല്ലാമുണ്ടായിരുന്ന ജനസമ്മതിയെക്കുറിച്ച് നമുക്കറിയാമല്ലോ. എന്നാല്‍, ക്രൈം ഫിക്ഷന്‍ മോശമാണെന്ന പ്രതീതി ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.
ആരാധകരില്‍ പ്രത്യേക തലമുറക്കാരില്ല
ക്രൈം ഫിക്ഷന്‍ മേഖലയില്‍ എഴുതാന്‍ താല്‍പര്യമുള്ളയാളെന്ന നിലയില്‍, ഒരു പ്രത്യേക തലമുറയില്‍പ്പെട്ട വായനക്കാരാണ് എന്റെ പുസ്തകങ്ങള്‍ വായിക്കുന്നതെന്ന് എനിക്ക് തോന്നുന്നില്ല. വായനക്കാരില്‍ 12 വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപത്തഞ്ചു വയസ്സുവരെയുള്ള ആളുകള്‍ എനിക്കുണ്ട്. അവരില്‍നിന്ന് നല്ല പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ.) രൂപകല്‍പ്പന ചെയ്ത കവര്‍
പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ആകര്‍ഷകമാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എനിക്കിഷ്ടപ്പെട്ട ഒരുപാട് ഡിസൈനര്‍മാരുണ്ട്. കവര്‍ അവരെക്കൊണ്ട് ഡിസൈന്‍ ചെയ്യിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്കെല്ലാം തിരക്കായതിനാല്‍ ഞാന്‍ എ.ഐ. സാധ്യതയെക്കുറിച്ച് ആലോചിച്ചു. സുഹൃത്തും എഴുത്തുകാരനുമായ അനൂപ് ശശികുമാറാണ് അതിനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത്. അങ്ങനെ ഞാന്‍ ഒരു പരീക്ഷണം നടത്തി.
നല്ല റിസള്‍ട്ടായിരുന്നു- നമ്മള്‍ മനസ്സില്‍ കാണുന്ന അതേ റിസള്‍ട്ട്. എനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ പരീക്ഷിച്ചാണ് ഞാന്‍ 'ഓറഞ്ചു തോട്ടത്തിലെ അതിഥി' എന്ന നോവലിന് കവര്‍ കൊടുത്തത്. പിന്നീട് 'കോഫി ഹൗസി'നും എ.ഐ. കവര്‍ ഡിസൈന്‍ ചെയ്തു. എഴുതാനിരിക്കുന്ന രണ്ട് നോവലിനും ഞാന്‍ ഇതേരീതിയില്‍ കവര്‍ ഡിസൈന്‍ ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് ഡിസൈനര്‍മാര്‍ക്ക് വെല്ലുവിളി ആയതുപോലെ, വൈകാതെ എഴുത്തുകാര്‍ക്കും എ.ഐ. ഒരു വെല്ലുവിളി ആയേക്കാം. ഞാനത് ചിന്തിക്കാറുണ്ട്.
Content Highlights: Interview with author Lajo Jose, Malayalam crime fiction novelist, Coffee house, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..